ADVERTISEMENT

‘‘കൃഷിയിലിറങ്ങിയിട്ട് അര നൂറ്റാണ്ട് കഴിയുന്നു. ലാഭം മാത്രമല്ല, നഷ്ടവുമുണ്ടായിട്ടുണ്ട്. വിളനാശവും വിലയിടിവുമൊക്കെ വിഷമിപ്പിച്ചിട്ടുണ്ട്. എങ്കിലും ആത്യന്തികമായി ലാഭകരം തന്നെ കൃഷി’’, വിളഞ്ഞുനിൽക്കുന്ന നെൽപാടത്തിനരികെ നിന്ന് പാലക്കാട് ജില്ലയില്‍ പെരുവേമ്പിലുള്ള സമ്മിശ്രക്കർഷക രാജകാന്തം പറയുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് 50 വർഷം മുൻപ് രാജകാന്തം കുടുംബക്കൃഷി ഏറ്റെടുക്കുന്നത്. വിവാഹം കഴിഞ്ഞ് ഗർഭം ധരിച്ചിരുന്ന കാലത്തായിരുന്നു ഭർത്താവിന്റെ അകാല വിയോഗം. കൃഷി മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനമാർഗം. കൃഷിയെന്നാൽ അന്നു പാലക്കാട്ടുകാർക്ക്  നെൽകൃഷിയാണ്. രാജകാന്തത്തിന്റെ കുടുംബത്തിനും പാരമ്പര്യമായുണ്ടായിരുന്നത് നെൽകൃഷി തന്നെ. കുടുംബസ്വത്തായ 15 ഏക്കർ വയൽക്കൃഷി ഭർത്താവാണ് നോക്കിനടത്തിയിരുന്നത്. കൃഷി തുടരാതെ ജീവിതം മുന്നോട്ടു പോകില്ലെന്നു ബോധ്യമായതോടെ രാജകാന്തം കൃഷിക്കു മുന്നിട്ടിറങ്ങി. പിൽക്കാലത്ത്, മകൻ ഘോഷ് വളർന്ന്, പഠിച്ച് വിദേശത്തു പോയിട്ടും രാജകാന്തം കൃഷി വിട്ടില്ല. മാത്രമല്ല, നെല്ലിനൊപ്പം തെങ്ങും റബറും ഫലവൃക്ഷങ്ങളും മത്സ്യക്കൃഷിയും ഉൾപ്പെടെ വൈവിധ്യമാർന്ന വിളകളിലേക്കു കൃഷി വളർത്തുകയും ചെയ്തു. 

നേട്ടം റബർ
മറ്റു കര്‍ഷകരെപ്പോലെ, വിലയിടിവിന്റെ പേരിൽ റബറിനെ പഴിക്കുന്നില്ല, ഉപേക്ഷിക്കുന്നുമില്ല രാജകാന്തം. 10 ഏക്കർ വരുന്ന റബർതോട്ടം കാര്യമായി  പരിപാലിക്കുന്നുമുണ്ട്. ‘‘വില ഉയർന്നുനിന്ന കാലത്തുണ്ടായിരുന്നത്ര ലാഭമില്ലെങ്കിലും മോശമല്ലാത്ത സ്ഥിര വരുമാനം ഇപ്പോഴും റബറിൽനിന്നുണ്ടെ’’ന്ന് രാജകാന്തം പറയുന്നു. പെരുവേമ്പില്‍ ഇന്നും റബർകൃഷി കുറവാണ്. 25 വർഷം മുൻപ് റബർക്കൃഷി, അതും ഒറ്റയടിക്ക് 10 ഏക്കറില്‍ തുടങ്ങുമ്പോൾ മറ്റു കൃഷിക്കാർക്കെല്ലാം കൗതുകമായിരുന്നുവെന്ന് രാജകാന്തം പറയു ന്നു. ചൂടു കൂടിയ പാലക്കാടൻ കാലാവസ്ഥയിൽ റബർ നല്ല ഉൽപാദനം നൽകുമോ എന്നായിരുന്നു പലർക്കും സംശയം. എന്നാൽ, രാജകാന്തത്തിന് തീരെ ആശങ്ക ഇല്ലായിരുന്നു. പാലക്കാട് കുടിയേറ്റക്കർഷകർ ഏറെയുള്ള കിഴക്കഞ്ചേരി പ്രദേശത്തു ജനിച്ചുവളർന്ന രാജകാന്തം അവിടെ നന്നേ ചെറുപ്പം മുതൽതന്നെ റബർകൃഷി കണ്ടു പരിചയിച്ചിരുന്നു. ആ ധൈര്യത്തിലാണ് ആകെയുള്ള 15 ഏക്കറിൽ 10 ഏക്കർ റബറിനായി മാറ്റുന്നത്. ആ തീരുമാനം തെറ്റായില്ലെന്നാണ് രാജകാന്തത്തിന്റെ പക്ഷം.

