കാൻസർ പ്രതിരോധത്തിന് അത്യുത്തമം; ഇത്തിരിക്കുഞ്ഞൻ സൂപ്പർ ഫുഡിലൂടെ മികച്ച വരുമാനം നേടി ദമ്പതികൾ

Mail This Article
വീടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ചെയ്യാവുന്നതും പോഷകസുരക്ഷയ്ക്കു സഹായകവുമായ മൈക്രോഗ്രീൻസ് കൃഷിയെ കേരളമറിഞ്ഞത് കോവിഡ് കാലത്താണ്. ഇതൊരു സംരംഭമാക്കി നേട്ടമെടുക്കുകയാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍.
കോവിഡ് കാലത്ത് വീട്ടാവശ്യത്തിനു തുടങ്ങിയ കൃഷി മൈക്രോഗ്രീന്‍സിന് ആവശ്യക്കാരേറിയപ്പോള്‍ വിപുലമാക്കുകയായിരുന്നുവെന്നു മെട്ടമൂട് അവലുണ്ണിവിളാകത്തുവീട്ടില്‍ സുനേശനും ഭാര്യ ഷൈക്കത്തും പറയുന്നു. ഇന്ന് തലസ്ഥാന നഗരിയിലെ മികച്ച മൈക്രോഗ്രീൻ സംരംഭമാണ് ഇവരുടെ ഫോർട്ടി എക്സ് ലീവ്സ്. സാധാരണ ഇലക്കറികളിലുള്ളതിന്റെ 40 മടങ്ങ് പോഷകങ്ങൾ മൈക്രോഗ്രീനിലുള്ളതിനാലാണ് സംരംഭത്തിന് 40 എക്സ് ലീവ്സ് എന്നു പേരിട്ടത്. ശീതീകരിച്ച മുറിയില്‍ 3 ഷെൽഫ് നിറയെ ട്രേകൾ, അവയിൽ വിവിധതരം വിത്തുകളും അവ മുളപ്പിക്കാനാവശ്യമായ മാധ്യമവും. ഇതാണ് കൃഷിയിടം.

മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിപോലെയാണ് മൈക്രോഗ്രീൻസ് കൃഷിയെന്നു കരുതരുത്. അകത്തളങ്ങളിൽ മാത്രമേ മൈക്രോഗ്രീൻസ് മികച്ച നിലവാരത്തിൽ വളർത്തിയെടുക്കാനാവൂ. മുറിക്കുള്ളിൽ സൂര്യപ്രകാശം ലഭിക്കില്ലെന്നതിനാൽ കൃത്രിമ വെളിച്ചം നൽകണം. എൽഇഡി ലൈറ്റിന്റെ വെളിച്ചം മതി. വിത്തിലുള്ള പോഷകങ്ങളുടെയും പ്രകാശസംശ്ലേഷണത്തിന്റെയും സഹായത്താൽ വളർന്ന ശേഷം മുറിച്ചെടുക്കുന്നതിനാൽ കൂടുതൽ ആരോഗ്യദായക ഘടകങ്ങൾ ഇതിലുണ്ടെന്ന് ഷൈക്കത്ത് പറഞ്ഞു.

കൃഷിരീതി
വിത്തു മുളയ്ക്കാനും 12–14 ദിവസം വരെ വളരാനും സാഹചര്യമൊരുക്കിയാല്‍ മതി. ചീര മുതൽ ബ്രൊക്കോളിവരെ ഏതു പച്ചക്കറിയിനത്തിന്റെയും വിത്ത് ഉപയോഗിക്കാം. സൂര്യകാന്തി, ഗോതമ്പ് എന്നിവയുമാകാം. വാണിജ്യാടിസ്ഥാനത്തിൽ മൈക്രോഗ്രീനാക്കാൻ യോജിച്ച പ്രത്യേക പച്ചക്കറി ഇനങ്ങളുമുണ്ട്. ബെംഗളൂരുവിലും മറ്റും ഇവ വാങ്ങാൻ കിട്ടും. ഓൺലൈനായും വാങ്ങാം. ദിവസേന 10 മണിക്കൂറോളം എൽഇഡി വെളിച്ചം നല്‍കുന്ന മുറിയില്‍ ഷെൽഫിലെ ട്രേകളിൽ കൊക്കോപിത്ത് വിതറിയശേഷം വിത്തു വിതറുക. കൊക്കോപിത്തി ല്‍ വെളളമൊഴിച്ച് ഈർപ്പം നിലനിർത്തുക. അതില്‍ വിത്തുകൾ മുളച്ചുവരും. 12–14 ദിവസമെത്തുമ്പോള്‍ വിളവെടുക്കാം.

