ADVERTISEMENT

എറണാകുളം വടവുകോട് 'മൈ ഡ്രീംസ്' വീട്ടില്‍ മേരി ഷീബ എന്ന വീട്ടമ്മ സ്വപ്നം കണ്ടതൊക്കെ സത്യമാവുകയാണ്. നാട്ടില്‍ കിട്ടാവുന്നത്രയും അലങ്കാര ജലസസ്യങ്ങള്‍ സംഭരിക്കുക അവയിലൊന്നാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃപ്പൂണിത്തുറയില്‍ താമസിക്കുമ്പോള്‍ അകത്തളച്ചെടികള്‍ക്കൊപ്പം വളര്‍ത്താന്‍ ആരംഭിച്ച അലങ്കാര ജലസസ്യങ്ങളുടെ ശേഖരം ഇന്ന് 50 തരം ആമ്പല്‍, 15 ഇനം താമര, 15 തരം മറ്റു ജലസസ്യങ്ങള്‍ എന്നിങ്ങനെ വിപുലമായിക്കഴിഞ്ഞു. വാട്ടര്‍ പോപ്പി, മെക്‌സിക്കന്‍സ്വോര്‍ഡ്, വാട്ടര്‍ ബാംബൂ, ജപോണിക്ക, ന്യൂഫര്‍, വാട്ടര്‍ മൊസൈക് പ്ലാന്റ് എല്ലാമാണ് പ്രധാനപ്പെട്ട മറ്റു ജലസസ്യങ്ങള്‍. വടവുകോടുള്ള വാടകവീടിനോടു ചേര്‍ന്നുള്ള 20 സെന്റ് സ്ഥലത്താണ് ചെടികള്‍ പരിപാലിക്കുന്നത്. ഒപ്പം   ഗ്രീന്‍ ഹൗസുമുണ്ട്. ഐക്കരനാട് കൃഷി ഓഫിസര്‍ അഞ്ജു പോളിന്റെ  പിന്തുണയും, കൃഷിയറിവുമെല്ലാം ഷീബയ്ക്കു കരുത്തേകുന്നു.  

മക്കളായ ദേവികയും ദീപക്കും പണികളില്‍ നന്നായി സഹായിക്കും. അഞ്ഞൂറിനു മേല്‍ പ്ലാസ്റ്റിക് ഡബ്ബകളിലുള്ള  ജലസസ്യങ്ങള്‍ക്കു വളമിടുന്നതും മണ്ണു നിറച്ചു ചെടികള്‍ നടുന്നതും ഇവരാണ്.  ഈ  മഹാമാരിക്കാലത്തു ചെടിവിപണനം മിക്കവാറും ഓണ്‍ലൈനിലാണ്. ചെടികള്‍ പാക്ക് ചെയ്ത് പെട്ടികളിലാക്കി അയയ്ക്കുന്നതൊക്കെ മക്കളാണ്. പൂച്ചെടികള്‍ക്ക് മഴക്കാലം കഷ്ടകാലം. എന്നാല്‍ ജലസസ്യങ്ങളുടെ കാര്യത്തില്‍ ഈ പേടി വേണ്ടെന്ന് ഷീബ. പല ജലസസ്യങ്ങളും തൈകള്‍ ഏറെയും  ഉല്‍പാദിപ്പിക്കുക ഇക്കാലത്താണ്. താമര ഒഴികെ എല്ലാംതന്നെ മഴക്കാലത്തു പൂവിടുകയും ചെയ്യും. അതുകൊണ്ട് വേനല്‍ക്കാലത്തെന്നപോലെ ഈ സമയത്തും ചെടികള്‍ക്ക് നല്ല ഡിമാന്‍ഡാണ്. ഏറ്റവും ഡിമാന്‍ഡ് ആമ്പലിന്റെ നൂതന സങ്കര ഇനങ്ങള്‍ക്കാണ്. ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങളാണ് പ്രധാനമായും നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് അലങ്കാരപ്പൊയ്കയില്‍ വാട്ടര്‍ ഗാര്‍ഡന്‍ ഒരുക്കി കൊടുക്കാറുണ്ട് ഷീബ. 

ഫോണ്‍: 8848792831

English summary: The Best Plants for Your Water Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com