കൃഷി വകുപ്പിനും പ്രിയം മണ്ണില്ലാക്കൃഷി, അസുഖങ്ങളും കുറവ്
Mail This Article
മണ്ണില്ലാക്കൃഷിയെക്കുറിച്ചു പറയുമ്പോൾ വിളവിനെക്കുറിച്ചായിരിക്കും എല്ലാവർക്കും സംശയം. എന്നാൽ കുറഞ്ഞ ചെലവിൽ നൂതനമായ മണ്ണില്ലാക്കൃഷി നടപ്പാക്കി ഇരട്ടി വിളവെടുപ്പു നടത്തുകയാണു കൊല്ലം ജില്ലയിലെ ചാത്തന്നൂർ കൃഷി ഭവൻ.
പാഴാകുന്ന കടലാസുകളും ചാണകപ്പൊടിയും ചകിരിച്ചോർ കംപോസ്റ്റും ഉപയോഗിച്ചാണ് ഗ്രോ ബാഗിൽ ഈ രീതി നടപ്പാക്കി നേട്ടമുണ്ടാക്കിയത്.
അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, എയറോപോണിക്സ് എന്നിങ്ങനെ മണ്ണില്ലാക്കൃഷിക്കു പല മാർഗങ്ങളുണ്ട്.
കൃഷി രീതി
ചാണകപ്പൊടി, ചകിരിച്ചോർ , കംപോസ്റ്റ്, ഉപയോഗശൂന്യമായ കടലാസ്, കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. കടലാസ് രണ്ടോ മൂന്നോ ദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കണം. (തിരിനന അടിസ്ഥാനത്തിലാണ് കൃഷിയെങ്കിൽ ഗ്രോബാഗിന്റെ അടിഭാഗത്ത് ദ്വാരമിടണം.)
കുതിർന്ന കടലാസ് ഒരു പാളിയായി ഒരിഞ്ചു കനത്തിൽ വിരിക്കുക. അതിനു മുകളിൽ ചാണകപ്പൊടി. വീണ്ടും കടലാസ്. അതിനു മുകളിൽ ചകിരി കംപോസ്റ്റ്. വീണ്ടും കടലാസ്. ഗ്രോബാഗിന്റെ മുക്കാൽ ഭാഗം ഇങ്ങനെ നിറയ്ക്കുക. അതിനു മുകളിൽ 15 ഗ്രാം കുമ്മായമോ ഡോളമൈറ്റോ വിതറുക. തിരിനനയുടെ തിരി ഘടിപ്പിച്ച ശേഷം ഇവ പൈപ്പിനു മുകളിലായി വയ്ക്കുക.
മണ്ണിലൂടെ വരുന്ന കീടങ്ങളുടെ ശല്യം വളരെ കുറവായിരിക്കും ഈ കൃഷിയിലെന്ന് ചാത്തന്നൂർ കൃഷി ഓഫിസർ എം.എസ്. പ്രമോദ് പറയുന്നു.
ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ മട്ടുപ്പാവിൽ നടത്തിയ കൃഷിയിൽ പ്രതീക്ഷിച്ചതിലും വിളവാണു ലഭിച്ചത്. കൃഷി വകുപ്പിന്റെ ജീവനി പദ്ധതിപ്രകാരം ചാത്തന്നൂർ അഗ്രോ സർവീസ് സെന്ററിന്റെ സഹായത്തോടെ 400 ഗ്രോബാഗിൽ പ്രദർശനത്തോട്ടമൊരുക്കുന്നുണ്ട്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൻ. ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചെടിയുടെ വളർച്ചയനുസരിച്ച് ഗ്രോബാഗിൽ കടലാസ് മിശ്രിതം ആവശ്യാനുസരണം നിറച്ചുകൊടുക്കണം. വിവരങ്ങൾക്ക്:
എം.എസ്. പ്രമോദ്
ഫോൺ: 9496769074