നടാം നാടൻ പൂമരങ്ങൾ

x-default
SHARE

ഉദ്യാനത്തിനു ഭംഗിയേകാൻ പൂമരങ്ങളും വേണം പക്ഷികളുടെയും ചെറുജീവികളുടെയും താവളം കൂടിയായ പൂമരങ്ങളെ ആരാണ് ഇഷ്ടപ്പെടാത്തത്. മഹാരോഗങ്ങളിൽ നിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും ആശ്വാസം നൽകുന്ന ഗാർഡർ തെറപ്പിയിലും അലങ്കാരവൃക്ഷങ്ങൾക്ക് നല്ല പ്രാധാന്യമുണ്ട്.

ആദ്യത്തെ ഒന്നു രണ്ട് വർഷം അൽപം ശ്രദ്ധിച്ചാൽ മതി, ഇവ ആകർഷകമായ ആകൃതിയ‍ിൽ കാലങ്ങളോളം നിലനിന്നു കൊള്ളും. പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ നടുന്ന മരങ്ങൾ വീടിനു തണൽ നൽകി വീടിനുള്ളിലെ ചൂടു കുറയ്ക്കുന്നു. നന്നായി വളർച്ചയെത്തിയ വലിയ മരം എത്രയോ മലിനീകരണ വാതകങ്ങളെയും പൊടിപാടലത്തെയുമാണ് വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കുന്നത്. അതിരുകളിൽ നിരയായി നട്ടുവളർത്തുന്ന പൂമരങ്ങൾ വീട്ടിലേക്കുള്ള അനാവശ്യ എത്തിനോട്ടങ്ങളും തടയും.

നാടൻ പൂമരങ്ങൾ നട്ടുവളർത്തുമ്പോൾ നമ്മൾ ആവാസവ്യവസ്ഥയുടെ പുനർനിർമാണത്തിലും പങ്കാളികളാകുന്നു. പക്ഷികൾ ചേക്കേറാനും കൂടുകൂട്ടാനും ഇഷ്ടപ്പെടുന്നത് നാടൻമരങ്ങളിലാണ്. വലിയ ഇലകളുള്ള. കാലവ്യത്യാസമ‍ില്ലാതെ പൂവിടുന്ന, നിത്യഹരിതവും വളർന്നു വരുമ്പോൾ ആകർഷകമായ ആകൃതിയുള്ളതുമായ മരങ്ങൾ ഉദ്യാനത്തിലേക്കു തിരഞ്ഞെടുക്കാം.

കടുത്ത വേനലിൽ ഒഴികെ ഏതു സമയത്തും മരം നടാം. രണ്ടടി സമചതുരത്തിലുള്ള കുഴിയിൽ ജൈവവളമായി വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കലർത്തിയ മിശ്രിതം നിറയ്ക്കണം. കുഴിയുടെ നടുവിൽ പിള്ളക്കുഴി എടുത്ത് അതിൽ തൈനടാം 4–5 മണിക്കൂർ നന്നായി വെയിൽ കിട്ടുന്നിടത്താണ് പൂമരങ്ങൾ നട്ടുപരിപാലിക്കേണ്ടത്.

