ADVERTISEMENT

അതിതീവ്ര ചൂടാണ് സംസ്ഥാനമിപ്പോൾ നേരിടുന്നത്. വേനൽമഴ മിക്ക പ്രദേശങ്ങളിലും ലഭ്യമായില്ല. വരൾച്ചയും രൂക്ഷമാകുന്ന സ്ഥിതി. കുടിവെള്ളത്തിനു പോലുംക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിളകൾ നനയ്ക്കാനുള്ള വെള്ളം എവിടെ കിട്ടുമെന്ന ആശങ്കയിലാണ് പല കർഷകരും. നമുക്കു ലഭ്യമാവുന്ന മഴയുടെ നല്ലൊരു പങ്കും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പെയ്തൊഴിയുകയും അത് ഏതാണ്ട് മുഴുവനായും ഒഴുകി കടലിൽ ചേരുകയും ചെയ്യുന്നതാണല്ലോ പതിവ്. ഡിസംബർ മുതൽ മേയ് വരെ വളരെ കുറച്ചു മഴയേ ലഭിക്കാറുള്ളൂ. ചൂടും വരൾച്ചയും വർധിച്ചാൽ തുള്ളിനനപോലും ഇനിയങ്ങോട്ട് പ്രതിസന്ധിയിലാവും. ഈ സാഹചര്യത്തിൽ വരൾച്ച നേരിടാൻ കൃഷിയിടത്തിൽ പ്രയോഗിക്കാവുന്ന പുതിയ ചില മാർഗങ്ങൾ പരിചയപ്പെടാം.

മെതിലോബാക്ടർ ബാക്ടീരിയ

മെതിലോബാക്ടർ എക്സ്റ്റോർക്വീൻസ് (Methylobactor Extorquens) എന്ന ബാക്ടീരിയയെ ഉപയോഗിച്ച് വരൾച്ച നേരിടുന്ന പുതു രീതിയാണിത്. ചെടികളുടെ ഇലയിലൂടെയും വേരിലൂടെയും കയറിച്ചെന്ന് ജല ബാഷ്പീകരണം കുറയ്ക്കുന്ന ബാക്ടീരിയയാണ് മെതിലോബാക്ടർ. ഇതുവഴി ചെടികൾക്ക് വരൾച്ച പ്രതിരോധിക്കാനുള്ള ശേഷി കൈവരുന്നു. മെതിലോബാക്ടർ കൾച്ചറുകൾ പല സ്വകാര്യ കമ്പനികളും പല പേരുകളിൽ വിപണിയിൽ ഇറക്കുന്നുണ്ട്. തമിഴ്നാട് കാർഷിക സർവകലാശാലയിലും ലഭ്യമാണ്. 5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ചുവട്ടിൽ വേരിലേക്കിറങ്ങുന്ന തരത്തിൽ തളിച്ചു കൊടുക്കാം. നനയുടെ തോത് 50 ശതമാനം വരെ ഈ ബാക്ടീരിയപ്രയോഗത്തിലൂടെ കുറയ്ക്കാനാകും.  രണ്ടാഴ്ചയിലൊരിക്കൽ പച്ചക്കറികളിൽ തളിച്ചു കൊടുക്കാം.

യുപിഎൽ സെബ

യുപിഎൽ എന്ന കമ്പനി ZEBA എന്ന പേരിൽ വിപണിയിൽ ഇറക്കിയിട്ടുള്ള സ്റ്റാർച്ച് അധിഷ്ഠിത ഉൽപന്നം (Starch based super absorbent). ചെടികളുടെ വേരുപരിസരങ്ങളിൽ വെള്ളം സംഭരിച്ചു വച്ച് ഘട്ടംഘട്ടമായി ചെടികളിലേക്ക് എത്തിക്കാൻ ഈ ഉൽപന്നത്തിനാവും. ചോളത്തിന്റെ സ്റ്റാർച്ച് ആണ് ഉൽപന്നത്തിന്റെ പ്രധാന അസംസ്കൃത വസ്തു. തരി (ഗ്രാന്യൂൾ) രൂപത്തിലാണ് ZEBA വിപണിയിൽ ലഭ്യമാവുന്നത്. 

ഈ തരികൾക്ക് 400 ഇരട്ടി വരെ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഫലത്തിൽ, 10–15 ദിവസം വരെ നന ഒഴിവാക്കാനാവും.

പച്ചക്കറിപോലുള്ള ഹ്രസ്വകാല ഇനങ്ങൾക്ക് 5 മുതൽ 10 ഗ്രാം വരെ ചെടികൾ നടുന്ന സമയത്തോ വേനൽ ആരംഭത്തിലോ തടത്തിൽ ചേർത്തു കൊടുത്താൽ നന പകുതിയോളം കുറയ്ക്കാനാവും. തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷവിളകൾക്കും വാഴയ്ക്കും 50 മുതൽ 100 ഗ്രാം വരെ പ്രയോഗിക്കണം. 5 മാസം വരെ മണ്ണിൽ പ്രവർത്തിക്കാനുള്ള ശേഷിയുള്ളതിനാൽ വർഷത്തിൽ ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി.

(പാലക്കാട് എരിമയൂരിലെ കർഷകനാണ് ലേഖകൻ) 

ഫോൺ: 9846213343

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com