ലോക് ഡൗണിൽ ഷീബയെ രക്ഷിച്ചത് അകത്തളത്തിലെ ‘ഒരു ചെടിയും ഒരു മീനും’
Mail This Article
കോവിഡ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടപ്പോള്‍ ഷീബ റോജിക്കു രക്ഷയായത് ഒരു ചെടി–ഒരു മീന്‍ സംരംഭം. എറണാകുളം, ചേരാനെല്ലൂർ, എടേക്കുന്നത്തു തന്റെ സഹോദരൻ ബിജുവിന്റെ സുഹൃത്തു നടത്തിവന്ന നഴ്സറിയുടെ ഒരു ഭാഗം അക്വേറിയം, അരുമപ്പക്ഷി വിപണന സ്ഥാപനമാക്കി മാറ്റുകയായിരുന്നു ഷീബ.
ലോക്ഡൗണ്‍ കാലത്ത് അധിക സമയവും വീട്ടിൽ ചെലവഴിക്കാൻ നിർബന്ധിതരായപ്പോൾ പലരും നേരമ്പോക്കിനായി വളർത്തുപക്ഷികളുടെയും അക്വേറിയത്തിന്റെയും അകത്തളച്ചെടികളുടെയും പരിപാലനത്തിലേക്കു തിരിഞ്ഞു. ഇതാണ് ഷീബ അവസരമാക്കിയത്. വൺ ഫിഷ്– വൺ പ്ലാന്റ് അക്വാപോണിക്സ് അന്നിവിടെ പ്രചാരത്തിലാകുന്നതേയുള്ളൂ. എങ്കിലും കൗതുകത്തിനായി കടയിൽ ഒരുക്കിവച്ചിരുന്ന അലങ്കാര അക്വാപോണിക്‌സ് യൂണിറ്റുകള്‍ വേഗത്തിൽ വിറ്റുപോയി; കൂടുതൽ ആവശ്യക്കാർ വരാനും തുടങ്ങി. ഇന്ന് അക്വേറിയങ്ങള്‍ക്കൊപ്പം അലങ്കാര അക്വാപോണിക്‌സ് യൂണിറ്റുകളും ഷീബ ഒരുക്കിവയ്ക്കുന്നു. വിവാഹ വാര്‍ഷികത്തിനും ജന്മദിനത്തിനും മറ്റും സമ്മാനമായി അലങ്കാര അക്വാപോണിക്‌സ് യൂണിറ്റ് നല്‍കുന്നതാണത്രെ ഏറ്റവും പുതിയ ട്രെന്‍ഡ്.
ഷീബയുടെ അനുഭവത്തിൽ അക്വാപോണിക്‌സിന് പ്ലാസ്റ്റിക് ബൗളിനെക്കാൾ നല്ലതു ഗ്ലാസ് ബൗൾ ആണ്. ഗ്ലാസ് ബൗളിന്റെ ഭിത്തിയിൽ വേഗത്തിൽ അഴുക്കു പിടിക്കില്ല; അഴുക്കായാൽതന്നെ വിപണിയിൽ ലഭ്യമായ കടനാക്ക് ഉപയോഗിച്ച് ഗ്ലാസ് ബൗൾ വൃത്തിയാക്കാം. ഇറക്കുമതി ചെയ്ത ബൗളും നെറ്റ് പോട്ടുമാണ് ഷീബ ഉപയോഗിക്കുന്നത്. ബൗളിൽ വളർത്തുന്നത് ഫൈറ്റർ ഫിഷിനെയും. വെള്ളം അൽപം മോശമായാലും ഫൈറ്റർ ഫിഷിനു ദോഷമുണ്ടാവില്ല. അതിനാല്‍ ഇതാണ് ഈ സംവിധാനത്തില്‍ ഏറ്റവും യോജിച്ച ഇനമെന്നും ഷീബ. ചെടികളിൽ നന്ന് ഫിലോഡെൻഡ്രോൺ, സിങ്കോണിയം, പീസ് ലില്ലി എന്നിവയും.
ഫോണ്‍: 9847086668