ADVERTISEMENT

കൃഷി പലർക്കും ലഹരിയാണ്. അതുകൊണ്ടുതന്നെ പലരും കൃഷിയിടത്തിൽ പല പരീക്ഷണങ്ങൾക്കും മുതിരുന്നു. അത്തരത്തിൽ തന്റെ കൃഷിയിടത്തിൽ ഓണക്കാലം ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ചെയ്ത വ്യക്തിയാണ് ലിജോ ജോസഫ്. അദ്ദേഹവും സൃഹൃത്തുംകൂടിയായിരുന്നു കൃഷി ചെയ്തത്. ചെടികൾ നല്ല രീതിയിൽ വളർന്നെങ്കിലും മഴ വില്ലന്റെ രൂപത്തിൽ അവതരിച്ചത് സ്വപ്നങ്ങളെ തകർത്തുകളഞ്ഞു. എങ്കിലും അതിജീവിച്ച ചെടികൾ ചെറിയൊരു വിളവ് നൽകുന്ന സമാധാനത്തിലാണ് ഇരുവരും. ഞായറാഴ്ചയാണ് വിളവെടുപ്പ്, ചെണ്ടുമല്ലി കൃഷി ചെയ്യാനുള്ള കാരണവും ചെലവുകളും വിശദീകരിച്ച് ലിജോ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

ഇനി 3 ദിവസം കൂടി മാത്രം ഞങ്ങളുടെ പൂക്കൾക്ക് ആയുസ്. ഞായറാഴ്ച വിളവെടുക്കും. 5 കിലോ ഓർഡർ ഉണ്ട്. ഇവിടെ തന്നെ ആണ് ഓർഡർ. കിലോ 200 രൂപയ്ക്കാണു കൊടുക്കുന്നത്. കുറെ പേർ വേറെയും ചോദിച്ചിട്ടുണ്ട്. ഉള്ളതുപോലെ എല്ലാർക്കും കൊടുക്കാം. അടുത്ത വർഷം 2000 അല്ലെങ്കിൽ 3000 തൈകൾ ചെയ്യാനാണ് തീരുമാനം. ഇപ്പോൾ പണി ശരിക്കും പഠിച്ചല്ലോ. മലയാളിയുടെ ഓണത്തിന് മലയാളി തന്നെ ഉൽപാദിപ്പിച്ച പൂക്കൾ കൊണ്ട് ഓണ പൂക്കളം ഇടാം ഇനി വരും വർഷങ്ങളിൽ. 

ഇത്രയും കൃഷി ചെയ്യാൻ ഏകദേശം 5000 രൂപ ചെലവായി. മഴ ചതിച്ചില്ലായിരുന്നെങ്കിൽ ആ കാശൊക്കെ കിട്ടിയേനെ (ഏകദേശം 20000 രൂപയ്ക്കുള്ള പൂക്കൾ വിൽക്കാൻ പറ്റുമായിരുന്നു). ഇനി എന്തായാലും 4000 രൂപ അടുത്ത് നഷ്ടമാണ്. എന്നാലും സാരമില്ല, എല്ലാ വർഷവും ഓണത്തിന് ഒരു ജോഡി നല്ല ഡ്രെസൊക്കെ എടുക്കുന്നതല്ലേ ആ കാശിന് ഈ വർഷം ചെണ്ടുമല്ലി കൃഷി ചെയ്തുവെന്ന് ഓർത്താൽ മതിയല്ലോ.  പണം ഇന്ന് വരും നാളെ പോകും. കൃഷി അതൊരു സംസ്‍കാരമാണ്, അതൊരു പാഷൻ ആണ്. ആയിരക്കണക്കിന് ബൾബുകൾ ഉണ്ടാക്കിയിട്ടാണ് അവസാനം ഒരു ബൾബ് ശരിക്കും നിർമിക്കാൻ തോമസ് ആൽവാ എഡിസന് കഴിഞ്ഞേ. അതുപോലെ ഇതും... 

ജീവിതത്തിൽ ഏത് കാര്യത്തിലും, അത് പഠനത്തിലും ജോലിയിലും ജോലി അന്വേഷിക്കുന്നതിലും ബിസിനസിലും കാര്യങ്ങൾ തുടങ്ങിവയ്ക്കുന്നവർ ധാരാളമാണ്. പിന്നെ പിന്നെ അത് അലസമായി നീളും പിന്നീട് നിർത്തിവയ്ക്കും. തുടക്കത്തിലുള്ള ആവേശം പിന്നെ കാണാണാറില്ല. ഇതാണ് പലരുടെയും അവസ്ഥ. യഥാർഥത്തിൽ പരാജയം എന്നൊന്നില്ല. തോൽവി അംഗീകരിക്കാത്തിടത്തോളം ആരും പരാജയപെടുന്നില്ല എന്നതാണ് സത്യം.

എഡിസൺ ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചത് എങ്ങനെ ആണെന്ന് അറിയാമോ? വൈദുതി നേരിയ ഫിലമെന്റിലൂടെ കടത്തി വിടുമ്പോൾ പ്രകാശവും ചൂടും ഉണ്ടാവുന്നു. ചൂടുകൊണ്ട് കുറച്ചു നേരം കഴിയുമ്പോൾ പരീക്ഷിച്ച വസ്തുക്കൾ എല്ലാം കരിഞ്ഞു പോകുന്നു. ചൂടിനെ അതിജീവിക്കാനുള്ള ഒരു പദാർഥമായിരുന്നു എഡിസണ് വേണ്ടത്.

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പദാർഥങ്ങൾ കൊണ്ടുവന്നു പരീക്ഷണം നടത്തിയിട്ടും പതിനായിരത്തോളം പരീക്ഷണങ്ങൾ പരാജയപെട്ടു. കൂടെ ഉണ്ടായിരുന്നവർ എല്ലാം എഡിസണ് വട്ടാണെന്ന് പറഞ്ഞു കളിയാക്കിക്കൊണ്ടിരുന്നു. പതിനായിരത്തോളം പരീക്ഷണങ്ങൾ നടത്തുന്നതിന് എന്തുമാത്രം പ്രയത്നവും പണവും ആവശ്യമാണ് എന്നു ചിന്തിച്ചു നോക്കൂ...!

അദ്ദേഹം, എല്ലാവരോടും പറഞ്ഞു, 10000 പദാർഥങ്ങളെ ഞാൻ വേർപെടുത്തി എടുത്തു കഴിഞ്ഞു. ഇനി ടെസ്റ്റ്‌ ചെയേണ്ടവയുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ഞാൻ എന്റെ ലക്ഷ്യത്തിലേക്കു അടുത്തിരികയാണ്. അടുത്ത് തന്നെ എന്റെ ലക്ഷ്യം പൂവണിയും. തൊട്ടടുത്ത പരീക്ഷണം തന്നെ വിജയിക്കുകയും അദ്ദേഹം ടങ്സ്റ്റൻ ഫിലമെന്റ് കണ്ടു പിടിക്കുകയും ചെയ്തു. അതാണ് ഇന്നും ലോകം ഉപയോഗിക്കുന്നത്.

നിങ്ങളുടെ പ്രവർത്തന മേഖല എന്താണെങ്കിലും സ്വപ്നങ്ങൾക്കു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുക. സർ തോമസ് ആൽവ എഡിസണെ പോലെ പരിശ്രമിച്ചു കൊണ്ടിരിക്കുക. തീർച്ചയായും പരാജയപ്പെടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com