റബറിൽ പുതിയ ഇനങ്ങൾക്കു പകരം കാലങ്ങളായി മികവു തെളിയിച്ച 105 ഇനമാണ് തിരഞ്ഞെടുത്തത്. പ്രതികൂല കാലാവസ്ഥയെയും രോഗ, കീടബാധകളെയുമൊക്കെ ചെറുക്കാനുള്ള കഴിവും സ്ഥിരതയുള്ള ഉൽപാദനവും പാലിന്റെ കൊഴുപ്പുമൊക്കെയാണ് ഈയിനം തിരഞ്ഞെടുക്കാൻ കാരണം. നട്ട് 7 വർഷമെത്തിയതോടെ ടാപ്പിങ് തുടങ്ങി. 10 ഏക്കറിൽ ടാപ്പു ചെയ്യുന്ന 1600 മരങ്ങള്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ ടാപ്പിങ്. 800 മരങ്ങള്‍ വീതമുള്ള രണ്ടു ഭാഗങ്ങളായി തിരിച്ച് ഓരോ ദിവസവും ടാപ്പ് ചെയ്യുന്നു. മുൻപ് ഷീറ്റ് ആയാണ് വിറ്റിരുന്നതെങ്കിൽ ഇപ്പോൾ ലാറ്റെക്സായാണ് വിൽപന.  ഒന്നര ലക്ഷം രൂപയിലേറെ വരും പ്രതിമാസ വിറ്റുവരവ്. വെട്ടുകൂലി ഉൾപ്പെടെയുള്ള ചെലവു കിഴിച്ച് മാസം ഒന്നേകാൽ ലക്ഷത്തോളം രൂപ ലാഭം. അതായത്, ഏക്കറിനു മാസം ശരാശരി 12,500 രൂപ ലാഭം. വില ഉയർന്നും ചെലവ് താഴ്ന്നും നിന്ന കാലത്തെ അപേക്ഷിച്ച് കുറഞ്ഞ ലാഭമെന്നു പറയേണ്ടിവരും. എന്നാൽ ഇതത്ര മോശം തുകയായി കാണാനാവില്ല. ആകർഷകമായ ലാഭം ഇല്ലെങ്കിലും ഉള്ളതു സ്ഥിരമായി നൽകുന്നുവെന്നത് റബറിന്റെ മാത്രം നേട്ടമെന്ന് രാജകാന്തം. ഒന്നുരണ്ട് ഏക്കർ റബർകൃഷിയുള്ളവര്‍ സ്വന്തമായി ടാപ്പ് ചെയ്യുന്നപക്ഷം നേട്ടം കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ റബറിനോടുള്ള പരിഗണന തെല്ലും കുറയ്ക്കാൻ രാജകാന്തം ഒരുക്കമല്ല.

