‘ആന്റ് ഹിൽ’ കോട്ടേജുകൾ; അദ്ഭുതങ്ങൾ നിറഞ്ഞ കൃഷിയിടം; ഇത് കൃഷിയിടം മാത്രമല്ല, അതുക്കും മേലേ...

Mail This Article
പഴങ്ങളുടെ ഗന്ധമാണ് ‘ഫാം പത്തായപ്പുര’യിലെ തണലിടങ്ങളില്‍. ചക്കയും പേരയും മാവുമടക്കം നൂറു കണക്കിനു പഴങ്ങൾ. കോവിഡ് കാലത്ത് ഇവയെല്ലാം പഴുത്ത് മണ്ണിൽ വീണുപോകുന്നതിൽ മനംനൊന്താണ് പ്രസന്ന ചെറിയൊരു ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങിയത്. തൂമ്പ ആഞ്ഞുകൊത്തിയാൽ ചെങ്കല്ലിൽ തട്ടി തിരിച്ചുവരുന്ന ഭൂമിയിൽ അദ്ഭുതങ്ങൾ നിറഞ്ഞ കൃഷിയിടം ഒരുക്കിയ പ്രസന്നയ്ക്കും ഭർത്താവ് വിജയനും ഇന്നു കൃഷിയെക്കാൾ ലാഭം നല്‍കുന്നത് ഈ സംസ്കരണ സംരംഭം.

പത്തായപ്പുരയെന്ന കൃഷിയിടം കാണാനും ഇവിടെ താമസിച്ച് കൃഷിപാഠങ്ങൾ മനസ്സിലാക്കാനും ഒട്ടേറെ സഞ്ചാരികളും വിദ്യാർഥികളും വരുന്നുണ്ട്. അവരാണ് പ്രധാനമായും ഉൽപന്നങ്ങൾ വാങ്ങുന്നത്. ഗ്ലാസ് ബ്രിജ്, സിപ്‌ലൈനുകൾ, കോട്ടേജുകൾ, ജൈവപച്ചക്കറിയും നെല്ലും, മിയാവാക്കി വനം, ഫലവൃക്ഷത്തോട്ടം, മത്സ്യക്കൃഷി, ഫാം പത്തായപ്പുര ബ്രാൻഡ് എന്നിവയിലൂടെ കൃഷിയുടെ വാണിജ്യ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിക്കുന്നു ഈ ദമ്പതികൾ.
മണ്ണിന്റെ പാഠം
‘ഇനിയൽപം കൃഷിയുമായി കൂടാം’ എന്നു മാത്രമേ, എഇഒ ആയിരുന്ന എം.പി.പ്രസന്നയും പൊതുമരാമത്തുവകുപ്പിൽ എൻജിനീയറായിരുന്ന വിജയനും ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ ചിന്തിച്ചുള്ളൂ. അങ്ങനെയാണ് ഇരുവരും കണ്ണൂരിൽനിന്ന് മടിക്കൈ കാരക്കോട്ട് സ്വന്തമായുള്ള മണ്ണിലേക്ക് എത്തുന്നത്. വർഷങ്ങൾക്കു മുൻപു വാങ്ങിയ സ്ഥലത്ത് റബറും കമുകും അൽപം തെങ്ങുമാണ് ഉണ്ടായിരുന്നത്. റബർ വെട്ടി നീക്കി പുതിയ തൈകൾ നട്ടു. മാവും പ്ലാവും കശുമാവും കൈതയും കുരുമുളകും ജാതിയും ഗ്രാമ്പൂവും എന്നുവേണ്ട, മലയാളനാട്ടിൽ കണ്ട വിളകളെല്ലാം നട്ടുപിടിപ്പിച്ചു.

