ADVERTISEMENT

മത്സ്യക്കൃഷി, മൂല്യവർധന മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ 25 സാധ്യതകളാണ് കുഫോസ് (Kerala University of Fisheries and Ocean Studies – KUFOS) തുറന്നിടുന്നത്. സാങ്കേതികവിദ്യകൾ മാത്രമല്ല, അതു സാക്ഷാത്കരിക്കാനുള്ള ഇൻക്യുബേഷൻ (Business Incubation Centre -BIC) സൗകര്യവുമുണ്ട് കുഫോസിൽ. ചെമ്മീൻ ചിപ്സ് മുതൽ ഫിഷ് ന്യൂഡിൽസ് വരെ ഉൾപ്പെടുന്ന 25 സാങ്കേതികവിദ്യകളാണ് കൈമാറ്റത്തിനു സജ്ജമായുള്ളത്. മത്സ്യത്തീറ്റ നിർമാണ യൂണിറ്റ് ഉൾപ്പെടെ പല സംരംഭങ്ങൾക്കും കാര്യമായ മുതൽമുടക്കു വേണ്ടി വരില്ല എന്നതും നേട്ടമാകും. 

ഇനി ഇതല്ല, മത്സ്യമേഖലയിൽ നൂതന സംരംഭങ്ങൾക്കുള്ള ആശയങ്ങളുണ്ടോ നിങ്ങളുടെ കയ്യിൽ? കുഫോസിലേക്കു വരിക, നിങ്ങളുടെ ആശയങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്യാനും, പ്രായോഗികസാധ്യതകൾ പരീക്ഷിക്കാനുമെല്ലാം അവസരമുണ്ട്. ആശയങ്ങൾ‌ മാത്രമല്ല, സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് കുഫോസ് സംരംഭ തല്‍പരരെ സ്വാഗതം ചെയ്യുന്നത്. ആശയരൂപീകരണം, ഉദ്ദേശിക്കുന്ന ഉൽപന്നത്തിന്റെ പ്രോട്ടോടൈപ് വികസിപ്പിക്കൽ, ബിസിനസ് മോഡൽ തയാറാക്കൽ എന്നിങ്ങനെ ഓരോ ഘട്ടത്തിലെയും വെല്ലുവിളികളെ മനസ്സിലാക്കാനും മറികടക്കാനും  ഇൻക്യുബേഷൻ സെന്റർ സഹായിക്കും. 

മത്സ്യക്കൃഷി–മൂല്യവർധനകളില്‍ ഒട്ടേറെ ഗവേഷണനേട്ടങ്ങൾ കുഫോസിനു സ്വന്തം. അവ പ്രയോജനപ്പെടുത്തുന്ന ഒട്ടേറെ സംരംഭകരുമുണ്ട്. ഈ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ഇൻ ക്യുബേഷൻ സെന്ററിലൂടെ ചെയ്യുന്നതെന്ന് ഡയറക്ടർ ഓഫ് റിസർച് ഡോ. ദേവിക പിള്ളയും ഇൻക്യു ബേഷൻ സെന്റർ കോർഡിനേറ്റര്‍ ഡോ. രാധിക രാജശ്രീയും പറയുന്നു. 

സംരംഭങ്ങൾക്കു യോജിച്ച 25 സാങ്കേതികവിദ്യകളിൽ നല്ല പങ്കും ഭക്ഷ്യവിഭവനിര്‍മാണമാണ്. ഫിഷ് ജലാറ്റിൻ ഉപയോഗിച്ചുള്ള മധുരപലഹാരങ്ങൾ മുതൽ സൂപ്പ് വരെ ഇക്കൂട്ടത്തിലുണ്ട്. മത്സ്യത്തീറ്റനിർമാണത്തിനായി 3 സാങ്കേതികവിദ്യകളാണ് കുഫോസ് ലഭ്യമാക്കുന്നത്. സംസ്ഥാനത്ത് മത്സ്യക്കൃഷി വിപുലമാകുന്ന സാഹചര്യത്തിൽ ഒട്ടേറെ സംരംഭകർക്ക് സാധ്യതയുള്ള മേഖലയാണിത്. മിതമായ നിരക്ക് ഈടാക്കിയാണ് സാങ്കേതികവിദ്യകളുടെ കൈമാറ്റം. മൂല്യവർധനയ്ക്കുള്ള യന്ത്രോപകരണങ്ങൾ ഉൾപ്പെടെ ഇൻക്യുബേഷൻ സെന്റർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്. 

