ADVERTISEMENT

തൃപ്പൂണിത്തുറ എസ്എഫ്‌എസ് കിങ്ങ്ഡം ഫ്ലാറ്റിൽ താമസിക്കും സുധീഷിനും ഭാര്യ ലൈലയ്ക്കും ബാൽക്കണിയിലെ പച്ചപ്പ് എന്നും ഊർജവും ഉന്മേഷവും നൽകുന്നു. ഇവയുടെ പരിപാലനത്തിന് രണ്ടുപേരും സമയം നീക്കിവയ്ക്കുന്നു. പവർ ജനറേറ്റർ ബിസിനസ്സ് നടത്തുന്ന സുധീഷിനും ലൈലയ്ക്കും ഫ്ലാറ്റ് വാങ്ങിയപ്പോൾ തന്നെ ബാൽക്കണിയുടെ ഒരു ഭിത്തി  ഗ്രീൻ വോൾ ആക്കി മാറ്റണമെന്നു നിര്ബന്ധമുണ്ടായിരുന്നു. അതിനായി ലൈല വെബ് സൈറ്റിൽ ലഭ്യമായ വിവരമെല്ലാം ശേഖരിച്ചു. കിട്ടിയ പല ആശയങ്ങളിൽനിന്നും തന്റെ ഫ്ലാറ്റിന്റെ ഭിത്തിക്ക് യോജിക്കുന്ന ഗ്രീൻ വോൾ ഒരുക്കേണ്ട രീതി വ്യക്തമായി മനസ്സിലാക്കി. ആവശ്യത്തിന് വെയിൽ കിട്ടുന്ന ഭിത്തിയിലേക്ക് പറ്റിയ ചെടികളെക്കുറിച്ചും ധാരണയായി. 

ഗ്രീൻ വോൾ ഒരുക്കുന്നതിന്റെ ആദ്യപടിയായി തിരഞ്ഞെടുത്ത ഭിത്തി മുഴുവനായി ഇരുമ്പിന്റെ ഫ്രെയിമും അതിൽ മെഷും തയ്യാറാക്കി ഉറപ്പിച്ചു. ഫ്രെയിമും മെഷും ഭിത്തിയുടെ മുകളിലുള്ള ചുവരിലേക്കും കൂടി നീട്ടിയാണ് ഒരുക്കിയത്. ചെടി ഇനങ്ങളായി പല ഇനം മണി പ്ലാന്റ്, ബോസ്റ്റൺ ഫേൺ ഇവയാണ് തിരഞ്ഞെടുത്തത്. മണി പ്ലാന്റിന്റെ വള്ളികൾ വെർട്ടിക്കൽ ഗാർഡനിൽ നിന്നും മുകളിലെ ചുവരിലേക്ക് പടർന്നു കയറുവാനാണ് അവിടെയും മെഷ്  സജ്ജമാക്കിയത്. തങ്ങളുടെ ഇഷ്ട്ട ശിൽപമായ ബുദ്ധന്റെ പ്രതിമ വെർട്ടിക്കൽ ഗാർഡിന്റെ ഒത്ത നടുവിൽ ഉറപ്പിച്ചു അതിനു ചുറ്റുമാണ് ചെടികൾ നട്ട ചട്ടികൾ സ്ഥാപിച്ചത് . ചെടികളും പ്രതിമയും എല്ലാംകൂടി ഈ ഗ്രീൻ വോളിന് പ്രത്യേക ഭംഗി നൽകുന്നു. 4 ഇഞ്ച് വലിപ്പത്തിൽ ഹുക്കുള്ള ചട്ടിയാണ് ഗ്രീൻ വോൾ തയ്യാറാക്കുവാൻ ഉപയോഗിച്ചത്. ഒരു പൂന്തോട്ട പരിപാലകന്റെ സഹായത്തോടെ മിശ്രിതം തയ്യാറാക്കി, ചെടികൾ നട്ടു ഗാർഡൻ സജ്ജമാക്കി.

നേരിട്ട് വെയിൽ ഏൽക്കാത്തതിനാൽ ചെടികൾക്ക് 3 ദിവസത്തിൽ ഒരിക്കലാണ് ലൈല നന നൽകുന്നത്.  ഇതിനായി വായ് വട്ടം കുറഞ്ഞ്, കഴുത്ത് നീളമുള്ള കുപ്പി ഉപയോഗിച്ച്, നന ജലം അധികമാകാത്ത വിധത്തിൽ, ഭർത്താവിന്റെ സഹായത്തോടെ വളരെ ശ്രദ്ധിച്ചാണ് നനയ്ക്കുക. മാസത്തിൽ ഒരിക്കൽ ചാണകപ്പൊടിയും എല്ലുപൊടിയും മറ്റും കലർത്തിയ ജൈവ കൂട്ടുവളമാണ് നൽകുന്നത്. അതുകൊണ്ടു ഇലകൾ നല്ല തിളക്കവും ചെടിക്ക് നല്ല കരുത്തുമുണ്ട്. 

ഫോൺ: 9947242866

English summary: Small-Space Balcony Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com