ADVERTISEMENT

പഴത്തോട്ടത്തിനു നടുവിലൊരു വീട്.  കുടുംബസ്വത്തായി കിട്ടിയ 75 സെന്റിൽ വീടു വയ്ക്കും മുന്‍പേ ആ സ്വപ്നം  കൂത്താട്ടുകുളം സ്വദേശി പാറയിൽപീടികയിൽ ഡയസിന്റെയും ഭാര്യ ഷീബയുടെയും മനസ്സിലുണ്ടായിരുന്നു. ഏക മകൻ ജേക്കബ് തോട്ടത്തിലൂടെ ഓടിക്കളിക്കുന്നതും വിദേശപ്പഴങ്ങൾ ആസ്വദിക്കുന്ന തുമൊക്കെ അവർ സ്വപ്നം കണ്ടു. അതുകൊണ്ടുതന്നെ തങ്ങളുടെ  സ്വപ്നം സഫലമായപ്പോള്‍ അവർ അതിന് ജേക്കബ്സ് ഓർച്ചാർഡ് എന്നു പേരുമിട്ടു.  

വീടിനു തറക്കല്ലിട്ടതിനൊപ്പം ചുറ്റുപാടും ഫലവൃക്ഷങ്ങളുടെ തൈകളും നട്ടുതുടങ്ങി. ആദ്യം നട്ടത് തായ്‌ലൻഡ് ചാമ്പ.  പിന്നാലെ വിവിധ നഴ്സറികളിൽനിന്നുള്ള തൈകൾ ഈ വീട്ടുവളപ്പിലേക്കെത്തി. എന്നാൽ വൈകാതെ തന്നെ താൻ കബളിപ്പിക്കപ്പെടുകയാണെന്നും തൈകളെക്കുറിച്ചുള്ള അവകാശവാദങ്ങൾ പലതും തെറ്റായിരുന്നെന്നും ഡയസിനു മനസ്സിലായി. മധുരമുള്ളതെന്നു കരുതി വാങ്ങിയ സ്വീറ്റ് കാരം ബോള സാദാ ചതുരപ്പുളി മാത്രമായിരുന്നു. സവിശേഷമായ ബ്ലൂ പ്ലം എന്നു കരുതി തൃശൂരിൽനിന്ന് 450 രൂപയ്ക്കു വാങ്ങിയ തൈ സാദാ കാരയ്ക്കയും. അതോടെ നഴ്സറിക്കാരുടെ ഉപദേശപ്രകാരം തൈ വാങ്ങുന്നതു നിർത്തി. മികച്ച മാതൃവൃക്ഷങ്ങളുള്ളവരിൽനിന്നു മാത്രമേ തൈകൾ വാങ്ങുകയുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെയുള്ളവരെ കണ്ടെത്തി  സൗഹൃദം സ്ഥാപിക്കുന്നതിലും തൈകൾ കൈമാറുന്നതിലുമായി ശ്രദ്ധ. കൂട്ടുകാരുടെയും പരിചയക്കാരുടെയും മാതൃവൃക്ഷങ്ങളിൽനിന്നു ലഭിക്കുന്ന തൈകൾ കൂടുതലായി നട്ടു.  

വിദേശ പഴവർഗങ്ങളുടെ ശേഖരമുണ്ടാക്കണമെന്ന താൽപര്യമേറിയപ്പോള്‍ വിദേശരാജ്യങ്ങളിലെ കർഷകരുമായി ചങ്ങാത്തമുണ്ടാക്കി പല തൈകളും സ്വന്തമാക്കാൻ ഡയസിനു കഴിഞ്ഞു. പരിചയസമ്പന്നരായ സുഹൃത്തുക്കളുമായി കൂട്ടായ ആലോചനയ്ക്കു ശേഷം മാത്രമാണ് തൈകൾ വാങ്ങിയത്. പെറുവിൽനിന്നും ഇക്വഡോറിൽനിന്നുമൊക്കെയുള്ള ഫലവർഗങ്ങൾ ഈ തോട്ടത്തിലെത്തിയത് അങ്ങനെ.  ഏറ്റവുമൊടുവിൽ ബ്രസീലിൽനിന്നുള്ള പാരഡൈസ് നട്ടിന്റെ കുരുവും തപാലിലെത്തി. ലോകത്തിലെ ഏറ്റവും വലിയ വാഴയായ മുസാ  ഇഞ്ചസും ഏറ്റവും ചെറിയ വാഴ തായ് മൂസയും ഇവിടെയുണ്ട്. 10 ഇനം പൈനാപ്പിളുകള്‍ മറ്റൊരു ആകർഷണം. വൻമരം പോലെ വളരുകയും 2 ക്വിന്റലിലേറെ തൂക്കമുള്ള കായ്കൾ ഉണ്ടാവുകയും ചെയ്യുന്ന മൂസാ ഇഞ്ചസ് വാങ്ങിയത് പാപ്പുവ ന്യൂഗിനിയിൽനിന്നാണ്. 

