ADVERTISEMENT

കൃഷി ചെയ്യാൻ സ്ഥലമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ഇബി സീനീയർ സൂപ്രണ്ടായ ഷൈജു കേളന്തറ. സഹപ്രവർത്തകയുടെ പച്ചക്കറിക്കൃഷിയെ കുറിച്ച് കേട്ടറിഞ്ഞപ്പോൾ ഒന്നു പരീക്ഷിക്കാമെന്നു കരുതി ചെറിയ രീതിയിൽ കൃഷി ചെയ്തു തുടങ്ങി. അങ്ങനെ ആദ്യമായി ഉണ്ടായ വെണ്ടയ്ക്ക കറിവച്ച് കഴിച്ച് അതിന്റെ രുചി അറിഞ്ഞപ്പോൾ പച്ചക്കറികൾ ഇനി പുറത്തുനിന്ന് വാങ്ങില്ലെന്നു തീരുമാനിച്ചു. ആ നല്ല തീരുമാനം 800 ചതുരശ്ര അടിയിൽ താഴെ മാത്രം വിസ്തൃതിയിലുള്ള  ടെറസിലെ പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും രൂപത്തിൽ പടർന്ന് പന്തലിച്ചിരിക്കുകയാണ്. ഇതിനു പുറമേ മുട്ടയിടുന്ന താറാവ്, കരിങ്കോഴി, നാടൻ കോഴി, വെള്ളക്കാട എന്നിവയുമുണ്ട്.

കെഎസ്ഇബി സീനീയർ സൂപ്രണ്ടായ ഷൈജു കേളന്തറയുടെ തമ്മനം മസ്തിജ് റോഡിലെ വീട്ടിൽ കൃഷി ആരംഭിച്ചിട്ട് എട്ടു വർഷത്തോളമായി. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ പ്ലസ്ടു അധ്യാപികയായ ഭാര്യ സുനിതയും മക്കളായ എൽവിൻ, നെവിൻ, ക്രിസ്‌വിൻ എന്നിവരും സഹായത്തിനുണ്ട്. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടെറസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിട്ടിയ അൻപത് ഗ്രോബാഗിലായിരുന്നു തുടക്കം. എന്നാൽ, ആരംഭത്തിൽ വലിയ വിജയം ലഭിച്ചില്ലെങ്കിലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. പതിയെ കൃഷിരീതികൾ പഠിച്ച് കൃഷിയെ ഗൗരവമായി കണ്ടുതുടങ്ങിയതോടെ മികച്ച വിളവ് ലഭിച്ചുതുടങ്ങി. അങ്ങനെ 50 ബാഗിൽ തുടങ്ങിയ കൃഷി വിപുലീകരിച്ചു. പച്ചക്കറികൾക്കു പുറമെ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും നട്ടുതുടങ്ങി.

ഇപ്പോൾ 800 ചതുരശ്ര അടിയിൽ മുട്ടയിടുന്ന കരിങ്കോഴി, നാടൻ കോഴി, താറാവ്, വെള്ളക്കാട, മീൻ എന്നിവയും വളരുന്നു. ഇവയ്ക്കായി അസോളയും ടാങ്കിൽ വളർത്തുന്നു. അഞ്ചുതരം സുഗന്ധദ്രവ്യങ്ങളും ചെറുതേനീച്ചയും ഔഷധസസ്യങ്ങളായ കർപ്പൂരം, അയ്യംപാല, കരിനെച്ചി, തിപ്പലി, നീലാമരി വെറ്റില, കരിമഞ്ഞൾ, പെപ്പർ മിന്റ് തുളസി, മഞ്ഞൾ, ഇഞ്ചി, കുറ്റികുരുമുളക്, ഒട്ടേറെയിനം ഇലച്ചെടികൾ, നാലുതരം ചീരകളും ഏഴു തരം മുളകുകളുമുണ്ട്. ഇതുകൂടാതെ തീപ്പൊള്ളലിനുള്ള മരുന്നായ നാച്ചുറൽ ബർണോളുമുണ്ട്. 

