ADVERTISEMENT

കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോള‌ജ് ആശുപത്രിയിൽ ശാരീരികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയെത്തിയ സ്ത്രീ മരിച്ചതിന് കാരണം പേവിഷബാധയാണെന്ന് സംശയിക്കുന്നതായ വാർത്ത പുറത്തുവന്നിരുന്നു. രണ്ടു മാസം മുമ്പ് വളർത്തുനായയ്ക്ക്  ഭക്ഷണം കൊടുക്കുന്നതിനിടെ ഇവർക്ക് വലതുകൈയുടെ മുകളിൽ പോറലേറ്റിരുന്നു. പോറലേൽപ്പിച്ച നായ പിന്നീട് ചത്തെങ്കിലും 

പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ല. പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും രോഗമുണ്ടാകുന്ന റാബീസ് വൈറസിനെതിരെ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനും തുടർന്ന് ആന്റിറാബീസ് വാക്സിനും കൃത്യസമയത്ത് എടുക്കുന്നതിൽ വരുന്ന വീഴ്ചയും അശ്രദ്ധയുമാണ് അതിദാരുണമായ പേവിഷമരണങ്ങളിലേക്കു നയിക്കുന്നത്. പേവിഷ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാൽ അത്യധികം ദാരുണമായ മരണം ഉറപ്പാണ്. ഒരു മനുഷ്യനു സംഭവിക്കാവുന്നതിൽവച്ച് ഏറ്റവും വേദനാജനകവും ഭീതികരവുമായ മരണമാണ് പേവിഷബാധയേറ്റാൽ ഉണ്ടാവുക. കഴിഞ്ഞ നാലു വർഷത്തിനിടെ 48 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണപ്പെട്ടത്. ഇതു കൂടാതെ 22 മരണങ്ങൾ പേവിഷബാധ കാരണമാണെന്നും സംശയിക്കുന്നു.

പ്രഥമശുശ്രൂഷ, ഇമ്മ്യൂണോഗ്ലോബുലിൻ പിന്നെ വാക്സീൻ

മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽ ചെയ്യേണ്ടത് മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. പെപ്പിൽ നിന്നും വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10–15 മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവ് വൃത്തിയാക്കാൻ വേണ്ടിയല്ല, മറിച്ച്  മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിർവീര്യമാക്കാൻ വേണ്ടിയാണ് ഇങ്ങനെ കഴുകുന്നത്. റാബീസ് വൈറസിന്റെ പുറത്തുള്ള  കൊഴുപ്പ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90-95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും. പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിയേറ്റാൽ അഞ്ചു മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോൾ വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. മുറിവ് എത്ര ചെറുതാണെങ്കിലും ഈ രീതിയിൽ പ്രഥമ ശുശ്രൂഷ ചെയ്യാതിരിക്കരുത്.

പ്രഥമശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. മുറിവോ മറ്റ് പോറലുകളോ ഇല്ലെങ്കിൽ പേവിഷ പ്രതിരോധത്തിനായുള്ള വാക്സീൻ (ഐഡിആർവി)  എടുക്കേണ്ടതില്ല. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്സിനെടുക്കണം. 0, 3, 7, 28 ദിവസങ്ങളിൽ നാലു ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് '0' ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്സിനെടുത്ത് നിർത്താൻ പാടില്ല, മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. വാക്സീൻ എടുക്കുന്നതിലൂടെ ശരീരത്തിൽ പേവിഷവൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ആന്റിബോഡികൾ എന്ന മാംസ്യമാത്രകൾ രൂപപ്പെടും. കൃത്യസമയത്ത്, നിർദ്ദേശിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരം  എടുക്കുന്ന ആന്റിറാബീസ്‌ വാക്‌സിന് പേവിഷബാധയെ നൂറു ശതമാനം പ്രതിരോധിക്കാൻ ഫലപ്രാപ്തിയുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. 