പവിഴമല്ലി

സന്മനസുള്ളവർക്ക് സമാധാനം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലമാനം എന്ന ഗാനത്തിലും സുഗതകുമാരിയുടെ പവിഴമല്ലി എന്ന കവിതയിലും ഈ പൂമരത്തെ വാനോളം പുകഴ്ത്തുന്നു. ഇംഗ്ലിഷിൽ കോറൽ ജാസ്മിൻ എന്നു പേരുള്ള ഈ നാട്ടുമരം ഹിന്ദുക്കൾക്കു പുണ്യവൃക്ഷമാണ്. പശ്ചിമ ബംഗാളിന്റെ ഒൗദ്യോഗിക പുഷ്പമാണ്. നനുത്ത സുഗന്ധമുള്ള പൂക്കൾ രാത്രിയിലാണ് വിരിയുക. പവിഴമല്ലിയുടെ ഉപശാഖകൾ ഞാന്നു വളരുന്നു. ഇലകളുടെ അരിക് അറക്കവാളിന്റെ പല്ലുപോലെ കാണുന്നു. പൂവിന്റെ കുഴൽപോലുള്ള താഴെ ഭാഗത്തിന് ഒാറഞ്ച് നിറമാണ്. പൂക്കൾ കുലകളായിട്ട് തണ്ടുകളുടെ അറ്റത്തും ഇലകളുടെ മുട്ടുകളിലുമാണ് ഉണ്ടായി വരുന്നത്. വേഗത്ത‍ിൽ കൊഴിയുന്ന പവിഴമല്ലിപ്പൂക്കൾ പരവതാനി വിരിച്ച പൂമുഖം വീടിന് അഴകാണ്. വിത്തുവഴിയാണ് വംശവർധന. കമ്പു മുറിച്ചു നട്ടും വളർത്താം. പൂവിടാത്തതും അധികം മൂപ്പെത്താത്തതുമായ കമ്പുകളാണ് നടുന്നത്. നടുന്നതിനു മുൻപായി മുറിഭാഗത്ത് കുഴമ്പു രൂപത്തിലാക്കിയ ചിരട്ടക്കരി തേച്ചാൽ കമ്പ് വേഗത്തിൽ തളിർപ്പുകൾ ഉൽപാദിപ്പിക്കും മരത്തിന്റെ പട്ട ഉണക്കിപ്പൊടിച്ചെടുത്തത് വാത ചികിത്സയ്ക്കു നന്ന്. ഈ പൂവിട്ടു തയാറാക്കിയ എണ്ണ, മ‍ുടികൊഴിച്ചിലും നരയും മാറ്റും.

അശോകം

ഭാരതീയ സങ്കൽപത്തിൽ ശ്രേഷ്ഠമായ വൃക്ഷം നിർവാണ സിദ്ധാന്തരത്തിന്റെയും ബുദ്ധമതത്തിന്റെയും സ്ഥാപകനായ ശാക്യമുനി ജനിച്ചത് അശോകമരച്ചുവട്ടിലായിരുന്നത്രെ. സുന്ദരികൾ ചിലങ്കയിട്ട പാദങ്ങൾ കൊണ്ടു ചവിട്ടിയാൽ അശേ‍ാകം പൂക്കുമെന്നു കവിമതം ദുഃഖം അഥവാശോകം ഇല്ലാതാക്കുന്നതുകൊണ്ടാണ് ഈ മരത്തിന് അശോകം എന്ന പേര് കിട്ടിയതത്രെ. പഞ്ചവടിയിലും ദ്വൈതവനത്തിലും ഇന്ദ്രപ്രസ്ഥത്തിലും അശോകം ഉണ്ടായിരുന്നതായി പുരാണം. സീതാന്വേഷമവേളയിൽ ശ്രീരാമൻ അശോകമരത്തോട് സീതയെക്കുറിച്ച് അന്വേഷിച്ചതായി രാമായണത്തിൽ വിവരച്ചിട്ടുണ്ട് 6–9 മീറ്റർവരെ ഉയരം വയ്ക്കുന്ന മരം ശാഖകളും ഉപശാഖകളുമായി പടർന്നു വളരുന്നു. നല്ല വലുപ്പമുള്ള ഇലകൾക്ക് പൂർണവളർച്ചയെത്തുമ്പോൾ കടും പച്ചനിറമാണ്. എന്നാൽ തളിരിലകൾക്കാകട്ടെ, ഇളം തവിട്ടുനിറവും . ജനുവരി മുതൽ പൂവിടുന്ന അശോകം വേനൽക്കാലം മുഴുവൻ പുഷ്പിണിയായി കാണപ്പെടൂം. ഇളംപ്രായത്തിലുള്ള പൂക്കൾക്ക് സ്വർണനിറവും പ്രായമെത്തുമ്പോൾ കടുംചുവപ്പു നിറവുമാണ്. പൂവിന്റെ ചുവടഭാഗത്തിന് കുഴലിന്റ ആകൃതി മേയ്–ജൂൺ മാസത്തിൽ സ്വാഭാവിക വംശവർധന നടത്തുന്ന അശോകത്തിന്റെ വിത്താണ് നടീൽവസ്തു. വിത്തു നട്ടാൽ 2–3 മാസമെടുക്കും തൈകൾ ഉണ്ടായിവരാൻ തണ്ടു മുറിച്ചുനട്ടും അശോകം വളർത്തിയെടുക്കാം.

