ഡോ. വി.പി. തോമസിന്റെ ‘ഇഞ്ചിവീട്ടി’ലുണ്ട് 1215 തരം ഇഞ്ചികൾ
Mail This Article
ബോട്ടണിയിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം ഡോ. വി.പി. തോമസ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്ഡി നേടിയതു വിവിധ ഇഞ്ചി വർഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ്. ആദിവാസികൾ ഉപയോഗിക്കുന്ന വിവിധയിനം ഇഞ്ചിവർഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഡോ. എസ്. വാസുദേവ് യുവശാസ്ത്രജ്ഞ പുരസ്കാരം (50,000 രൂപ) അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ശാസ്ത്ര ഗവേഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച പ്രോജക്ടിന് ഏർപ്പെടുത്തിയിരിക്കുന്നതാണ് ഈ അവാർഡ്. വിവിധ ഇഞ്ചി വർഗങ്ങളുടെ സംരക്ഷണത്തിനായി കാതോലിക്കേറ്റ് കോളജിൽ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ജിഞ്ചർഹൗസി’നു തുടക്കമിട്ടിട്ടുണ്ട്. ഡോ. തോമസിനെ പ്രവർത്തനമേഖലയും ഇതാണ്.
ദിവസവും ജിഞ്ചർ ഹൗസിലെത്തി അവിടെ പാകിയിരിക്കുന്ന ഇഞ്ചി വർഗങ്ങളെ നേരിട്ടു പരിപാലിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നു ശേഖരിച്ച 1215ൽപരം ഇഞ്ചിവർഗ സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 25 സെന്റിലാണ് ജിഞ്ചർ ഹൗസിന്റെ ക്രമീകരണം. മലേഷ്യൻ ഇഞ്ചി വർഗത്തിൽപ്പെട്ട റെഡ് ജിഞ്ചറിന്റെ ശേഖരവും കാണാം. മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വന്യവർഗ ഇനങ്ങളാണ് മറ്റൊരു പ്രത്യേകത. ഇഞ്ചിയെക്കുറിച്ചു പഠനം നടത്താൻ ‘ജിഞ്ചർമാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഡോ. എം. സാബുവിന്റെ നിർദേശങ്ങളും ഡോ. തോമസിനു തുണയായി. ആദിവാസി വിഭാഗം ഉപയോഗിക്കുന്ന 28 തരം വന്യ ഇഞ്ചി ഇനങ്ങളെ തന്റെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. തോമസിനു കണ്ടെത്താനായി.
ഇതിനു പുറമെ മൂന്ന് ഇനങ്ങൾ പുതുതായി കണ്ടുപിടിച്ചു. ഇതിനു പേറ്റന്റ് നേടുന്നതടക്കമുളള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തന്റെ പ്രവർത്തനങ്ങൾക്കു പിന്തുണ പകരുന്നതിൽ കോളജിലെ അധ്യാപകരുടേയും വിദ്യാർഥികളുടെയും ഗവേഷണ വിദ്യാർഥികളുടെയും പങ്ക് അദ്ദേഹം എടുത്തു പറയുന്നു.
കുളനട ഉള്ളന്നൂർ വാലുകാട്ടിൽ പുത്തൻവിളയിൽ വീട്ടിൽ ഡോ. വി.പി. തോമസിന്റെ ഭാര്യ സ്നേഹ ആയുർവേദ ഡോക്ടറാണ്. ജോർജി, ജിയ എന്നിവർ മക്കൾ. ജീവസംരക്ഷണത്തിനടക്കം മനുഷ്യരാശിക്ക് പ്രയോജനയപ്പെടുന്ന ഇഞ്ചിവർഗങ്ങളെ കൂടുതലായി ലോകത്തിനു പരിചയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നു ഡോ. വി.പി. തോമസ് പറയുന്നു.
English summary: 1215 Ginger Varieties