ADVERTISEMENT

ഓരോ തവണ യാത്ര പോയി മടങ്ങിവരുമ്പോഴും ഏതെങ്കിലുമൊക്കെ ചെടികൾ വാടിനിൽക്കും. ഒന്നോ രണ്ടോ ആഴ്ച വെള്ളം കിട്ടാതെ വെയിലിൽ നിന്നാലും തളരാത്ത ചെടി ഏതുണ്ട്? ഓഫിസ് ജോലിയുടെ ഇടവേളകളിൽ സുനിൽകുമാറും ഭാര്യ അനിലയും ഗൂഗിളിൽ പരതിക്കൊണ്ടിരുന്നു. ഒടുവിലൊരു പേര് സ്ക്രീനിൽ തെളിഞ്ഞു; അഡീനിയം ഒബേസം. വർഷങ്ങൾക്കു മുമ്പായിരുന്നു അത്. അഡീനിയം ആർക്കും അന്നത്ര പരിചിതമല്ല. ഒടുവിലൊരു നഴ്സറിയിൽ ചെടി കണ്ടെത്തി. കയ്യോടെ വാങ്ങി വീട്ടിലെത്തിച്ചു. അന്നു സുനിൽകുമാർ അറിഞ്ഞില്ല ഈ അഡീനിയം ഇനിയങ്ങോട്ടുള്ള ജീവിതത്തിന്റെതന്നെ ആവേശമായി മാറുമെന്ന്.

കൊല്ലം രണ്ടാംകുറ്റി സ്വദേശിയായ സുനിൽകുമാറും ഭാര്യ അനിലയും ജോലി നേടി തിരുവനന്തപുരത്തെത്തി ശ്രീകാര്യത്തു വാടകയ്ക്കു താമസിക്കുന്ന കാലത്താണ് കണ്ണിനിമ്പമുള്ള പൂച്ചെടികൾ തേടുന്നത്. വീടിനു പച്ചപ്പും സൗരഭ്യവും പകരാൻ ഏതാനും പനിനീർച്ചെടികൾ; അത്രയേ കരുതിയുള്ളൂ. റോസാച്ചെടികൾക്കു പക്ഷേ അധിക ശ്രദ്ധ ആവശ്യമായിരുന്നു. അങ്ങനെയാണ് അഡീനിയത്തെ കണ്ടുമുട്ടുന്നത്. അഡീനിയം ഇനങ്ങളിൽ ലോകമെങ്ങും ഏറെ പ്രചാരം നേടിയ അഡീനിയം ഒബേസം  വിത്തുമുളപ്പിച്ചു വളർത്താവുന്ന ഇനമാണ്. 10 മാസംകൊണ്ടു പൂവിടുകയും മനോഹരമായ പൂക്കൾ വിടർത്തുകയും ചെയ്യുന്ന ചെടി. കുറുകിത്തടിച്ച തായ്ത്തണ്ടും മെല്ലിച്ച ചില്ലകളും കൊലുന്നനെയുള്ള ഇലകളും ചേർന്ന അഡീനിയം, പൂക്കളുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ സുന്ദരമായിരുന്നു. പരിമിത സ്ഥലത്ത് തീരെക്കുറഞ്ഞ പരിപാലനത്തിൽ, വളരെ കുറച്ചു മാത്രം നന നൽകി ചെടിച്ചട്ടിയിൽ വളർത്താം എന്നതും ആകർഷകഘടകമായി. 

ആദ്യ ചെടി വാങ്ങി അധികം കഴിയും മുമ്പേ അഡീനിയത്തോട് അഡിക്‌ഷൻ തുടങ്ങിയെന്നു സുനിൽ. പുതിയ ഇനങ്ങൾ തേടുന്നത് ലഹരിയായ നാളുകൾ. തായ്‌ലൻഡിൽനിന്നും തായ്‌വാനിൽനിന്നുമുൾപ്പെടെ ഓൺലൈനിൽ ഹൈബ്രിഡ് ഇനങ്ങളുടെ വിത്തുകൾ വരുത്തി. രൂപഭംഗിയുള്ള ചെടികൾ തേടി പുണെയിലും ചെന്നൈയിലും യാത്ര പോയി. പ്രൂൺ ചെയ്തും രൂപവ്യതിയാനങ്ങൾ വരുത്തിയും ഓരോ ചെടിക്കും ശിൽപഭംഗി നൽകി. ഗ്രാഫ്റ്റിങ്ങും പരിപാലനവും ഹൃദിസ്ഥമായി.  