ഭക്ഷ്യവിഭവങ്ങൾ

മൂല്യവർധിത ഭക്ഷ്യോൽപന്നങ്ങളുടെ നിരയിൽ വിപണനമൂല്യമുള്ള ഒട്ടേറെ ഇനങ്ങളുടെ സാങ്കേതികവിദ്യയാണ് കൈമാറ്റത്തിനു സജ്ജം.  മത്സ്യസംസ്കരണസാങ്കേതികവിദ്യ വിഭാഗം മേധാവിയും ഇൻക്യുബേഷൻ സെന്റർ കോർഡിനേറ്ററുമായ ഡോ. രാധിക രാജശ്രീ ഉൾപ്പെടെ കുഫോസിലെ ഗവേഷകർ വികസിപ്പിച്ചതാണ് ഇവയെല്ലാം.

ഇന്നു വിപണിയിൽ ലഭ്യമാകുന്ന മാഷ്മെലോ, ഗമ്മി, ജെല്ലി തുടങ്ങി കുട്ടികൾക്കു പ്രിയങ്കരമായ മധുര പല ഹാരങ്ങളിൽ പലതിലും ഉപയോഗിക്കുന്ന ജലാറ്റിൻ അത്ര ആരോഗ്യകരമല്ല എന്നതാണ് വസ്തുത. അതിനു ബദലാണ് ഫിഷ് ജലാറ്റിൻ ചേർന്ന മധുര പലഹാരങ്ങൾ. തിലാപ്പിയ മത്സ്യത്തിന്റെ തൊലിയിൽനിന്നു വേർതിരിച്ചെടുക്കുന്ന, പ്രോട്ടീൻ സമൃദ്ധമായ ഫിഷ് ജലാറ്റിൻ ഉപയോഗിച്ചു നിർമിക്കുന്ന മാഷ്മെലോ, ഷുഗർ കോട്ടഡ് ഗമ്മി, ജെല്ലി എന്നീ മൂന്നിനങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യകരവും ഒപ്പം ആസ്വാദ്യകരവുമാണെന്ന് ഡോ. രാധിക പറയുന്നു. മധുരപലഹാരവിപണി ലക്ഷ്യം വയ്ക്കുന്ന സംരംഭകർക്കു പരീക്ഷിക്കാവുന്ന ഉൽപന്നങ്ങളാണ് മൂന്നും.

ഗോതമ്പിലും ബാർലിയിലുമൊക്കെയുള്ള പ്രോട്ടീനായ ഗ്ലൂട്ടൻ മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. അവർക്കുകൂടി പ്രയോജനപ്പെടുന്ന വിഭവമാണ് കാത്സ്യം ചേർന്ന, ഗ്ലൂട്ടൻ രഹിത കുക്കീസ്. കാത്സ്യക്കുറവിനെ പരിഹരിക്കാൻ ഉതകുന്ന ഈ ആരോഗ്യ ഉൽപന്നത്തിനും മികച്ച വിപണി പ്രതീക്ഷിക്കാം. പൊതുവെ പാസ്തയും നൂഡിൽസുമെല്ലാം ആരോഗ്യവിഭവമല്ല എന്നു പറയുമ്പോഴും പുതു തലമുറയ്ക്കു പ്രിയപ്പെട്ട ഇനങ്ങളാണിവ. അതുകൊണ്ടുതന്നെ ആരോഗ്യചേരുവകളോടെ ഈയിനങ്ങൾ വിപണിയിലെത്തിച്ചാൽ ആവശ്യക്കാരുണ്ടാകുമെന്ന് തീർച്ച. ഫിഷ് പാസ്ത, ഫിഷ് നൂഡിൽസ് എന്നിവ ഈ ഗണത്തിൽപ്പെടും. കടൽപ്പായലിൽനിന്നു വികസിപ്പിച്ച സീവീഡ് പാസ്തയാണ് മറ്റൊരിനം. വിറ്റമിനുകളും ധാതുക്കളുംകൊണ്ട് സമ്പന്നമായതും അതേസമയം കൊഴുപ്പു കുറഞ്ഞതുമായ ഭക്ഷ്യവിഭവമാണിത്. പോഷകാഹാരക്കുറവിനെ പരിഹരിക്കുന്ന ഒന്നാന്തരം വിഭവംകൂടിയാണ് കടൽപ്പായൽ പാസ്ത. 