മൂല്യവർധനയിലൂടെ മുന്നേറ്റം
തോട്ടത്തിലുള്ള പഴവർഗങ്ങൾ വാങ്ങാനെത്തിയിരുന്നവർ കോവിഡ് ലോക്ഡൗണിൽ കുടുങ്ങി വരാതായി. മുൻപ് നട്ട മാവും പ്ലാവുമെല്ലാം നന്നായി ഫലം നൽകിത്തുടങ്ങിയ കാലം. മാങ്ങയും ചക്കയുമെല്ലാം ആര്‍ക്കും വേണ്ടാതെ മണ്ണിൽ വീണുകിടന്നതു പ്രസന്നയെ ദുഃഖത്തിലാഴ്ത്തി. അന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പരിശീലനപരിപാടികളിൽനിന്നാണ് സംസ്കരണസംരംഭം എന്ന ആശയം കിട്ടിയത്. ഏകദേശം 40 ലക്ഷം രൂപ ചെലവു വരുന്ന പ്രോജക്ടിൽ സബ്സിഡി ലഭ്യമാക്കാമെന്ന് വ്യവസായ വകുപ്പ് ഉറപ്പു നൽകി. എന്നാൽ, അത് പ്രോജക്ട് പൂർത്തിയായതിനു ശേഷമേ ലഭിക്കൂ. അതിനാല്‍ ചെറുകിട വ്യവസായ യൂണിറ്റുകൾക്കുള്ള വായ്പ എടുക്കാനായി ശ്രമം. പല ബാങ്കുകളും നിസ്സാര കാരണങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജ്യത്തെ പ്രധാന ബാങ്ക്തന്നെ വായ്പ നല്‍കിയെന്നു പ്രസന്ന. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ യന്ത്രസാമഗ്രികളും ശീതീകരണ സംവിധാനവും വാങ്ങി.
പുതിയ വരുമാനം
ചക്കയിലായിരുന്നു ആദ്യ പരീക്ഷണം. മുള്ള് ഒഴികെയുള്ള എല്ലാ ഭാഗങ്ങളും ചേർത്തുള്ള ചക്കപ്പൊടി വേഗത്തിൽ വിറ്റുപോയി. നൂറിലേറെ പ്ലാവുകളും അവയില്‍ നിറയെ ചക്കകളും ഉണ്ടായിട്ടും അയലത്തെ പറമ്പുകളിൽ നിന്നുകൂടി ചക്ക വാങ്ങേണ്ടിവരുന്നു. ചക്കക്കുരുപ്പൊടി, ചക്കച്ചുള ഉണക്കിയത് തുടങ്ങിയവയും ഇന്നു തയാറാക്കുന്നു. ‘ഫാം പത്തായപ്പുര’ എന്ന ലേബലിൽ കിലോയ്ക്ക് 300 രൂപ മുതലാണ് വില. സമൂഹമാധ്യമ ഗ്രൂപ്പുകളും റെയിൽവേസ്റ്റേഷന്‍ ഔട്‌ലെറ്റുകളും വഴി വില്‍പന. ഫാമിലെത്തുന്നവരും വാങ്ങുന്നു. പഴച്ചാർ സ്ക്വാഷ് ആക്കും.
കൈതച്ചക്ക, ഡ്രാഗൺ ഫ്രൂട്ട്, പപ്പായ, വാഴപ്പഴം, ചക്കപ്പഴം തുടങ്ങിയവ ഡ്രൈ ഫൂട്സ് ആയും ലഭ്യമാണ്. 12 കിലോ പഴം ഉണക്കിയാലാണ് ഒരു കിലോ ഡ്രൈ ഫ്രൂട്സ് കിട്ടുക. ഒരു വർഷത്തോളം സൂക്ഷിക്കാവുന്ന വിധമാണ് ഇവ പായ്ക്ക് ചെയ്യുന്നത്. 8–10 കിലോ ചക്ക പൊടിച്ചാലാണ് ഒരു കിലോ ചക്കപ്പൊടി ലഭിക്കുന്നത്. 700 രൂപ മുതൽ 1000 വരെ ഇവയ്ക്കു വില കിട്ടും. പഴലഭ്യത കൂടി നോക്കിയാണ് വിലയിടുക. പച്ചക്കറികളും ഉണക്കുന്നുണ്ട്. 3–6 മാസം സൂക്ഷിക്കാവുന്ന തരത്തിലാണു പാക്കിങ്.
സഞ്ചാരികൾക്കായി
ഫാം വികസനത്തിന്റെ ഭാഗമായി ആരംഭിച്ച അക്വാപോണിക്സ് യൂണിറ്റിനു പുറമേ പറമ്പിലെ കുളങ്ങളിലും നീർച്ചാലുകളിലും മീൻ വളർത്തലുണ്ട്. രോഹു, കട്‌ല, തിലാപ്പിയ, വരാൽ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. 250 രൂപ മുതലാണ് ഇവയുടെ വില. കുളങ്ങളിൽനിന്ന് നേരിട്ടുപിടിക്കുന്നതിന് പ്രത്യേക ഫീസ് വേറെയുമുണ്ട്.

