നിലമില്ലെങ്കിലെന്താ പൂച്ചെടി നടാൻ ഓയിൽ ബോട്ടിലുണ്ടല്ലോ
Mail This Article
പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് വീടുകളിൽ പൂന്തോട്ടമൊരുക്കവർ ഒരുപാടു പേരുണ്ട് നമ്മുടെ നാട്ടിൽ. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിലും ചട്ടികളിലുമൊക്കെ മനോഹരമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് നയനമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുക. അത്തരത്തിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിലിന്റെ ചെറു ബോട്ടിലുകളിൽ ഉദ്യാനം തീർത്തിരിക്കുകയാണ് പാലക്കാട് സ്വദേശി രജിൽ.
ഒരേ നിറത്തിലുള്ള ബോട്ടിലുകൾ പ്ലാസ്റ്റിക് ചരടുപയോഗിച്ച് നിശ്ചിത അകലത്തിൽ ഉറപ്പിച്ച് ജിഐ പൈപ്പിൽ ലംബമായി സ്ഥാപിച്ചാണ് രജിൽ പൂച്ചെടികളെ പരിപാലിക്കുന്നത്. ഓയിൽ ഉപയോഗിച്ച ബോട്ടിലായതിനാൽ നന്നായി വൃത്തിയാക്കിയശേഷം മാത്രമാണ് ചെടികൾ നടാൻ ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളിലുള്ള പത്തുമണിച്ചെടികളാണ് പ്രധാനമായും നട്ടിരിക്കുക.
നന്നായി വളർന്നു നിൽക്കുന്ന പത്തുമണിച്ചെടികളിൽ പൂക്കളുണ്ടാകുന്നില്ലെങ്കിൽ രജിൽ സ്വീകരിക്കുന്ന ഈ മാർഗങ്ങൾ അവലംബിക്കാം
- പൂവുണ്ടാകാത്ത പത്തുമണിച്ചെടിയുടെ തണ്ടുകൾ പകുതിയിലധികവും മുറിച്ചു മാറ്റുക.
- ഒരു ഈർക്കിലോ അല്ലെങ്കിൽ ഒരു കമ്പിയോ ഉപയോഗിച്ച് ചെടിയുടെ ചുവട് കുത്തിയിളക്കി കൊടുക്കുക.
- പുതുതായി കുറച്ചു മണ്ണും ചാണകപ്പൊടിയും മിക്സ് ചെയ്ത് ഈ കുത്തിയിളക്കിയ ഭാഗത്തേക്ക് ഇട്ടുകൊടുക്കുക.
ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചെടികളിൽ പുതിയ വേരുകൾ വരുകയും ചെടിയുടെ തണ്ട് മുറിച്ച ഭാഗത്തുനിന്ന് ആരോഗ്യമുള്ള തണ്ടുകൾ വരുകയും ചെയ്യും. പുതിയ ശാഖകളിൽ പൂവിടും. മുറിച്ചുമാറ്റിയ തണ്ടുകൾ സൂര്യപ്രകാശമുള്ള സ്ഥലത്ത് പുതുതായി നട്ടുവളർത്തുകയും ചെയ്യാം.
വളപ്രയോഗം
STANES FERTILIZERSന്റെ എൻപികെയാണ് പ്രധാനമായും വളമായി നൽകുക. ഇത് ചെടിയുടെ ചുവട്ടിൽ ഇടാൻ പാടില്ല. ചെടി നശിച്ചു പോകും. പകരം ചെടിയിൽനിന്നു കുറച്ചു മാറിയോ അല്ലെങ്കിൽ വെള്ളത്തിൽ ലയിപ്പിച്ചോ ഓരോ കപ്പ് വീതം ചെടികളിൽ ഒഴിയ്ക്കാം. അധികമാകാനും പാടില്ല. രണ്ടോ മൂന്നോ ആഴ്ച ഇടവേളയിൽ വളപ്രയോഗം നടത്താം. ഒരു കപ്പ് വളത്തിന് അഞ്ച് ലിറ്റർ വെള്ളം എന്ന രീതിയിലാണ് രജിലിന്റെ വളപ്രയോഗം.
രജിലിന്റെ ഉദ്യാനത്തിന്റെ കൂടുതൽ ചിത്രങ്ങൾ