ADVERTISEMENT

വിഭവങ്ങളുടെയും വിരുന്നുകളുടെയും ലോകത്ത് വിസ്മയം തീർക്കുന്ന ഒരു ഭക്ഷ്യകലാസംരംഭമുണ്ട്; ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിങ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചൈനീസ് കല. കലയും കരവിരുതും ഭാവനയും സമം ചേർത്തു സൃഷ്ടിക്കുന്ന ഈ  ദൃശ്യവിരുന്നിന് ഇന്നു കേരളത്തിലും സ്വീകാര്യത വർധിക്കുന്നുണ്ട്.

വിഭവങ്ങൾ ഒരുക്കുന്നതുപോലെതന്നെ മനോഹരമായ കലയാണ് അത് ആകർഷകമായി അലങ്കരിച്ച് വിളമ്പുന്നതും. കഴിക്കാനിരിക്കുന്നവരുടെ വയർ നിറയും മുമ്പ് മനസ്സു നിറയണം. പഴങ്ങളും പച്ചക്കറികളും വിവിധ രൂപങ്ങളിൽ കൊത്തിയെടുത്തു സൃഷ്ടിക്കുന്ന ശിൽപകൗതുകങ്ങളുടെ പ്രാധാന്യവും അതുതന്നെ. 

‘‘വിവാഹവിരുന്നുകളിലും  ഉദ്ഘാടനവേദികളിലും പ്രദർശനമേളകളിലുമൊക്കെ ഇന്നു പഴങ്ങളും പച്ചക്കറികളുംകൊണ്ടു സൃഷ്ടിക്കുന്ന കലാകൗതുകങ്ങൾക്ക് ഇടം ലഭിക്കുന്നുണ്ട്. ബ്ലോക് ഐസിൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്ന ഐസ് കാർവിങ്, ബട്ടർ കാർവിങ് എന്നിവയും പ്രചാരം നേടുന്നുണ്ട്’’, കാർവിങ് കലാകാരനായ എറണാകുളം മാഞ്ഞാലി സ്വദേശി ഷാജൻ സേവ്യർ പറയുന്നു.

പപ്പായ, പൈനാപ്പിൾ, മത്തങ്ങ, കുമ്പളങ്ങ, കാരറ്റ്, കുക്കുമ്പർ, തണ്ണിമത്തൻ, പേരയ്ക്ക, പച്ചമാങ്ങ, മാമ്പഴം എന്നിങ്ങനെ കാർവിങ് കലാകാരന്മാർക്ക് പ്രിയപ്പെട്ട ഒട്ടേറെ പഴം പച്ചക്കറിയിനങ്ങളുണ്ട്. ഓരോന്നിലും ഓരോ വിധ ഡിസൈനുകൾ കൊത്തിയെടുക്കാൻ സമയവും ക്ഷമയും അത്യാവശ്യം. വിരുന്നുശാലകളിലെ സന്ദർശകർക്ക് അത്ഭുതവും ആഹ്ളാദവും സമ്മാനിക്കും ഈ കാഴ്ചകൾ എന്നതാണ് കാർവിങ്ങിന് ആരാധകർ കൂടുന്നതിന്റെ കാരണവും.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷമാണ് കാർവിങ്ങിനുപയോഗിക്കുക എന്നു ഷാജൻ. അതുകൊണ്ടുതന്നെ അവയിൽ പച്ചയ്ക്കു ഭക്ഷ്യയോഗ്യമായവ വിരുന്നുകാർക്ക് ആസ്വദിക്കുകയുമാവാം. ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിങ്ങിനുമാത്രമായി വൻതുക മുടക്കുന്നവർ ഇന്നു കേരളത്തിലുണ്ട്. കൂടുതൽപേർക്ക് തൊഴിലും മികച്ച വരുമാനവും നേടാവുന്ന മേഖലയായി നാളെ ഈ രംഗം വളരുമെന്നും ഷാജൻ പറയുന്നു.   

ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് കുക്കറി പഠനം തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ പലരും ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിങ്ങിൽ ഇന്നു കൂടുതലായി താൽപര്യം കാണിക്കുന്നുണ്ടെന്നു ഷാജൻ പറയുന്നു. എറണാകുളം വളഞ്ഞമ്പലത്തുള്ള അക്കാദമി ഫോർ കേറ്ററിങ് എന്ന സ്ഥാപനത്തിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലുമുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകാനും ഷാജൻ സമയം കണ്ടെത്തുന്നുണ്ട്.

ഫോൺ: 9447415000  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com