ADVERTISEMENT

കോവിഡിൽ ജോലി നഷ്ടപ്പെട്ട് സർജാപുര ദൊമ്മസാന്ദ്രയിലെ വീടിന്റെ മട്ടുപ്പാവിൽ വയനാട് മാനന്തവാടി സ്വദേശി ബിനു ജോർജ് തുടങ്ങിയ കൃഷി ഇന്നു സൂപ്പർ ഹിറ്റാണ്. പയറും വെണ്ടയ്ക്കയും പാഷൻ ഫ്രൂട്ടും ചീരയും ഉൾപ്പെടെ ജോർജിന്റെ വീട്ടിലെ മട്ടുപ്പാവിൽ വിളയാത്തതൊന്നുമില്ല. ഒപ്പം ആടുകളെയും കോഴികളെയും ഇവിടെ വളർത്തുന്നുണ്ട്. 5 സെന്റിലെ വീടിന്റെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടക്കുകയാണു ബിനുവും കുടുംബവും. 

2007ലാണു കുടുംബസമേതം ബിനു ബെംഗളൂരുവിൽ എത്തുന്നത്. പിന്നാലെ കുടുംബത്തെ ഇവിടെ നിർത്തി മസ്കത്തിൽ ജോലിക്കു പോയി. തുടർന്നാണ് സർജാപുരയിൽ വീടു നിർമിക്കുന്നത്. കോവിഡ് വ്യാപനത്തിൽ 2020ൽ ജോലി നഷ്ടപ്പെട്ടു തിരിച്ച് എത്തിയതോടെയാണു കൃഷിയിലേക്കു തിരിഞ്ഞത്.

കാർഷിക മാസികകളും യുട്യൂബ് വിഡിയോകളും പരിശോധിച്ചു കൃഷി രീതികളും കൂടുകളും തയാറാക്കി.

വീട്ടിലെ ആവശ്യങ്ങൾക്കായുള്ള വിഭവങ്ങൾ വിളയിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കഠിനാധ്വാനം ഫലം കണ്ടതോടെ വിൽപനയ്ക്കുള്ള വിഭവങ്ങളും ലഭിച്ചു.

ഇതിനായി പ്രദേശവാസികളെ ചേർത്തു വാട്സാപ് ഗ്രൂപ്പ് തുടങ്ങി. ലഭ്യമായ വിഭവങ്ങളുടെ വിവരങ്ങൾ ഇതിലൂടെ അറിയിച്ചാണു വിൽപന നടത്തുന്നത്.

മലബാറി ഇനത്തിൽപ്പെട്ട 3 ആടുകളാണ് ഇപ്പോഴുള്ളത്. മുൻപ് 9 ആടുകൾ വരെ ഉണ്ടായിരുന്നു. മട്ടുപ്പാവിനു പുറമേ വീടിനോടു ചേർന്നുള്ള പുരയിടത്തിൽ വാഴയും പപ്പായയും കൃഷി ചെയ്യുന്നുണ്ട്.

വളർത്തു നായ്ക്കളെ ബ്രീഡ് ചെയ്തു വിൽക്കുന്നുമുണ്ട്. മെഴ്സിഡീസ് ബെൻസ് സർവിസ് സെന്ററിൽ കൺട്രോളറാണു ബിനു. ലാബ് ടെക്നിഷ്യനായ ഭാര്യ ബിന്ദു ഫിലിപ്പും കൃഷിയിടത്തിൽ സജീവമാണ്. ആബേൽ, ആൽബിൻ, അലൈന എന്നിവരാണ് മക്കൾ. ഇരുവരുടെയും ജോലിത്തിരക്കുകളിൽ ബിന്ദുവിന്റെ അമ്മ റോസ്‌ലിയാണ് ഏറെ ശ്രദ്ധ ആവശ്യമായ ടെറസിലെ കൃ ഷിയിടം പരിപാലിക്കുന്നത്. കൃഷിയിൽ ഏറെ താൽപര്യമുണ്ടെന്നും ഭാവിയിൽ ഇതു വിപുലീ കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബിനു പറഞ്ഞു.

English summary: Terrace Farming Bangalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com