പ്രധാനമായും 15 ഇനങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഗോതമ്പ് മുളപ്പിച്ചുള്ള വീറ്റ് ഗ്രാസുമുണ്ട്. വീറ്റ് ഗ്രാസിന്റെ ജൂസ് നാരങ്ങാനീരും തേനും ചേർത്തു കുടിക്കുന്നത് ജീവിതശൈലീരോഗങ്ങൾക്കെതിരെയും ത്വക്ക് സൗന്ദര്യം വർധിപ്പിക്കാനും ഉപകരിക്കുമെന്നു സുനേശന്‍. ഫോർട്ടി എക്സിൽ ഏറ്റവും വർണപ്പകിട്ടുള്ള ഇനം അമരാന്തസ് റെഡ് ഗാണറ്റ് എന്ന ചീരയാണ്. കാബേജ്, പർപ്പിൾ കാബേജ്, പർപ്പിൾ റാഡിഷ്, വൈറ്റ് റാഡിഷ്, ബോക് ചോയ്, ചൈനാറോസ് റാഡിഷ്, ബ്രോക്കോളി, ബീറ്റ്, ക്ലാസിക് പാലക് ചീര, ഇറ്റാലിയൻ ബേസിൽ തുടങ്ങിയ ഇനങ്ങളുടെ മൈക്രോഗ്രീനും ഇവിടെ കിട്ടും.
സബ്സ്ക്രിപ്ഷൻ മാതൃകയിലാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇപ്പോള്‍ 200 സ്ഥിരം വരിക്കാരുണ്ട്. പ്രമേഹ പ്രതിരോധം, ഹൃദയാരോഗ്യം, അർബുദ പ്രതിരോധം, ഹോർമോൺ സംതുലനം, കരള്‍സംരംക്ഷണം, ശരീരഭാരം കുറയ്ക്കല്‍ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്കായി മൈക്രോഗ്രീൻ ചേരുവകളുടെ വ്യത്യസ്ത പാക്കേജുകൾ ലഭ്യമാണ്. ആഴ്ചയിൽ 80 ഗ്രാമിന്റെ ഒരു പാക്കറ്റാണ് ഈ രീതിയിൽ നൽകുക. ആറാഴ്ചത്തേക്ക് ഏറ്റവും കുറഞ്ഞ വരിസംഖ്യ 1,299 രൂപ. ഇനഭേദമനുസരിച്ച് തുക കൂടും. ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ വരിസംഖ്യ 6,499 രൂപ. വരിസംഖ്യയില്ലാതെയും വാങ്ങാം. 50 ഗ്രാം ഒരു പാക്കറ്റിന് 150 രൂപ മുതലാണ് നിരക്ക്. 50 ഗ്രാം വീതമുള്ള വീറ്റ്ഗ്രാസ് പാക്കറ്റുകൾക്ക് 200 രൂപയാണു വില. ഓരോ മാസവും 1200 പായ്ക്കറ്റുകളാണ് പ്രാവച്ചമ്പലം മൊട്ടമൂടിലുള്ള ഫാമിൽ ഉൽപാദിപ്പിക്കുന്നത്. നാലാഞ്ചിറയിലും ഉള്ളൂരിലുമുള്ള 3 ഫ്രാഞ്ചൈസി ഫാമുകളിലെ മൈക്രോഗ്രീനും ഫോർട്ടി എക്സ് ബ്രാൻഡില്‍ വില്‍ക്കുന്നു. പാക്കിങ്ങിനും വിതരണത്തിനുമായി 6 ജോലിക്കാര്‍.

എന്തുകൊണ്ട് സൂപ്പര്‍ ഫുഡ്
ഉയർന്ന പോഷകസാന്ദ്രതയാണ് മൈക്രോഗ്രീന്‍സിനെ സൂപ്പർഫുഡ് എന്നു വിളിക്കാൻ കാരണം. വൈറ്റമിന്‍ എ, സി, കെ എന്നിവയും ബീറ്റാകരോട്ടിനും എൻസൈമുകളും ധാരാളം. ഹൃദ്രോഗവും കാൻസറും പ്രമേഹവുമൊക്കെ പ്രതിരോധിക്കുന്ന പോളി ഫിനോൾസാണ് മറ്റൊരു പ്രധാന ഘടകം. ഒരാൾ ദിവസം 20 ഗ്രാം മൈക്രോഗ്രീൻ മാത്രം കഴിച്ചാൽ വേണ്ടത്ര വൈറ്റമിനുകളും ധാതുക്കളും കിട്ടും. സാലഡുകളായും കറികളുടെ മീതേ വിതറിയുമാണ് ഇതു കഴിക്കുക. പാചകം ചെയ്താൽ പോഷകനഷ്ടമുണ്ടാകും.
ഫോൺ: 7736225610