fruit-trees-in-75-cents-1
അബിയു, റൊളീനിയ പഴങ്ങളുമായി കുട്ടികൾ

സ്വദേശിയും പരദേശിയുമായ 300 ഫലവർഗങ്ങളുടെ തോട്ടത്തിനു നടുവിലാണ് ഇപ്പോൾ ഇവർ താമസി ക്കുന്നത്. മൂവാറ്റുപുഴവാലി പദ്ധതിയുടെ ഭാഗമായുള്ള കനാലിനോടു ചേർന്നുള്ള ചരിവുഭൂമിയാകെ ഇടത്തരം ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ജബോട്ടിക്കാബ എന്നറിയപ്പെടുന്ന മരമുന്തിരിയുടെ 40 ഇനങ്ങളും അറസാബോയി, സൺഡ്രോപ് എന്നിവയുൾപ്പെടെ യുജീനിയയുടെ 66 ഇനങ്ങളും  റംബൂട്ടാന്റെ 8 ഇനങ്ങളുമൊക്കെ  ഇവയിലുൾപ്പെടും. സ്ഥലപരിമിതി മൂലം ഒരിനത്തിന്റെ ഒരു തൈ മാത്രമേ പുരയിടത്തിൽ നടാറുള്ളൂ. മട്ടോവ, അബിയു, റാംദോൾ, റൊളീനിയ, റെയിൻഫോറസ്റ്റ് പ്ലം, സ്വീറ്റ് കോക്കം, ഇന്തൊനീഷ്യൻ കെസുസു, 12 ഇനം ചാമ്പ എന്നിവ ഫലം നൽകിത്തുടങ്ങി. ഇത്രയും വിപലമായ ഫല വൃക്ഷശേഖത്തിൽനിന്നു തൈകളാവശ്യപ്പെട്ടു ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയതോടെ വിപുലമായി തൈകൾ ഉൽപാദിപ്പിക്കേണ്ടിവന്നു. ഫലവൃക്ഷത്തൈകളുടെ നഴ്സറി എന്ന ആശയമുണ്ടായത് അങ്ങനെയാണ്. വരുമാനമില്ലാതായ റബർ കച്ചവടം അവസാനിപ്പിച്ച ഡയസിനു പുതിയൊരു വരുമാനമാർഗമായിട്ടു ണ്ട് പുരയിടത്തിലെ പഴത്തോട്ടം.  ഒരുപക്ഷേ 75 സെന്റ് പുരയിടത്തിൽ തെങ്ങോ വാഴയോ വച്ചിരുന്നെങ്കിൽ കിട്ടുന്നതിലേറെ വരുമാനവും അതിലേറെ സന്തോഷവും പഴത്തോട്ടത്തില്‍നിന്നു ലഭിക്കുന്നുണ്ടെന്ന് ഡയസ് പറയുന്നു. 

കേവലം 10 സെന്റ് പുരയിടമുള്ളവർക്കുപോലും 10–12 ഫലവൃക്ഷങ്ങൾ നട്ടുവളർത്താനാകും. അബിയു, റംബൂട്ടാൻ, മാങ്കോസ്റ്റീൻ, ലോംഗൻ എന്നിവ എല്ലാ പുരയിടങ്ങളിലും വേണമെന്ന് ഡയസ് ശുപാർശ ചെയ്യുന്നു.  സ്ഥലപരിമിതിയുള്ളവർക്ക് ഇവ ബാരലുകളിൽ മണ്ണു നിറച്ചു നടാം. എന്നാൽ സ്ഥലമുണ്ടെങ്കിൽ ഫലവൃക്ഷങ്ങൾ നിലത്തുതന്നെ നടണം. ബാരലിലെ തൈകൾ വേഗം ഫലം നൽകുമെങ്കിലും വേരുകൾ തിങ്ങി അകാലത്തിൽ നശിക്കുമെന്നാണ് ഡയസ് പറയുന്നത്. നമ്മുടെ  മാമ്പഴവും ചക്കയും കഴിഞ്ഞു മാത്രമേ വിദേശപ്പഴങ്ങൾക്കു സ്ഥാനമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നിർഭാഗ്യവശാൽ കാലാവസ്ഥമാറ്റം കേരളത്തില്‍ മാവിനെ ബാധിച്ചിട്ടുണ്ട്. യഥാസമയം പൂവിടാത്തതും പൂവിട്ടാലും കായ് പിടിക്കാത്തതും മാവിനോടുള്ള താല്‍പര്യം കുറയ്ക്കുമെന്ന് ആശങ്കയുണ്ട്. സ്വന്തമായുണ്ടായിരുന്ന 16 ഇനം മാവുകളിൽ 14 എണ്ണം ഇതേ കാരണത്താൽ വെട്ടിനീക്കേണ്ടിവന്നു.  

വീട്ടാവശ്യത്തിനുള്ള പഴവർഗങ്ങൾ മാത്രമല്ല, മീനും മുട്ടയുമൊക്കെ വീട്ടുവളപ്പിൽ ലഭ്യമാക്കാൻ ഡയസ് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു സെന്റോളം വരുന്ന അടുക്കളക്കുളത്തിൽ റെഡ് തിലാപ്പിയ വളരുന്നു. കരിങ്കോഴിയും നാടൻകോഴിയും താറാവുമുൾപ്പെടെ 35 വളർത്തുപക്ഷികളുമുണ്ട്. മുട്ട വീട്ടാവശ്യത്തിനെടുക്കുകയാണ് പതിവ്. കനേഡിയൻ പിഗ്മി ഉൾപ്പെടെ 20 ആടുകളുടെ കുഞ്ഞുങ്ങളുടെ വിൽപനയിലൂടെ പ്രതിവർഷം അര ലക്ഷം രൂപയെങ്കിലും കിട്ടും.

ഫോൺ: 9447329255

English summary: 300 varieties at 75 cents: Diaz's garden includes the world's largest banana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com