rajakantham-3

വരുമാനവിളകൾ വേറെയും
അധ്വാനത്തിന് അനുസരിച്ചുള്ള നേട്ടമില്ലെങ്കിലും മൂന്നേക്കറിലുള്ള നെല്ലും രാജകാന്തത്തിന്റെ ഇഷ്ട വിള തന്നെ. ആണ്ടിൽ രണ്ടു കൃഷി മുടങ്ങാതെ നടത്തുന്നു. നെല്ലിൽ വേറിട്ട ഇനങ്ങൾ പരീക്ഷിക്കുന്നു. ഉമയും ജ്യോതിയും പോലുള്ള പതിവിനങ്ങൾക്കു പുറമേ മനുരത്ന, എഎസ്‌ടി 16, തിരുപ്പതി 50 ഇനങ്ങളൊക്കെ പരീക്ഷിക്കുന്നു. മനുരത്നയും തിരുപ്പതി 50ഉം മികച്ച വിളവു നൽകുന്ന ഇനങ്ങളെന്നും രാജകാന്തം. കുറ്റ്യാടി ഇനം 300 തെങ്ങുകളുണ്ട്. കഴിഞ്ഞ വർഷം വരെ 45 ദിവസം കൂടുമ്പോൾ ശരാശരി 3000 തേങ്ങ കിട്ടി. ഇക്കൊല്ലം പൊതുവേ വിളവില്‍ ഗണ്യമായ കുറവുണ്ട്. എന്നാൽ മികച്ച വില കിട്ടുന്നതുകൊണ്ട് ഉൽപാദനക്കുറവിന്റെ നഷ്ടം പരിഹരിക്കാൻ കഴിയുന്നു. 

rajakantham-2
രാജകാന്തവും മകൻ ഘോഷും നെൽപ്പാടത്തിനരികെ

ഒന്നരയേക്കർ കുളത്തിൽ കട്‌ല, രോഹു ഇനം മത്സ്യങ്ങൾ വളരുന്നു. ആണ്ടിലൊരിക്കലുള്ള വിളവെടുപ്പിൽ മത്സ്യവും മികച്ച വരുമാനം നൽകുന്നു. രണ്ടു പടുതക്കുളങ്ങളിൽ ഒന്നിൽ വരാൽ, മറ്റേതിൽ അലങ്കാരമത്സ്യം; ഇവയും വരുമാനം തന്നെ. അരയേക്കർ സ്ഥലം ജാതി, ചെറുനാരകം തുടങ്ങിയ വിളകൾക്കായി നീക്കിവച്ചിട്ടുണ്ട്. ഒറ്റ വിളയെ മാത്രം ആശ്രയിക്കാതെ ബഹുവിളക്കൃഷിയിലൂടെ മാത്രമേ ചെറുകിടക്കാര്‍ക്കു കൃഷി ലാഭകരമാക്കാൻ കഴിയൂ എന്ന് രാജകാന്തം പറയുന്നു. ഉൽപാദനക്കുറവും വിലയിടിവുമെല്ലാം ചെറുക്കാൻ വഴി അതുമാത്രമാണ്. 

വിദേശത്തും നാട്ടിലുമായി ദീർഘകാലം ജോലി ചെയ്ത മകൻ ഘോഷ് ഇന്ന് അമ്മയ്ക്കൊപ്പം മുഴുവൻ സമയം കർഷകനാണ്. കൃഷി പാരമ്പര്യമായി കൈമാറിയെത്തുന്ന ജീവിതരീതിയാണെന്നും അതിൽനിന്നു വിട്ടുമാറാൻ കഴിയില്ലെന്നും അമ്മയും മകനും ഒരേ ആവേശത്തോടെ പറയുന്നു. 

ഫോണ്‍: 9746593054

English Summary:

Kerala's Rajakaniyam proves consistent farming profits are possible. Through diversified mixed cropping, including rubber and paddy, she’s built a successful and sustainable farm for over five decades.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com