ചൂരമത്സ്യം ഉപയോഗിച്ചു നിർമിക്കുന്ന ഫിഷ് ജെർക്കി, ചെമ്മീൻകൊണ്ടു തയാറാക്കുന്ന ചെറുകടിയായ ഷ്റിമ്പ് ക്രാക്കർ, ആസാംവാള ഉപയോഗിച്ചുള്ള രണ്ട് വിഭവങ്ങൾ, ഫിഷ് സൂപ് പൗഡർ എന്നിവയെല്ലാം മൂല്യവർധിത മത്സ്യവിഭവങ്ങളിൽ ഉൾപ്പെടുന്നു. ബിലിമ്പി ജ്യൂസ് പോലെ മത്സ്യേതരവിഭവങ്ങളുടെ സാങ്കേതികവിദ്യയും ലഭ്യമാണ്.

മത്സ്യത്തീറ്റ നിർമിക്കാം

നിലവിൽ മത്സ്യക്കർഷകരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി തീറ്റവില വർധനയാണ്. ഇതര സംസ്ഥാന ങ്ങളിൽനിന്നെത്തുന്ന തീറ്റയാണ് എല്ലാവരും ആശ്രയിക്കുന്നത്. അനിയന്ത്രിതമായ വിലക്കയറ്റം കൃഷിയു ടെ ലാഭം ഗണ്യമായി കുറയ്ക്കുകയും ഒരുവേള നഷ്ടത്തിലെത്തിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. കേരളത്തിൽത്തന്നെ തീറ്റനിർമാണ യൂണിറ്റ് ആരംഭിക്കുകയാണ് പരിഹാരം. സംസ്ഥാനത്തെ മത്സ്യക്കർഷ കരുടെ പ്രിയ ഇനങ്ങളായ തിലാപ്പിയ, കാർപ്, ആസാംവാള എന്നിവയ്ക്കുള്ള ചെലവു കുറഞ്ഞ തീറ്റനിർമാണത്തിനുള്ള സാങ്കേതികവിദ്യ കുഫോസിൽ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് തീറ്റയുൽപാദന യൂണിറ്റ് ആരംഭിക്കാം. 

മത്സ്യത്തീറ്റയുടെ മുഖ്യ ചേരുവയായ സോയബീനുള്ള ഉയർന്ന വിലയാണ് തീറ്റവില വർധനയ്ക്കു ഹേതു. പോഷകമൂല്യത്തിൽ കുറവു വരുത്താതെ സോയബീനിന് ബദൽ കണ്ടെത്തിയാണ് ചെലവു കുറഞ്ഞ തീറ്റച്ചേരുവ കുഫോസ് തയാറാക്കിയിരിക്കുന്നത്. കശുവണ്ടിപ്പരിപ്പ് എടുത്ത ശേഷമുള്ള തോടാണ് തിലാപ്പിയ തീറ്റയുടെ മുഖ്യ ചേരുവയായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. നിലക്കടലത്തോടാണ് കാർപ്പിനങ്ങളുടെ തീറ്റച്ചേരുവയിൽ മുഖ്യയിനം. ബ്ലാക്ക് സോൾജിയർ ഈച്ച(BSF)യുടെ ലാർവയാണ് ആസാംവാളയ്ക്കുള്ള തീറ്റയ്ക്കായി പ്രയോജനപ്പെടുന്നത്. കരിമീൻ, കുറുവ എന്നിങ്ങനെ വിപണിമൂല്യമുള്ള ഇനങ്ങളുടെ വിത്തുൽപാദന യൂണിറ്റ് ആരംഭിക്കാനുള്ള സാങ്കേതിക സഹായവും കുഫോസിൽനിന്നു ലഭ്യമാണ്.  

സാങ്കേതികവിദ്യകളെക്കുറിച്ചും കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി അറിയാൻ കുഫോസ് ഇൻക്യുബേഷൻ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 9895462867 email: bic@kufos.ac.in

 

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com