മഞ്ജു ഹരി, പത്തുമണിച്ചെടികൾ വളർത്തി വരുമാനം നേടുന്ന വീട്ടമ്മ
Mail This Article
വെറുമൊരു കൗതുകത്തിന് പത്തുമണിച്ചെടികൾ വളർത്തിത്തുടങ്ങിയതാണ് പത്തനംതിട്ട പുല്ലാട് സ്വദേശി മഞ്ജു ഹരി എന്ന വീട്ടമ്മ. ഇപ്പോൾ ഇവരുടെ തോട്ടത്തിൽ പല വർണങ്ങളുള്ള പൂക്കൾ വിരിയുന്ന നൂറോളം പത്തുമണിച്ചെടികളുണ്ട്. ചുവപ്പ്, മഞ്ഞ, റോസ്, വെള്ള തുടങ്ങിയ നിറങ്ങളോടൊപ്പം സ്വയം വികസിപ്പിച്ചെടുത്ത മനോഹാരിതയേറിയ വലിയ പൂക്കൾ വിരിയുന്നവയും ഇവിടെയുണ്ട്. ചെടിച്ചട്ടികളിലാണ് പ്രധാനമായും ഇവ വളർത്തുന്നത്. ഉപയോഗശൂന്യമായ ചെറുപാത്രങ്ങളും നടാൻ യോജിച്ചവയാണ്. കാര്യമായ പരിചരണമൊന്നുമില്ലാതെ പത്തുമണിച്ചെടികൾ വളർത്താമെന്ന് മഞ്ജു പറയുന്നു. ചെടിച്ചട്ടിയിൽ നീർവാർച്ചയ്ക്ക് മതിയായ സുഷിരങ്ങൾ ഉണ്ടായിരിക്കണം. ചെടിച്ചട്ടിയുടെ അടിയിൽ ഓടിന്റെ മുറികളാ, ഇഷ്ടിക കഷണങ്ങളോ നിരത്തിയശേഷമാണ് നടീൽ മിശ്രിതം നിറയ്ക്കുന്നത്. ചാണകപ്പൊടിയോ ആട്ടിൻകാഷ്ഠമോ മണ്ണുമായി ചേർത്ത് അൽപം വേപ്പിൻ പിണ്ണാക്കും കൂട്ടി നടീൽമിശ്രിതം തയാറാക്കാം. പത്തുമണിച്ചെടിയുടെ തലപ്പുകൾ മുറിച്ച് ചട്ടിയിൽ കുത്തി പരിമിതമായി ജലസേചനം നൽകിയാണ് വളർത്തിയെടുക്കുക.
നല്ല സൂര്യപ്രകാശം പത്തു മണിച്ചെടികൾക്ക് ആവശ്യമാണ്. മഴക്കാലത്ത് ചുവട്ടിൽ വെള്ളക്കെട്ട് ഉണ്ടാവാതെ ശ്രദ്ധിക്കണം. ചീയൽ രോഗം കണ്ടാൽ സ്യൂഡോമോണോസ് ലായനി നേർപ്പിച്ച് തളിച്ചു കൊടുക്കുകയാണ് തന്റെ രീതിയെന്ന് മഞ്ജു. വളർച്ച തടസപ്പെട്ട് നിൽക്കുന്ന ചെടികൾ കണ്ടാൽ വള്ളി തലപ്പുകൾ നുള്ളി കൊടുക്കും. ഇതോടെ പുതിയ നാമ്പുകൾ പൊട്ടി പത്തു മണി ചെടികൾ പുഷ്പിക്കും.
പത്തുമണിച്ചെടികളുടെ തൈകൾ വിൽക്കുന്നതിലൂടെ ചെറിയ വരുമാനവും മഞ്ജു നേടുന്നുണ്ട്. വീട്ടിൽ വളർത്തുന്ന ആടുകളുടെ കാഷ്ഠമാണ് വളമായി നൽകുന്നത്.
ഫോൺ: 9562003503.