സന്ദർശകർക്കായി ഫാമിന്റെ പ്രധാന ഇടങ്ങളിൽ പ്രത്യേകം ഡിസൈൻ ചെയ്ത ഇരിപ്പിടങ്ങൾ ഒരുക്കി. എല്ലാ വിളകളുടെയും അടുത്തെത്തുന്ന തരത്തിൽ വാക്‌വേ ക്രമീകരിച്ചു. മഴമറ സജീവമാക്കി. കാസർകോടൻ കുള്ളൻ അടക്കമുള്ള മുപ്പതോളം പശുക്കളെ എത്തിച്ചു. ആട്, കോഴി, താറാവ്, മുയൽ, അലങ്കാരപ്പക്ഷികൾ എന്നിവയെയും ഫാമിലെത്തിച്ചു. മിയോവാക്കി വനത്തിനുള്ളിൽ ചിതൽപ്പുറ്റ് മാതൃകയിലാണ് കോട്ടേജുകൾ നിർമിച്ചത്. വീടിന്റെ മുറികളും സഞ്ചാരികൾക്കായി നവീകരിച്ചു. ഫാമിലെ പച്ചക്കറികൾ കൂടുതലായി ഉപയോഗപ്പെടുത്തി സഞ്ചാരികൾക്കുള്ള ഭക്ഷണം ക്രമീകരിച്ചു. ഫാമിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന അത്യപൂർവ നെല്ലിനമായ രക്തശാലി അരിയിൽനിന്നുള്ള ചോറിനാണ് ആവശ്യക്കാരേറെയും.
സാഹസികതയ്ക്കും അവസരം

സഞ്ചാരികൾക്കു പുതുതായി എന്തു നൽകാമെന്ന ചിന്തയിലാണ് അഡ്വഞ്ചർ ടൂറിസം പരിഗണിച്ചത്. വിശാലമായ കുളവും ചെറു കുന്നുകളുമടങ്ങിയ പ്രദേശത്തിന്റെ ആകാശക്കാഴ്ച മനോഹരമായിരിക്കുമെന്ന് പലരും പറഞ്ഞിരുന്നു. ആദ്യം സിപ് ലൈനുകളും കുട്ടികളുടെ പാർക്കും പിന്നാലെ 20 ലക്ഷത്തോളം രൂപ ചെലവിൽ ഗ്ലാസ് ബ്രിജും ഉണ്ടാക്കി. എൻജിനീയറായ വിജയനാണ് ഡിസൈൻ ചെയ്തത്. 2 ലക്ഷത്തിലധികം രൂപ ഗ്ലാസിനു മാത്രം ചെലവായി.
കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് നവീകരണത്തിനു പണം കണ്ടെത്തുന്നത്. വാങ്ങിയ പണം മക്കള്‍ക്കാണെങ്കിൽപോലും കൃത്യമായി തിരിച്ചുനൽകണമെന്ന് ഇരുവർക്കും നിര്‍ബന്ധം. അങ്ങനെയാണ് ഫാം പത്തായപ്പുര കമ്പനിയായി റജിസ്റ്റർ ചെയ്യുന്നത്. പ്രോജക്ടിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളാണ് പ്രധാന ഓഹരിയുടമകൾ. പ്രദേശവാസികളായ 10 ജീവനക്കാര്‍. 5 പേർ സ്ത്രീകളാണ്.
ലക്ഷ്യം മറക്കരുത്
ലക്ഷ്യവും മാര്‍ഗവും മനസ്സിലുറപ്പിക്കുകയാണ് സംരംഭത്തിനിറങ്ങുമ്പോൾ ആദ്യം വേണ്ടതെന്ന് പ്രസന്ന പറയുന്നു. ഒരു തൈ വളർന്നു പൂവണിഞ്ഞ് ഫലമായി മാറുന്നതിനുള്ള കാത്തിരിപ്പ് സംരംഭത്തിനും ആവശ്യം. ആവേശം കൊണ്ട് എടുത്തു ചാടുന്നവർ ഒരു തിരിച്ചടിയില്‍ എല്ലാം കൈവിടും. സംരംഭകര്‍ അധ്വാനിക്കാനും അറിവുകള്‍ പുതുക്കാനും മടിക്കരുതെന്നും പ്രസന്ന ഓര്‍മിപ്പിക്കുന്നു.
യാത്രാമാർഗം
കാഞ്ഞങ്ങാടുനിന്ന് മാവുങ്കാൽ മടിക്കൈ അമ്പലത്തറ റോഡിൽ കല്യാണം സ്റ്റോപ്പിൽനിന്ന് വെള്ളൂട സോളർ പാർക്ക് വഴി കാരാക്കോട്ടെ ‘ഫാം പത്തായപ്പുര’യിലെത്താം.
ഫോൺ : 9447238525