ADVERTISEMENT

അൽപം തണൽ തരുന്ന, ഉദ്യാനത്തിനു ഭംഗിയേകുന്ന, വർഷം മുഴുവൻ കായ്ക്കുന്ന ചില ഫലവൃക്ഷങ്ങൾ ഇതാ...

പൂന്തോട്ടത്തിൽ അലങ്കാരപ്പനയും പൂമരങ്ങളും നല്ലതു തന്നെ. എന്നാൽ, ഫലവൃക്ഷങ്ങൾ കൂടി ആയാലോ? പഴമരങ്ങൾ ഉദ്യാനത്തിന്റെ ഭാഗമാക്കിയാൽ തണലും കിട്ടും ഒപ്പം കായ്കൾ ഭക്ഷിക്കുകയും ആവാം. അത്ര ഉയരത്തിൽ വളരാത്ത, നിത്യഹരിത പ്രകൃതമുള്ളവയാണു യോജിച്ചത്. വേനൽക്കാലത്തും മഴക്കാലത്തും ഫലങ്ങൾ ഉൽപാദിപ്പിക്കുന്ന ഇനങ്ങൾ വേണം തിരഞ്ഞെടുക്കാൻ.

നാടൻ ഫലവൃക്ഷങ്ങൾക്കൊപ്പം വിപണിയിൽ സുലഭമായ മറുനാടൻ പഴമരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ അവയുടെ സവിശേഷ രുചി ആസ്വദിക്കാൻ സാധിക്കും. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും സ്വാദിഷ്ഠമായ പഴങ്ങൾ തരുന്നതുമായ ചില വിദേശ ഇനങ്ങളെ പരിചയപ്പെടാം. ഇവ എല്ലാം തന്നെ ആവശ്യമെങ്കിൽ വലിയ പ്ലാസ്റ്റിക് ഡ്രമ്മിലും വളർത്താം.

fruit-groomichama

ഗ്രൂമിച്ചാമ

ചായയും പേരയും ഉൾപ്പെടുന്ന കുടുംബത്തിലെ, അത്ര ഉയരത്തിൽ വളരാത്ത, നിത്യ ഹരിത ഫലവൃക്ഷം. ജന്മദേശം ബ്രസീൽ, ഉള്ളിലെ വെള്ള നിറത്തിലുള്ള കാമ്പിനു മധുരമുള്ള ചെറിപ്പഴത്തിന്റെ രുചി. ജനുവരി–മേയ് കാലത്താണ് കായ്പിടിത്തം. വിത്ത് വഴി വളർത്തിയെടുത്ത തൈകളാണ് നടുവാൻ ഉപയോഗിക്കുക. നല്ല വളർച്ചയായ മരം കൊമ്പു കോതി വലിയ കുറ്റിച്ചെടിയുടെ ആകൃതിയിൽ പരിപാലിക്കുവാൻ സാധിക്കും. 1 അടിയിൽ താഴെ മാത്രം ഉയരം വയ്ക്കന്ന കുള്ളൻ ഇനങ്ങളും ലഭ്യമാണ്.

ഉബാജായി ഫ്രൂട്ട്

തെക്കേ അമേരിക്കൻ സ്വദേശി. നിറയെ ശിഖരങ്ങളോടുകൂടിയ ഈ നിത്യ ഹരിത മരം 6 മീറ്റർ ഉയരത്തിൽ വളരും. നേർത്ത സുഗന്ധമുള്ള പൂക്കൾക്കു മഞ്ഞ കലർന്ന വെള്ള നിറം. 2 ഇഞ്ചോളം വലുപ്പമുള്ള കായ്കൾ തണ്ടിൽ ഒറ്റയ്ക്കാണ് ഉണ്ടായി വരിക. ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ള പഴത്തിന്റെ കാമ്പിനു മധുരവും പുളിയും ഇട കലർന്ന രുചി. വിത്തു വഴി വളർത്തിയെടുത്ത ചെടികളാണു നടീൽ വസ്തുവായി ഉള്ളത്.

fruit-pupil-forest-pera
പർപ്പിൾ ഫോറസ്റ്റ് പേര

പർപ്പിൾ ഫോറസ്റ്റ് പേര

പേരയുടെ ജനുസ്സിൽ പെടുന്ന ഈ ഇനത്തിന് സസ്യപ്രകൃതിയിലും ഇലയുടെ ആകൃതിയിലും സ്ട്രോബറി പേരയോട് സാമ്യമുണ്ട്. പേര് പോലെ വർഷത്തിൽ പല ആവർത്തി കായ്ക്കും. പെയർ പഴത്തിന്റെ ആകൃതിയും നെല്ലിക്കയുടെ വലുപ്പവുമുള്ള ഈ പേരയ്ക്ക് ഇനത്തിന് കടും പർപ്പിൾ നിറവും ഉള്ളിലെ മാംസളമായ ഭാഗത്തിന് ഇളം ചുവപ്പു നിറവുമാണ്. പേരയ്ക്കയുടെയും ചെറിയുടെയും പോ‌ലെ പുളിയും മധുരവും ഇടകലർന്ന രുചിയുള്ള കാമ്പിൽ വൈറ്റമിൻ സി ധാരാളം.

