ADVERTISEMENT

പതിനൊന്നു വർഷം മുൻപ് ഗൾഫിൽനിന്നു തിരിച്ചെത്തി കൃഷിയിനങ്ങൾ പലതു പരീക്ഷിച്ച് പഴവർഗക്കൃഷിയിൽ വിജയം കണ്ടു മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉമ്മർകുട്ടി. മക്കരപ്പറമ്പിനടുത്ത് പൊരുന്നമ്പറമ്പിലുള്ള മൂന്നരയേക്കർ കൃഷിയിടത്തിൽ നാലായിരത്തിലേറെ ഡ്രാഗൺഫ്രൂട്ട് ചെടികളാണിപ്പോൾ വിളഞ്ഞു നിൽക്കുന്നത്. ഡ്രാഗണിന്റെ ഒട്ടേറെ കൗതുക ഇനങ്ങൾ കൈവശമുണ്ടെങ്കിലും മധുരവും രുചിയും കൂടുതലുള്ള അമേരിക്കൻ ബ്യൂട്ടി, മലേഷ്യൻ പിങ്ക് എന്നീ ഇനങ്ങളാണ് വാണിജ്യക്കൃഷിക്കായി ഉമ്മർകുട്ടി പ്രയോജനപ്പെടുത്തുന്നത്.

ഏക്കറിൽ, 3X2 മീറ്റർ അകലത്തിൽ 425 കോൺക്രീറ്റ് കാലുകൾ നാട്ടി ഒരു കാലിൽ 4 ചെടികൾ വളർത്തിയാണ് കൃഷി. അര മീറ്റർ ആഴത്തിലും ഒന്നര മീറ്റർ ഉയരത്തിലുമാണ് കോൺക്രീറ്റ് കാലുകൾ. നല്ല നീർവാർച്ചയുള്ള പ്രദേശത്ത് മണ്ണുയർത്തി തടമുണ്ടാക്കിയാണ് ഡ്രാഗൺകൃഷി. ജൈവമാർഗത്തിലാണ് ഉമ്മർകുട്ടിയുടെ കൃഷി. ഒരു കുട്ട ചാണകപ്പൊടി, ഒരു കിലോ വേപ്പിൻപിണ്ണാക്ക്, ഒരു കിലോ എല്ലുപൊടി എന്നിവ അടിവളമായും, തുടർന്ന് 3 മാസത്തിലൊരിക്കലും ഓരോ ചുവട്ടിലും നൽകും. 

dragon-fruit-1

തുടക്കത്തിലെ കൂടിയ മുതൽമുടക്കാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലെ വെല്ലുവിളി. കോൺക്രീറ്റ് പോസ്റ്റ്, തൈകൾ എന്നിവ ഉൾപ്പെടെ ഒരു തടത്തിന് ശരാശരി 1300 രൂപ ചെലവു വരും. അതായത്, ഏക്കറിന് 5 ലക്ഷം രൂപയ്ക്കു മുകളിലെത്തും മുടക്കുമുതൽ. നടീൽവസ്തുവിന്റെ പ്രായമനുസരിച്ച് വിളവിലെത്താനുള്ള കാലദൈർഘ്യം വ്യത്യാസപ്പെടും. 8 മാസം പ്രായമെത്തിയ ചെടിയാണു നടുന്നതെങ്കിൽ അടുത്ത 8 മാസത്തിനുള്ളിൽ ഉൽപാദനത്തിലെത്തും. 3 വർഷം എത്തുന്നതോടെ ഏക്കറിന് 3.5–4 ടൺ ഉൽപാദനം. നാലാം വർഷം 5 ടൺ  ഉൽപാദനം ലഭിച്ച അനുഭവം ഉണ്ടെന്നും ഉമ്മർകുട്ടി. 

dragon-fruit-3

ഏപ്രിൽ മുതൽ നവംബർ വരെ പല ഘട്ടങ്ങളിലായാണ് പൂവിടലും  വിളവെടുപ്പും എന്നത് വിപണി സുരക്ഷിതമാക്കുന്നു, വിളവെടുപ്പു കഴിയുന്നതോടെ കമ്പുകോതൽ(പ്രൂണിങ്) നടത്തണം. ഉൽപാദനം കഴിഞ്ഞ തണ്ടുകൾ, മുകളിൽനിന്ന് ഒരടി വിട്ട് മുറിച്ചു  നീക്കും. വൈകാതെ അവിടെനിന്നു പുതിയ ചിനപ്പുകൾ വരും. 20 വർഷം വരെ ഉൽപാദനത്തിൽ തുടരും എന്നത് ഡ്രാഗൺഫ്രൂട്ട് കൃഷിയുടെ നേട്ടമാണെന്നും ഉമ്മർകുട്ടി.

dragon-fruit-2

നിലവിൽ കയറ്റുമതി ഏജൻസിക്ക് കിലോ 150–160 രൂപ മൊത്തവിലയ്ക്കും കിലോ 200 രൂപ  ചില്ലറവിലയ്ക്കുമാണു വിപണനം. പ്രാരംഭച്ചെലവ് ഉയർന്നതെങ്കിലും കുറച്ചു വർഷംകൊണ്ട് മുടക്കുമുതൽ തിരിച്ചുപിടിക്കാമെന്നതും വിപണി സുരക്ഷിതമായി തുടരുന്നു എന്നതും ഡ്രാഗൺകൃഷിയെ ആകർഷകമാക്കുന്നതായി ഉമ്മർകുട്ടി പറയുന്നു.

ഫോൺ: 8089870430

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com