ADVERTISEMENT

നെൽക്കൃഷിയിൽ വിളവെടുക്കാൻ എത്ര നാൾ വേണ്ടിവരും? ശരാശരി 120 ദിവസം. എന്നാൽ, നട്ട് ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ഒരു നെല്ലിനമുണ്ട് നമ്മുടെ നാട്ടിൽ, പേര് അന്നൂരി. ഒരു മാസംകൊണ്ട് വിളവെടുക്കാമെന്നതല്ല പ്രധാന പ്രത്യേകത, രാവിലെ കതിരിട്ടാൽ വൈകുന്നേരം വിളവെടുക്കാൻ കഴിയും എന്നതാണ്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പ്രായോഗികമല്ല. ചട്ടികളിലും ഗ്രോബാഗുകളിലും നട്ടു പരിപാലിച്ചാൽ നെൽവിത്ത് നഷ്ടപ്പെടാതെ ലഭിക്കുമെന്ന് വയനാടൻ കർഷകനായ എം.സുനിൽകുമാർ പറയുന്നു. 200ൽപ്പരം നെല്ലിനങ്ങൾ കൈവശമുള്ള സുനിലിന്റെ ശേഖരത്തിലെ ചില കൗതുക ഇനങ്ങളിലൊന്നാണ് അന്നൂരി. 

അന്നൂരി ഇനം നെല്ല് (ചിത്രം∙ കർഷകശ്രീ)
അന്നൂരി ഇനം നെല്ല് (ചിത്രം∙ കർഷകശ്രീ)

ചുവട്ടിൽനിന്ന് കിഴങ്ങുപോലുള്ള ഭാഗം പറിച്ചു നടുന്നതാണ് ഇവയുടെ കൃഷിരീതി. ആദ്യം ചെറിയ ഗ്രോബാഗിൽ നട്ടശേഷം 20 ദിവസം കഴിയുമ്പോൾ വലുതിലേക്ക് മാറ്റി നടുന്നതാണ് കരുത്തോടെ വളരാൻ നല്ലതെന്ന് സുനിൽ. നട്ട് 29–ാം ദിവസം കതിരിടും. രാവിലെ കതിരായാൽ വൈകുന്നേരം വിളവെടുക്കാൻ കഴിയും. വിളവെടുക്കാത്തപക്ഷം നെൽമണികൾ കൊഴിഞ്ഞുപോകും. 

annoori-2
ഗ്രോബാഗിൽ വളരുന്ന നെൽച്ചെടി

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പരമ്പാരാഗത നെല്ലിനങ്ങൾ ശേഖരിച്ചു സംരക്ഷിക്കുകയും അവ കൃഷി ചെയ്തുണ്ടാക്കുന്ന വിത്തും അരിയും വിറ്റ് ലക്ഷങ്ങൾ നേടുകയും ചെയ്യുന്ന കർഷകനാണ്  വയനാട് നെന്മേനി മാത്തൂർകുളങ്ങര സുനിൽകുമാർ. വിത്തുസംരക്ഷണത്തെ ഒരു സംരംഭമാക്കിയും ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിലൂടെയും മികച്ച വരുമാനം നേടുന്ന സുനില്‍, നെല്ല് കൂടാതെ പച്ചക്കറികൾ, ചെറുധാന്യങ്ങൾ, കാപ്പി, കുരുമുളക്, അടയ്ക്ക മുതല്‍ സൂര്യകാന്തിയും ചിയയും വരെ കൃഷി ചെയ്തു വിളവൈവിധ്യത്തിന്റെ വിസ്മയവുമൊരുക്കുന്നു. 

annoori-3
അന്നൂരി നെൽച്ചെടികൾക്കു സമീപം സുനിൽകുമാർ

പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനുള്ള  2020–21ലെ പ്ലാന്റ് ജീനോം സേവിയർ ദേശീയ അവാർഡ് ജേതാവാണ് സുനിൽ. കുടുംബസ്വത്തായുള്ള 18 ഏക്കറിൽ 10 ഏക്കർ വയലാണ്. ഈ വയലിൽ ഒരു സീസൺ കൃഷി നാടൻ നെൽവിത്തിന്റെ ഉൽപാദനത്തിനു മാത്രമാണ്. ഇവിടെ ഉൽപാദിപ്പിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളുടെ ഒരു ഭാഗം അരിയാക്കി ഉപഭോക്താക്കള്‍ക്കു നേരിട്ടുവില്‍ക്കുന്നു. 

വിശദമായി വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com