fruit-rain-forest-plum
റെയിൻ ഫോറസ്റ്റ് പ്ലം

റെയിൻ ഫോറസ്റ്റ് പ്ലം

തെക്കേ അമേരിക്കൻ സ്വദേശി. വലിയ കുറ്റിച്ചെടിയുടെ പ്രകൃതം. വർഷത്തിൽ പല ആവർത്തി കായ്ക്കുന്ന ചാമ്പ, പേര കുടുംബത്തിലെ അംഗമായ ഈ ചെടിയിൽ മഴക്കാലത്തും ധാരാളം പഴങ്ങൾ കാണും. തുവെള്ള നിറ ത്തിലുള്ള പൂക്കൾ കുലകളായി ശാഖകളുടെ അഗത്തിലാണ് ഉണ്ടായി വരിക. ഗോളാകൃതിയിലുള്ള കായ്കൾ പഴുത്താൽ കടും പർപ്പിൾ - കറുപ്പ് നിറമാകും. കായ്‌കൾക്കുള്ളിലെ നിറയെ ചാറുള്ള കാമ്പിനു സവിശേഷ മധുരം. കാമ്പിനുള്ളിൽ ഒരു വിത്തു മാത്രമേ ഉണ്ടാകാറുള്ളൂ. വിത്ത് വഴി മുളപ്പിച്ചെടുത്ത തൈകളാണ് നട്ടുവളർത്താൻ ഉപയോഗിക്കുക. 2 - 3 വർഷമായാൽ കായ്കൾ ഉണ്ടാകും.

ടെറൻഗാനൂ ചെറി

ഞാനീഷ്യൻ സ്വദേശി. വർഷത്തിൽ പല ആവർത്തി ഫലങ്ങൾ ഉൽപാദിപ്പിക്കും. പർപ്പിൾ നിറത്തിലുള്ള ഇളം ഇലകൾ ഈ നിത്യ ഹരിത പഴമരത്തിന്റെ ഭംഗിക്കു മാറ്റു കൂട്ടുന്നു. റംബുട്ടാൻ, പുലാസാൻ എല്ലാം ഉൾപ്പെടുന്ന കുടുംബത്തിലെ അംഗം. ചുവപ്പു നിറത്തിലുള്ള പഴങ്ങൾ മുന്തിരി പോലെ കുലകളായിട്ടാണു കാണപ്പെടുക. 3 വിത്തുകൾ അടങ്ങിയ ഉള്ളിലെ മാംസളഭാഗത്തിനു നേർത്ത പുളിയോടുകൂടിയ മധുരമാണ്. ‘വൈറ്റമിൻ സി’യാൽ സമ്പന്നമാണ്. വിത്തു വഴിയും പതിവെച്ചും തയാറാക്കിയ ചെടികളാണു നട്ടുവളർത്താൻ ഉപയോഗിക്കുക. ഇടത്തരം വൃക്ഷത്തിന്റെ പ്രകൃതം. 3-5 വർഷത്തെ വളർച്ചയായാൽ കായ്‌ചു തുടങ്ങും.

fruit-teranganu-cherry
ടെറൻഗാനു ചെറി, ചെറി ഓഫ് റിയോ ഗ്രാൻഡെ

ചെറി ഓഫ് റിയോ ഗ്രാൻഡെ

നിത്യ ഹരിത പ്രകൃതമുള്ള, ചാമ്പയുടെ വിഭാഗത്തിൽപ്പെടുന്ന ഈ കുറ്റിച്ചെടി തെക്കേ അമേരിക്കൻ സ്വദേശിയാണ്. ജനുവരി - മേയ് വരെയാണു പഴങ്ങൾ ഉൽപാദിപ്പിക്കുക. കടും ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള പഴത്തിന്റെ തൊലിക്കു തീരെ കട്ടി കുറവാണ്. ഉള്ളിലെ മധുരമുള്ള മാംസളമായ ഭാഗത്തിനു ഇളം ചുവപ്പു നിറം. 1 - 2 ചെറിയ വിത്തുകളും ഉണ്ടാകും. വൈറ്റമിൻ സി നന്നായി അടങ്ങിയിട്ടുണ്ട്. വിത്ത് നട്ടു വളർത്തിയ ചെടിയാണ് നടുവാനായി നല്ലത്. 3 - 4 വർഷമായാൽ കായ് പിടിച്ചു തുടങ്ങും.

ചിത്രങ്ങൾക്കു കടപ്പാട്: വെളിയത്ത് ഗാർഡൻ, മഞ്ഞപ്പെട്ടി, പെരുമ്പാവൂർ

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com