മൃഗങ്ങളിൽ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളിൽ നിന്നേൽക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3-ൽ ഉൾപ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (ആന്റി റാബീസ് സിറം) ആദ്യവും തുടർന്ന് ആന്റിറാബീസ് വാക്സിനും ഇത്തരം കേസുകളിൽ നിർബന്ധമായും എടുക്കണം. വൈറസിനെ വേഗത്തിൽ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ് പേവിഷ പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റി റാബീസ് വാക്‌സീൻ ശരീരത്തിൽ പ്രവർത്തിച്ച്  പ്രതിരോധ ആന്റിബോഡികൾ ഉണ്ടായിവരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ ഇമ്മ്യുണോഗ്ലോബുലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും. 

വാക്സിനെടുത്ത വളർത്തുനായ കടിച്ചാൽ പോലും ചികിത്സ വേണം

സംസ്ഥാനത്ത് 2022ൽ പേവിഷബാധയേറ്റ് മരിച്ച 21 പേരിൽ ആറു പേർക്കും രോഗബാധയേറ്റത് വളർത്തുനായ്ക്കളിൽ നിന്നായിരുന്നു. വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കണം. എന്റെ പൂച്ചയോ നായയോ വീട് വിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റ് മൃഗങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള ന്യായവാദങ്ങൾ വെറുതെയാണ്. സമ്പർക്കം എന്നത് ഇണചേരൽ, കടിപിടി കൂടൽ, മാന്തൽ, കടിയേൽക്കൽ, ശരീരത്തിലോ മുറിവിലോ നക്കൽ ഇങ്ങനെ പല വിധത്തിൽ ആകാം. ഈ രീതിയിൽ അരുമകൾക്ക് പേവിഷബാധ ഉള്ള മൃഗങ്ങളുമായി ഒരു സമ്പർക്കവും ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ പ്രയാസമാണ്. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂര്‍ണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. 

വാക്സീൻ എടുക്കുന്നതിനൊപ്പം കടിച്ച നായയേയോ, പൂച്ചയേയോ പത്തു ദിവസം നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തെ നിരീക്ഷണം എന്നത് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക. നായ്ക്കളും പൂച്ചകളും പേവിഷ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്നതിന് 4 - 5 ദിവസം മുൻപ് മുതൽ തന്നെ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യം ഉണ്ടാവും. ലക്ഷണം കാണിച്ച് തുടങ്ങിയാൽ 4- 5 ദിവസത്തിനകം അവയിൽ മരണവും സംഭവിക്കും. പത്തു ദിവസത്തെ നിരീക്ഷണം എന്നതിന് പിന്നിലെ ശാസ്ത്രം ഇതാണ്. പത്തു ദിവസം നിരീക്ഷിച്ചിട്ടും നായയ്ക്കോ, പൂച്ചയ്ക്കോ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. വാക്സീന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ മുന്‍കൂര്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും. കടിച്ച നായയെയോ പൂച്ചയേയോ പത്തു ദിവസം  നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സീൻ എടുക്കാം എന്ന തീരുമാനവും വാക്സീൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന ആലസ്യവും അത്യന്തം അപകടകരമാണ്.

മാത്രമല്ല, വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും പ്രതിരോധ വാക്സിനേഷന് വലിയ പ്രാധാന്യമുണ്ട്. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം (12  ആഴ്ച / 90-100 ദിവസം) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം അതായത് നാല് മാസം/ 16 ആഴ്ച പ്രായമെത്തുമ്പോൾ  ബൂസ്റ്റര്‍ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ്പ് ആവര്‍ത്തിക്കണം. പൂർണസമയം വീട്ടിനകത്ത് തന്നെയിട്ട് വളർത്തുന്ന അരുമകൾക്ക് വാക്സിനേഷൻ വേണോ എന്ന് ചിന്തിക്കുന്നവരുണ്ട്. അരുമകൾ അകത്തായാലും പുറത്തായാലും വാക്സീൻ എടുക്കുന്നതിൽ വിമുഖത അരുത്. വാക്സീൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം. മൃഗങ്ങളുടെ പേവിഷവാക്സിന് പുറത്ത് നല്ല പണച്ചെലവുണ്ട് . എന്നാൽ സർക്കാർ മൃഗാശുപത്രികളിൽ വാക്സിന് 45 രൂപ അടച്ചാൽ മതി.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT