ADVERTISEMENT

വീടിനുള്ളിൽ അരുമയായി വളർത്താവുന്ന പശുക്കള്‍! നായ്ക്കളെയും പൂച്ചകളെയുംപോലെ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ കയറിയിറങ്ങുന്ന ചെറുപൂവാലികള്‍! ഇരിക്കുമ്പോൾ മടിയിൽ എടുത്ത് ഓമനിക്കാം! അരുമയായി വളരുമ്പോൾ തന്നെ 1.5 ലീറ്റർ പാൽ ചുരത്താൻ കൂടി അവയ്ക്കു കഴിയുമെങ്കിലോ? ഫ്ലാറ്റുകളിൽ പോലും കിച്ചൺ ഫ്രഷ് പാൽ ഉറപ്പാക്കാം. ഇതൊന്നും വെറും ഭാവനയല്ല. ഇത്തരം നൂറുകണക്കിനു പശുക്കളെ ‘ഉൽപാദിപ്പിക്കുക’യാണ് ആന്ധ്രപ്രദേശിലെ യെലേശ്വരത്തിനു സമീപമുള്ള നാഡിപതി ഗോശാല. നാനോ പശുക്കള്‍ മാത്രമല്ല, കാളകളുമുണ്ട്. 

nadipathy-goshala-5
കുഞ്ഞൻ പശുക്കൾക്കൊപ്പം ഡോ. കൃഷ്ണം രാജു

ഗോശാല ഉടമ ഡോ. കൃഷ്ണം രാജുവാണ് മൂന്നടിയിൽ താഴെ ഉയരമുള്ള ബോൺസായ് പശു എന്ന ആശയം ആവിഷ്കരിച്ചതും അതു വിജയകരമായി നടപ്പാക്കുന്നതും. ഉദ്യാനപാലകർ കുള്ളൻ മരങ്ങളെ സൃഷ്ടിക്കുന്നതുപോലെ പശുക്കളെ ചെറുതാക്കിയാൽ നഗരവാസികൾക്ക് അവയെ വീട്ടിൽ വളർത്താമെന്ന ചിന്തയില്‍നിന്നാണ് ഈ ആശയം പിറവിയെടുത്തതെന്നു കൃഷ്ണം രാജു. ‘‘കാവൽക്കാരനായി പടിപ്പുരയിൽ കഴിയേണ്ട നായയെ അകത്തളത്തിൽ വളർത്താമെങ്കിൽ ഐശ്വര്യവും ആഹാരവുമേകുന്ന പശുവിനെ എന്തുകൊണ്ടു വളർത്തിക്കൂടാ? ’’, അദ്ദേഹം ചോദിക്കുന്നു. നാഡിപതി ചികിത്സകനായ ഇദ്ദേഹം പാരമ്പര്യ അറിവുകൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നതെന്ന് അവകാശപ്പെടുന്നു. 

കുഞ്ഞൻ പശുക്കളും കൃഷ്ണം രാജുവും. ചിത്രങ്ങൾ: ഐബിൻ കാണ്ടാവനം∙കർഷകശ്രീ
കുഞ്ഞൻ പശുക്കളും കൃഷ്ണം രാജുവും. ചിത്രങ്ങൾ: ഐബിൻ കാണ്ടാവനം∙കർഷകശ്രീ

വെച്ചൂർ പശുക്കളും പുങ്കനൂർ പശുക്കളുമൊക്കെ കേരളത്തിലെ കർഷകർക്ക് സുപരിചിതം. ശരാശരി ഒരു മീറ്റർ ഉയരമുള്ള ഈയിനങ്ങളെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞ പശുക്കളായി നാം കരുതിയിരുന്നത്. എന്നാൽ, ഈ കുള്ളൻ ഇനങ്ങളിലെ ചെറുപശുക്കളെ മാത്രം തിരഞ്ഞെടുത്ത് പ്രജനനം നടത്തിയല്ല താന്‍ മൈക്രോ പശുക്കളെ സൃഷ്ടിച്ചതെന്ന് ഡോ. കൃഷ്ണം രാജു പറയുന്നു. അതേസമയം ആന്ധ്രയുടെ തനത് ഇനമായ ഓംഗോൾ, പുങ്കനൂർ, മന്യം എന്നിവയ്ക്കൊപ്പം കേരളത്തിന്റെ വെച്ചൂരിനെയും കർണാടകത്തിന്റെ മൽനാട് ഗിഡയെയും ബംഗാളിന്റെ ബോനിയെയുമൊക്കെ ഈ പ്രജനന പ്രക്രിയയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ടത്രെ. ‘‘പശുക്കളുടെ ജനിതകശാസ്ത്രത്തിന് ഇവയുടെ സൃഷ്ടിയിൽ 30 % മാത്രമാണു പങ്ക്. മറ്റൊരു 30% നാഡിപതി ചികിത്സയാണ്. പ്രജനനം നടക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും 30% സ്വാധീനമുണ്ട്. 10% പങ്ക് ചില പ്രജനന തന്ത്രങ്ങൾക്കുമുണ്ട്’’ ഡോ. കൃഷ്ണം വിശദീകരിക്കുന്നു. 

nadipathy-goshala-2

പശുക്കിടാങ്ങൾ ജനിച്ചയുടൻ നാഡിപതി ചികിത്സയുടെ ഭാഗമായി അക്യുപങ്ചർ നടത്തുമത്രെ. അക്യുപങ്ചറിലൂടെ അവയുടെ ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാമെന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു അവകാശവാദം.‘‘തുടർച്ചയായി 9 തലമുറയിലെ 3000 പശുക്കളെ ഈ രീതിയിൽ പ്രജനനം നടത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ അവകാശവാദങ്ങളുടെ ശാസ്ത്രീയതയും വിശ്വാസ്യതയും എന്തുതന്നെയായാലും ഒന്നരയടിയും രണ്ടടിയുമൊക്കെ ഉയരമുള്ള ഒട്ടേറെ പശുക്കൾ ഇവിടെയുണ്ട്. അവയെ ഇന്ത്യയിലെങ്ങും വിൽക്കുന്നുമുണ്ട്. സെലിബ്രിറ്റികളാണ് പ്രധാന ഇടപാടുകാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പല മുഖ്യമന്ത്രിമാർക്കും ഇത്തരം ഗോക്കളെ നൽകിയിട്ടുണ്ടെന്നു കൃഷ്ണം രാജു പറയുന്നു. മലനിരകൾക്കു താഴെയുള്ള ഗോശാലയിലേക്ക് മേച്ചിൽ കഴിഞ്ഞെത്തുന്ന നൂറുകണക്കിനു നാടൻപശുക്കളെ ഇവിടെ കാണാം.  

nadipathy-goshala-4

പുങ്കനൂർ പശുവിൽനിന്ന് 25% ഉയരക്കുറവുള്ള ഇനത്തിനാണ് ആദ്യം രൂപം കൊടുത്തത്. ഇതിനെ നാഡിപതി മിനിയേച്ചർ എന്നു വിളിച്ചു. മിനിയേച്ചർ പശുക്കളുടെ ഉയരം 2–2.5 അടിയാണ്. രണ്ടടിയിൽ താഴെ ഒരടി വരെ ഉയരമുള്ള മൈക്രോ മിനിയേച്ചർ ഇനങ്ങളും ഇപ്പോൾ ഇവിടെയുണ്ട്. ഒരടി മാത്രം ഉയരമുള്ള ഇനത്തിനായി ഗവേഷണം തുടരുകയാണെന്നും ഇതിന് നാഡിപതി നാനോ മിനിയേച്ചർ കന്നുകാലി എന്ന് പേരിടാൻ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷ്ണം രാജു പറഞ്ഞു. 

nadipathy-goshala-8
സാധാരണ ഉയരമുള്ള പശുവും (പിന്നിൽ) കുഞ്ഞൻ പശുവും (മുന്നിൽ)

പശുക്കളുടെ വലുപ്പം കുറയ്ക്കുക മാത്രമല്ല താൻ ചെയ്യുന്നതെന്നും അകത്തളങ്ങളിൽ വളരാൻ കഴിയുന്ന വിധത്തിൽ കുളമ്പുകൾക്ക് വീതി കൂടിയതും കുടുംബാംഗങ്ങളോടു സൗഹൃദം സ്ഥാപിക്കുന്നതും ഗൃഹോ പകരണങ്ങൾ തട്ടിമറിക്കാതെ ശാന്തമായി നടക്കുന്നതുമായ ഇനങ്ങളാണ് തന്റേതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പ്, എല്ലുകൾ, നഖങ്ങൾ, മുടി, ഉയരം, ഭാരം എന്നിവയ്ക്ക് ജീവിക്കുന്ന ചുറ്റുപാടും ജീവിതരീതിയുമനുസരിച്ചു മാറ്റം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു തലമുറയിലെ കന്നുകാലികളെ അകത്തളങ്ങളിൽ  വളർത്തുന്നതിനാൽ. അവ വീടിനുള്ളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്. കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള പ്രകൃതിദത്ത ആരോഗ്യം ഈ പശു ക്കൾക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ഫോണ്‍: +91 8885011320, +91 9491023454, +91 9491023456

nadipathy-goshala-6
രണ്ടരയടിയോളം മാത്രം ഉയരമുള്ള കാള
English Summary:

Miniature Cows: The Future of Pets and Urban Farming?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com