ADVERTISEMENT

നാട്ടിൻപുറത്തിന്റെ ഗൃഹാതുരത്വം നൽകുന്ന പൂമുഖവും മലർവാടിയുമെല്ലാമുള്ള അപ്പാർട്ട്മെന്റ്  കണ്ടപ്പോൾ അതു വാങ്ങാൻ  രഘുനാഥിനും രഞ്‌ജിനി മേനോനും രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല.  കൊച്ചി തൃക്കാക്കരയില്‍ 3 വര്‍ഷം മുൻപ് സ്വന്തമാക്കിയ ഈ ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിനൊപ്പം  തുളസിത്തറയും നാടൻ പൂച്ചെടികളായ ചെത്തിയും ചെമ്പരത്തിയും ചെമ്പകവും എല്ലാമുള്ള വീടിന്റെ അന്തരീക്ഷവും ഇവർ ആസ്വദിക്കുന്നു. 

പൂച്ചെടികൾ ഇഷ്ടപ്പെടുന്ന രഘുനാഥും  രഞ്‌ജിനിയും  മുൻപ് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ ചട്ടികളിലാണ് ചെടികൾ പരിപാലിച്ചിരുന്നത്. പുതിയ ഫ്ലാറ്റില്‍ ചെടികൾ മണ്ണിൽ നേരിട്ടു നടാം. ഗ്രാനൈറ്റ് വിരിച്ച ചെറിയ നടപ്പാതയും കുഞ്ഞൻ അലങ്കാരക്കുളവും എല്ലാം സ്വന്തം ഇഷ്ടപ്രകാരം ഒരുക്കിയെടുത്തു. ബാക്കി ഭാഗത്തെ നിലം നിറയ്ക്കാന്‍ നാടൻ ഇനമായ പാളപ്പുല്ലാണ് നട്ടിരുന്നത്. എന്നാൽ പരിപാലനം ശ്രമകരമായപ്പോൾ അതു മാറ്റി പേൾ ഗ്രാസ് ആക്കി. 120 ചതുരശ്ര അടി വലുപ്പമുള്ള ഈ സ്കൈ ഗാർഡന്റെ ഒരു ഭാഗത്ത് തണലിനായി പാഷൻ ഫ്രൂട്ട് ചെടിയും മണിപ്ലാന്റും ട്രെല്ലീസിൽ പടർത്തിക്കയറ്റിയിട്ടുണ്ട്. കൂടാതെ, ഒരു വശത്തെ ഭിത്തി മറയുന്ന വിധത്തിൽ വെർട്ടിക്കൽ ഗാർഡനും ഒരുക്കി. പാതി തണൽ കിട്ടുന്ന ഭിത്തിയായതുകൊണ്ട് ഇതിൽ ശതാവരി, പൻഡാനസ് , മണിപ്ലാന്റ് എന്നിവയാണ് നട്ടത്. മറ്റൊരു ഭിത്തിക്കരികിലായി കോസ്റ്റസ് ജിൻജറും ഹെ ലിക്കോണിയയും കൂട്ടമായി കാണാം.

അലങ്കാരക്കുളത്തിലെ വെള്ളം കുടിക്കാനും അതില്‍ കുളിക്കാനും  ബുൾബുൾ, മാഗ്‌പീ,  തേൻകുരുവി ഉൾപ്പെടെയുള്ള കിളികൾ നിത്യ സന്ദർശകര്‍. ഒരു സമയത്ത് ചെടിയിൽ ബുൾബുൾ പക്ഷി കൂടുകൂട്ടി കുഞ്ഞുങ്ങളെ വളർത്തിയിരുന്നു. പഴത്തൊലിയും മുട്ടയുടെ തോടും ചായച്ചണ്ടിയുമെല്ലാം മിക്സിയിൽ നന്നായി അരച്ചെടുത്ത മിശ്രിതമാണ് ചെടികൾക്കു  പ്രധാന വളം. കൂടാതെ, വെർമിക്കമ്പോസ്റ്റും നല്‍കാറുണ്ട്.  

ഫോൺ: 9847041013 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com