ADVERTISEMENT

ചുളയുടെ പകുതി വരിക്കയും പകുതി കൂഴയുമായുള്ള പ്ലാവ് കണ്ടിട്ടുണ്ടോ? വേവിക്കാതെ കഴിക്കാവുന്ന ചേമ്പും കാച്ചിലും കണ്ടിട്ടുണ്ടോ? പത്തടി ഉയരത്തിൽ വളരുന്ന മഞ്ഞൾ കണ്ടിട്ടുണ്ടോ - ഇവയെല്ലാം ജോസ് ചേട്ടന്റെ വീട്ടിലുണ്ട്. അപൂര്‍വ വിളകളുടെ  മ്യൂസിയമാണ് കടപ്ലാമറ്റം മാധവത്തെ പുരയിടം. വംശനാശ ഭീഷണി നേരിടുന്ന  ഒട്ടേറെ വിളയിനങ്ങളുമുണ്ട്  ഈ കൃഷിയിടത്തിൽ. 

സമൂഹമാധ്യമങ്ങളിൽ താരമാകാൻ വേണ്ടി അടുത്ത കാലത്ത് ആരംഭിച്ച ഹോബി അല്ല ഇതെന്നും കൃഷി ആരംഭിച്ച കാലം ഏതു വിളയിനം കണ്ടാലും സ്വന്തമാക്കുന്ന ശീലം തനിക്കുണ്ടെന്നും ജോസ് പറയുന്നു.  22 ഇനം വാഴ, 4 ഇനം ചേന, 19 തരം കാച്ചിൽ, 5 ഇനം ചേമ്പ്, 3 ഇനം പപ്പായ, 16 ഇനം കുരുമുളക്, 13 ഇനം മുളക് എന്നിവയൊക്കെയുണ്ട്. 90ലേറെ ഔഷധച്ചെടികളുടെ വന്‍ശേഖരം തന്നെ ഇവിടെ കാണാം. കൂജയുടെ ആകൃതിയിലുള്ള ചുരയ്ക്കയും പൊന്നാംകണ്ണി ചീരയും 11 ഇനം വഴുതനയും കാട്ടുപാവലും  പച്ചക്കറിശേഖരത്തിൽ കാണാം. ഇവയിൽ നല്ല പങ്കും സുഹൃത്തുക്കളും പരിചയക്കാരും സമ്മാനിച്ചതാണ്. ദീർഘ ദൂരം യാത്ര ചെയ്ത് തേടിപ്പിടിച്ച ഇനങ്ങളുമുണ്ട്. സവിശേഷതകളറിയാമെങ്കിലും പേരറിയാത്ത ചില ചെടികളും  കൂട്ടത്തിലുണ്ട്.

അപൂർവമാണെങ്കിലും അല്ലെങ്കിലും ഒരു ചെടി ജോസ് ചേട്ടന്റെ കയ്യിലൊന്നു വന്നാൽ അതിവിടെ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ്. ഇതൊക്കെയാണെങ്കിലും ആകെ എത്ര ചെടികളുണ്ടെന്ന് അദ്ദേഹത്തിനുതന്നെ നിശ്ചയമില്ല. ഒന്നോ രണ്ടോ ഇനങ്ങൾ കൈമോശം വന്നിട്ടു ണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവയെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. കൈവശമുള്ള ചെടികളുടെ പട്ടിക തയാറാക്കിയപ്പോൾ 10 പേജ് കവിഞ്ഞു. അവയിൽ ഏതു ചോദിച്ചാലും പറമ്പിൽ ചൂണ്ടിക്കാണിക്കാമെന്ന ആത്മവിശ്വാസമുണ്ട്. അപൂർവ വിളകൾ തേടിയെത്തുന്നവർക്ക് മായാത്ത പുഞ്ചിരിയോടെ അവ നൽകാറുമുണ്ട്. 

മഴക്കാലത്തിനു മുന്‍പ്  ഇഞ്ചിയും മഞ്ഞളുമൊക്കെ നടുന്നതിനോട് ജോസിനു യോജിപ്പില്ല. ഫെബ്രുവരിയിൽ തന്നെ ഇവ നട്ട ശേഷം നന്നായി പുതയിടുന്ന രീതിയാണ് ഇദ്ദേഹത്തിന്റേത്. ഇതുമൂലം ആദ്യമഴയ്ക്കുതന്നെ അവ മുളയെടുത്ത് കരുത്തോടെ വളരുമത്രെ. ഏതു നടീൽ വസ്തുവും വിളവെടുത്താൽ അധികം വൈകാതെ നടണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. ചേന ജനുവരിയിലും നേന്ത്രവാഴ ഡിസംബറിലും നടും.  

ശേഖരത്തിലുള്ള ആണ്ടൂർ 1 എന്ന് ജോസ് വിളിക്കുന്ന മാവിന്റെ അച്ചാറിട്ട മാങ്ങാ ഒരു വർഷം കഴിഞ്ഞാലും അലുക്കില്ല. കറി വയ്ക്കാൻ ഏറ്റവും സൂപ്പർ. ഇതിനെ വെല്ലാൻ മറ്റൊരു മാങ്ങയും ഇല്ലെന്നാണ് ജോസിന്റെ പക്ഷം. മറ്റു മാവിനങ്ങൾ തളിർത്താൽ പൂവുണ്ടാകാറില്ല. എന്നാൽ ഈ ഇനം മാവ് എത്ര തളിർക്കുന്നോ അത്രയും നല്ലതെന്ന് ജോസ്. തളിരിന്റെ ആഗ്രഭാഗത്താണ് പുക്കുല ഉണ്ടാകുന്നത്. തളിർത്തില്ലങ്കിൽ പൂവ് അധികം ഉണ്ടാകാറില്ല. മഞ്ഞൾ നാടനും വിദേശിയും ഒക്കെയായി ഇരുപതിനു മുകളിൽ ഇനങ്ങളും കൈവശമുണ്ട്. 

ഫോൺ: 9645033622

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com