? ജീവാണുവളങ്ങളും ജൈവനിയന്ത്രണോപാധികളും മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമാകുമോ. ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജീവാണുവളമായാലും ജൈവനിയന്ത്രണത്തിനുള്ള സൂക്ഷ്മജീവികളായാലും മനുഷ്യർക്ക് ഒട്ടും ഹാനികരമല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പുറത്തുവിടാറുള്ളത്. എൻപികെയും സൂക്ഷ്മമൂലകങ്ങളുമൊക്കെ ലഭ്യമാക്കുന്ന എല്ലാ ജീവാണുവളങ്ങളും മനുഷ്യര്‍ക്കു തികച്ചും സുരക്ഷിതം. ഗവേഷണശാലയിൽ വേർതിരിച്ചെടുക്കുമ്പോൾ തന്നെ ഇവ ദോഷമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാണിജ്യ ഉൽപാദനം ആരംഭിക്കുക. രോഗ,കീടനിയന്ത്രണത്തിനുള്ള സൂക്ഷ്മാണുക്കളുടെ കാര്യവും ഇങ്ങനെ തന്നെ. മോളിക്യുലാർ സാങ്കേതികവിദ്യയിലൂടെ ഇത്തരം ജീവാണുക്കളെ തിരിച്ചറിഞ്ഞ് രോഗകാരിയല്ലെന്നു ഉറപ്പുവരുത്തുന്നുണ്ട്. അവ രോഗാണുക്കളെയും ശത്രുകീടങ്ങളെയും മാത്രമാണ് നശിപ്പിക്കുന്നതെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമാണ് കർഷകർക്കു നൽകുന്നത്.
കാർഷികാവശ്യങ്ങൾക്കായി പുറത്തിറക്കുന്നതിനു മുൻപ് ഇവ സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡിൽ റജിസ്റ്റർ ചെയ്യണം. ടോക്സിക്കോളജി, ബയോ എഫിക്കസി, പരിസ്ഥിതി പരിശോധനകളിലൂടെ കടന്നുപോയാൽ മാത്രമേ ഈ റജിസ്ട്രേഷൻ പൂർത്തിയാവൂ. റജിസ്ട്രേഷൻ ലഭിച്ച സൂക്ഷ്മാണുക്കളെ മാത്രൃമാണ് കർഷകർക്കു നൽകുന്നത്. സ്യൂഡോമോണാസ് ഫ്ലൂറസെൻസ് ഒരു സാഹചര്യത്തിലും രോഗകാരിയാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികൾക്കും സർവകലാശാലകൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.
ഈ സാഹചര്യത്തില്‍ ജീവാണുക്കൾ കൈകാര്യം ചെയ്യുന്നതില്‍ അമിത ആശങ്ക ആവശ്യമില്ല. എങ്കിലും ദീർഘനേരം ജീവാണുക്കൾ പ്രയോഗിക്കുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്കും ഗ്ലൗസും ധരിക്കുന്നതു നന്ന്.
ഡോ. പി. ശിവപ്രസാദ്
പ്രഫസർ(റിട്ട.), കേരള കാർഷിക സർവകലാശാല
തിരുവനന്തപുരം
ഫോൺ: 9447558251