ADVERTISEMENT

വേനൽ കടുത്തതോടെ പഴങ്ങൾക്ക് ആവശ്യക്കാരേറുകയാണ്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിനു പുറത്തുനിന്ന് എത്തുന്നതാണെന്നതാണ് വാസ്തവം. വേനൽച്ചൂടിനെ തടയാൻ ഏറ്റവും മികച്ച നാടൻ വിഭവമായ പൊട്ടുവെള്ളരി നാട്ടിൽ തന്നെയുണ്ടെന്ന കാര്യം അറിയാതെയാണ് പലരും മറുനാടൻ പഴങ്ങൾക്ക് പുറകെ പായുന്നത്. ഏറെ ഗുണമേന്മയുള്ളതും നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതുമായ പൊട്ടുവെള്ളരിയും അതുപയോഗിച്ചുണ്ടാക്കുന്ന ജ്യൂസും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) 

എറണാകുളം ജില്ലയിലെ പാതയോരങ്ങളിൽ ഫെബ്രുവരി മുതൽ പൊട്ടുവെള്ളരി വിൽപന പൊടിപൊടിക്കാറുണ്ട്. എന്നാൽ പലരും ഈ നാടൻ വിഭവത്തിന്റെ ഗുണമേന്മ തിരിച്ചറിയാത്തവരാണ്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, മാഞ്ഞാലി കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ നെൽകൃഷിയ്ക്കു ശേഷം 600 ഏക്കറോളം സ്ഥലത്ത് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. 

pottuvellari

ജില്ലയിൽ തന്നെ കൃഷി ചെയ്യുന്നതുകൊണ്ടും പൂർണമായും ജൈവ വിളയാണെന്നതിനാലും വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പൊട്ടുവെള്ളരിയോളം വരില്ല മറ്റൊന്നും. ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരി.

ഈ നാടൻ വിഭവത്തിന്റെ ഗുണമേന്മയെക്കുറിച്ച് ബോധവൽകരണം നടത്താനും പൊട്ടുവെള്ളരിക്കു പ്രചാരം നൽകാനും സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ മുന്നിട്ടിറങ്ങും. ഇതിന്റെ ഭാഗമായി, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇത്തവണ കെവികെ നടത്തിയ പൊട്ടുവെള്ളരിയുടെ പ്രദർശനക്കൃഷിയുടെ വിളവെടുപ്പ് ഈ മാസം 24ന് ജനകീയ പങ്കാളിത്തത്തോടെ നടത്തും. 

ആലങ്ങാട് കല്ലുപാലം നല്ലേലിപ്പടിയിലെ കർഷകൻ വർഗീസിന്റെ തോട്ടത്തിൽ വച്ച്  നടക്കുന്ന വിളവെടുപ്പുത്സവത്തിൽ വിവിധ തരം പൊട്ടുവെള്ളരി ജ്യൂസുകൾ പരിചയപ്പെടുത്തും. ഒപ്പം ഇവയുടെ ജ്യൂസുകൾ തയാറാക്കാൻ വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളുമുണ്ടാകും. പൊട്ടുവെള്ളരി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് കെവികെ മാർഗനിർദേശങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9746469404. 

പ്രദർശന കൃഷി കാണാനും പൊട്ടുവെള്ളരി നേരിട്ട് വിളവെടുത്തുപയോഗിക്കാനും താല്പര്യമുള്ളവർക്ക് കെവികെയുടെ കർഷകരായ ആലങ്ങാട് സ്വദേശികളായ വർഗീസ് (9961817827), മോഹനൻ (9072005651), ഗോപി ഏലൂർ (7736543952) എന്നിവരെ ബന്ധപ്പെടാം. 

English summary: Pottu Vellari farming in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com