കഴക്കൂട്ടത്ത് സ്വന്തം വീടു വാങ്ങിയതോടെ ചെടികളുടെ എണ്ണം വർധിച്ചു. ടെറസിനു മുകളിലും ചെടികൾ നിറഞ്ഞു. ‘വിൽപനയ്ക്കുണ്ടോ എന്നു തിക്കിത്തിരക്കിത്തുടങ്ങി സുഹൃത്തുക്കളും പരിചയക്കാരും. ഒരു ചെടി ഒരു സംരംഭകനെ സൃഷ്ടിച്ച അപൂർവ അനുഭവമായിരുന്നു അത്. ടെക്നോപാർക്കിൽ ജോലിയുള്ള അനില ധൈര്യം പകർന്നതോടെ അഡീനിയങ്ങളുടെ അപൂർവശേഖരവുമായി തിരുവനന്തപുരത്തു കട തുടങ്ങി സുനിൽകുമാർ. 

adenium-2
ആഡീനിയങ്ങളുടെ ശേഖരം

അഡീനിയങ്ങളുടെ ലോകം

മുമ്പ്, ഒരു നിര ഇതളുകളുള്ള ഇനങ്ങളായിരുന്നു അഡീനിയത്തിൽ ആളുകൾക്കു പരിചിതമെങ്കിൽ ഇന്ന് ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ ഇനങ്ങളാണ് ഉദ്യാനപ്രേമികൾക്കു ഹരം. അഡീനിയം ഒബേസത്തെക്കാൾ ഇപ്പോൾ ഒരുപടി കൂടുതലിഷ്ടം അഡീനിയം അറബിക്കം ഇനങ്ങളോടെന്നും സുനിൽകുമാർ. ഒബേസം ഇനങ്ങൾ കമ്പുകോതി രൂപഭംഗി വരുത്തുന്നവയെങ്കിൽ പ്രൂണിങ് ആവശ്യമില്ലാതെ തന്നെ ബോൺസായ് പ്രകൃതമുള്ളവയാണ് അറബിക്കം. അസാധാരണ വലുപ്പത്തിലും ഭംഗിയിലുമായി കുറുകി വളരുന്ന തായ്ത്തടിയും പൂക്കളിലെ നിറവൈവിധ്യങ്ങളും അറബിക്കത്തിന് അഴകേറ്റുന്നു.

‘‘മഴക്കാലമൊഴികെയുള്ള മാസങ്ങളിൽ തുടർച്ചയായി വിരിയുന്ന പൂക്കൾ, ഒറ്റയ്ക്കു നിൽക്കുമ്പോൾപോലും ഒരു പൂക്കാലത്തെ ഓർമിപ്പിക്കുന്ന ദൃശ്യഭംഗി; അഡീനിയം തേടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതിൽ അത്ഭുതമില്ല’’, സുനിൽകുമാറിന്റെ വാക്കുകളിൽ അഡീനിയം നൽകുന്ന ആഹ്ളാദം. 

adenium-1
വിവിധ തരം അഡീനിയങ്ങൾ

നനയും പോഷകങ്ങളും

കടുത്ത വേനലിൽപ്പോലും ആഴ്ചയിൽ 2–3 നന മതിയാവും. വെള്ളം വാർന്നു പോകുന്ന നടീൽമിശ്രിതം നിർബന്ധം. 50 ശതമാനം പുഴമണലും (പൂഴി അരിച്ചു നീക്കിയ പാറമണലുമാവാം) ബാക്കിയിൽ പകുതി വീതം ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും ചേർന്നുള്ള നടീൽമിശ്രിതമാണു നല്ലത്. അൽപം ചുവന്ന മണ്ണും ചേർക്കാം. എൻപികെ 13:27:27 ഇലയിലൂടെ നൽകുന്നത് പൂക്കൾ കൂടുതൽ വിരിയാനുപകരിക്കും. മീലിബഗ്ഗാണ് മുഖ്യ പ്രശ്നം. നനയ്ക്കുന്ന സമയത്ത് ചെടി നന്നായി വൃത്തിയാവുന്ന രീതിയിൽ വെള്ളം ഒഴിക്കുന്നത് കീടബാധ ചെറുക്കാൻ സഹായകമാകും. ഇലകൾക്കടിയിൽ പതുങ്ങുന്ന സ്പൈഡർ മൈറ്റ് ഭീഷണിയായാൽ കീടനാശിനികൾതന്നെ തേടേണ്ടി വരും. 

അഡീനിയത്തിനു സുഷുപ്താവസ്ഥയുമുണ്ട്. ഇടയ്ക്ക് ഇലകളെല്ലാം കൊഴിഞ്ഞ് കടുത്ത മൗനത്തിലെന്നപോലെ നിൽക്കും. ചെടിയുടെ കഥകഴിഞ്ഞെന്നു കരുതരുത്. 30–40 ദിവസത്തിനുശേഷം, ചിലപ്പോൾ ഇലകൾക്കും മുമ്പേ ചില്ലകൾതോറും പൂക്കളുമായി അതിസുന്ദരിയായി തിരിച്ചുവരും അഡീനിയം.

ഫോൺ: 9946201969

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com