terrace-farming-1

മാവിനങ്ങളിൽ മൂവാണ്ടൻ, കൊളമ്പ, മൽഗോവ, അൽഫോൻസ, ഓൾ സീസൺ മാംഗോ എന്നിവയുമുണ്ട്. മുസ്സംബി, വാളൻപുളി, ഞാവൽ, നാടൻ ചുവപ്പ് നെല്ലി, ചെറുനാരകം, കാച്ചിൽ കപ്പ ചേന ചേമ്പ്, രണ്ടുതരം പേര, പനിനീർ ചാമ്പ, കറുവ, ഗ്രാമ്പൂ, രണ്ടിനം ഞാവൽ, സർവസുഗന്ധി പ്ലാവ് കുടംപുളി, പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചു സവാളയും കരനെല്ലും നട്ടു പിടിപ്പിച്ചിട്ടുണ്ട്. മാതള നാരങ്ങ, ചൈനീസ് ഓറഞ്ച്, സപ്പോട്ട, ചിറ്റാടലോടകം, ചാമ്പ, ഏത്തവാഴ, ഞാലിപൂവൻ, ആടലോടകം, അമ്പഴങ്ങ  കറിനാരകം, സ്റ്റാർ ഫ്രൂട്ട്, ആത്തച്ചക്ക എന്നിവയും ഇതിൽപെടുന്നു. ഫലവൃക്ഷങ്ങൾക്ക് പുറമേ പാവൽ, കൊത്തമര, അച്ചിങ്ങ, പീച്ചിൽ, പടവലം, കുമ്പളം, ക്യാപസിക്കം, കോവൽ, മുരിങ്ങ, ചീരചേമ്പ്, കൊഴുപ്പ, കുറ്റിഅമര, തക്കാളി എന്നിവയുമുണ്ട്.

ടെറസിലെ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമെല്ലാം കാണുന്നതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഷൈജുവിന്റെ വീട്ടിൽ എത്താറുണ്ട്. അതിനു പുറമെ ദുബായ്, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ പേർ ഫോൺ വിളിച്ച്  ടെറസ്സിലെ കൃഷി രീതികളെക്കുറിച്ച് അന്വേഷിക്കാറുണ്ട്. 

പൂർണമായും ജൈവരീതിയിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. കോഴിക്കാഷ്ഠം കമ്പോസ്റ്റാക്കി ചെടികൾക്ക് വളമായി ഉപയോഗിക്കുന്നു. അധികം മുതൽ മുടക്കില്ലാതെ കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ വിഷരഹിതമായ പച്ചക്കറികൾ ആർക്കും വീട്ടിൽ നട്ടുപിടിപ്പിക്കാനാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

കൃഷിക്ക് സഹായകമായി ടെറസിൽ മഴമറ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അമിതമായ വെയിലും മഴയും ഏൽക്കാതെ ചെടികളെ പരിചരിക്കാൻ കഴിയുന്നു. ടെറസിലെ കൃഷിരീതികൾ കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും ജൈവകൃഷിയിലേയ്ക്ക് തിരിഞ്ഞതാണ് ഷൈജുവിന്റെ ഏറ്റവും വലിയ സന്തോഷം. 

മനസുണ്ടെങ്കിൽ എന്തും എവിടെയും നമുക്ക് ചെയ്യാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിൽനിന്നു പഠിച്ച ഷൈജു വ്യക്തിപരമായി ജോലിത്തിരക്കുകളും സംഘടനാ പ്രവർത്തനങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും എഴുത്തുമൊക്കെയുണ്ടങ്കിലും കൃഷിക്കുവേണ്ടിയും സമയം കണ്ടെത്തുന്നു.

ഷൈജുവിന്റെ കൃഷി രീതികളെക്കുറിച്ച് കൂടുതൽ അറിയാം

English summary: Karala Terrace Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com