ചെമ്പകം

വിസ്താരമുള്ള പുൽത്തകിടിയുടെ നടുവിൽ സുഗന്ധമുള്ള പൂക്കളും പിരമിഡിന്റെ ആകൃതിയുള്ളതുമായ ചെമ്പകം വേറിട്ടൊരു ഭംഗിയാണ് 30 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ചെമ്പകം അമ്പലവളപ്പുകളിലും കാവുകളിലും കാണാം. നിത്യഹരിത പ്രകൃതമുള്ള ഈ പൂമരത്തിന്റെ തായ്ത്തടി കുത്തനെ നിവർന്നു വളരുന്നു. മഞ്ഞയോ ഇളം മഞ്ഞയോ നിറമുള്ള പൂക്കൾ ആകർഷകമാണ് സുന്ദരികൾ മന്ദഹസിച്ചാൽ ചെമ്പകം പൂക്കുമെന്നു കവിഭാവന, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഈ മരം നന്നായി പുഷ്പിക്കുക. തണ്ടിന്റെ അറ്റത്തും ഇലമുട്ടുകളിലും ഒറ്റയ്ക്കാണ് പൂക്കൾ ഉണ്ടായി വരിക. ഇംഗ്ല‍‍ിഷിൽ ജോയ് പെർഫ്യൂം ട്രീ എന്നു പേരുള്ള ഈ മരത്തിന്റെ പൂക്കളിൽനിന്നു പലതരം സുഗന്ധതൈലങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചടുക്കുന്നുണ്ട്. വിത്തുവഴിയാണ് വംശവർധന. വിത്തുകൾക്കു മുളയ്ക്കാനുള്ള ശേഷി വേഗത്തിൽ നഷ്ടപ്പെടുമെന്നതുകൊണ്ട് മരത്തിൽനിന്നു ശേഖരിച്ചാൽ വൈകാതെ നടണം.

കണിക്കൊന്ന

ഇതു കേരളത്തിന്റെ ഒൗദ്യോഗിക പുഷ്പമാണ് വിഷുക്കാലത്താണ് കൊന്ന പൂവിട്ടിരുന്നത്. എന്നാൽ ഇന്ന് കാലാവസ്ഥവ‍്യതിയാനവും അന്തരീക്ഷ മലിന‍ീകരണവും മൂലം കണിക്കൊന്ന പൂവിടാൻ പ്രത്യേക കാല ക്ലിപതതയില്ല. എപ്പോഴൊക്കെ മണ്ണിലെ ജലാശം ക്രമാതീതമായ‍ി കുറയുമോ അപ്പോഴൊക്കെ ഈ മരം പൂവിടുന്ന അവസ്ഥയാണ് . കണിക്കൊന്നയല്ലെ, വിഷുക്കാലമല്ലെ, പൂക്കാതിരിക്കാൻ എനിക്കു വയ്യ എന്ന അയ്യപ്പപ്പണിക്കരുടെ കവിതാഭാഗം അർഥശൂന്യമാകുന്ന കാലം . 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. പുങ്കുലകൾക്ക് അരമീറ്ററോളം നീളം . മഞ്ഞനിറത്തിൽ 50–60 പൂക്കൾ ഒരു പൂങ്കുലയിൽ കാണാം. പൂങ്കുലയിൽ ഏറ്റവും താഴെയുള്ള പൂവാണ് ആദ്യം വിരിയുക. നീളമുള്ള കേസരങ്ങൾ പൂക്കളെ കൂടുതൽ ആകർഷകമാക്കുന്നു. 60 സെ.മീ. നീളമുള്ള കായ്കൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. വിളഞ്ഞ ഒരു കായ്ക്കുള്ളിൽ 10–12 വിത്ത് കാണാം വിത്തുവഴിയാണ് വംശവർധന. വിത്തുകൾ നടുന്നതിനു മുമ്പ് അഞ്ചു മിനിറ്റു നേരം തിളച്ച വെള്ളത്തിലടുന്നത് വേഗത്തിൽ മുളയ്ക്കാൻ ഉപകരിക്കും മാർച്ചിൽ വിത്തു പാകിയാൽ മഴക്കാലത്ത് ‍തൈ നടാം കണിക്കൊന്നയുടെ പട്ട കഷായം വച്ച് 30 മില്ലിവീതം രാവിലെയും വൈകിട്ടും പതിവായി കുടിച്ചാൽ എല്ലാത്തരം ത്വഗ്രോഗങ്ങളും ശമിക്കും. ഇതിന്റെതന്നെ എണ്ണയുണ്ടാക്കി പുറമേ പുരട്ടുകയും ചെയ്യാം. മലബന്ധം, അനുബന്ധമായുള്ള വയറുവേദന എന്നിവയ്ക്ക് കായുടെ കാമ്പ്, കുരു നീക്കിയശേഷം പാലിൽ കാച്ചി പഞ്ചസാരയുമിട്ട് കുടിച്ചാൽ ഗുണം ചെയ്യും.

ഇല‍ഞ്ഞി

കാളിദാസൻ ശാകുന്തളത്തിൽ വിവരിക്കുന്ന പൂമരങ്ങളുടെ കൂട്ടത്തിൽ ഇലഞ്ഞിയുമുണ്ട്. രാത്രിയിൽ വിരിയുന്ന ഇലഞ്ഞിപ്പൂക്കൾ പ്രഭാതത്തിൽ മരത്തിന്റെ ചുവട്ടിൽ പൂമെത്ത വിരിക്കും. സ്ത്രീകൾ മാലകോർക്കാൻ ഉപയോഗിക്കുന്ന പൂക്കളിൽ ഒന്നാം നിരയിലാണ് ഇലഞ്ഞി. കാണാൻ കുഞ്ഞനാണെങ്കിലും ഉണങ്ങിയാൽപോലും ഈ പൂവിന്റെ നറുമണം ദിവസങ്ങളോളം നിൽക്കും അത്ര ഉയരത്തിൽ വളരാത്ത ഇലഞ്ഞി 12–15 മീറ്റർ ഉയരമേ വയ്ക്കാറുള്ളൂ. പൂർണ വളർച്ചയെത്തുമ്പോൾ കുടയുടെ ആകൃതിയാണ്. ഇലകൾക്കു കടും പച്ചനിറവും പ‍ൂക്കൾക്ക് ക്രീം കലർന്ന വെള്ളനിറവുമാണ്. പൂക്കാലം മാർച്ച് –ജൂലൈ മാസങ്ങൾ . പഴുത്ത കായ്കൾക്ക് മഞ്ഞ കലർന്ന തവിട്ടു നിറമാണ്. വിത്തുവഴി വളർച്ചയെത്തിയതും 2–3അടി ഉയരമുള്ളതുമായ തൈകൾ നടാം . തേൾ, കടന്നൽ ഇവയുടെ വിഷത്തിന് മറുമരുന്നാണ് ഇലഞ്ഞിയില നീര്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA