കരിങ്കോഴി വളർത്തൽ ഏറ്റവും ലാഭകരമായ ബിസിനസാണെന്നും, എന്നാൽ പലരും ഇതിൽ താൽപര്യം കാട്ടുന്നില്ലെന്നും ബിജു പറയുന്നു. 200 കരിങ്കോഴികളാണു ബിജുവിന്റെ വീട്ടുവളപ്പിലുള്ളത്. 2000 കരിങ്കോഴിക്കുഞ്ഞുങ്ങളെ ഒരേസമയം വിരിയിച്ചിറക്കാനുള്ള ഇൻകുബേറ്റർ ബിജുവിന്റെ ഫാമിലുണ്ട്. അഞ്ചുദിവസം കൂടുമ്പോൾ 100 കോഴിക്കുഞ്ഞുങ്ങളെയാണ് ഇവിടെനിന്നു വിരിയിച്ചിറക്കുന്നത്. 45 ഗ്രാം തൂക്കമുള്ളവയായിരിക്കും ഇവ. മുട്ടയും മറ്റും ആയുർവേദ മരുന്നുൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളിലേക്കു കൈമാറും.
ജെറ്റ് ബ്ലാക്ക്, പെൻസിൽഡ്, റെഡ്ഡിഷ്, പ്യുവർ വൈറ്റ് എന്നീ ഇനങ്ങളിലുള്ളതാണു കരിങ്കോഴികൾ. 50 കൈരളി മുട്ടക്കോഴികൾ, ഒന്നര ലക്ഷം രൂപ വില വരുന്ന നന്ദിനി പശു, ഓസ്ട്രേലിയൻ ആടുകൾ, മത്സ്യക്കൃഷി, വിഗോവ താറാവുകൾ 100 എണ്ണം എന്നിവയാണു ബിജു വളർത്തുന്നത്.
45 ദിവസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന വിഗോവ താറാവുകൾ, കിലോയ്ക്ക് 200 രൂപയ്ക്കാണു വിൽക്കുന്നത്. ഇതു കൂടാതെ തക്കാളി, കുരുമുളക്, തെങ്ങ്, റെഡ് ലേഡി പപ്പായ എന്നിവയും കൃഷി ചെയ്യുന്നു. പ്രകൃതിദത്തമായ 50 തേൻകൂടുകൾ എന്നിവയുമുണ്ട്.
കൊച്ചിയിലെ പ്രമുഖ മാളിലേക്കാണു തക്കാളി വിൽക്കുന്നത്. കുരുമുളകു കൃഷിയിലൂടെ ഒരു വർഷം 300 കിലോ ഉൽപാദിപ്പിക്കുന്നു. 50 തെങ്ങുകളാണുള്ളത്. ജൈവ കൃഷിയിലധിഷ്ഠിതമായതിനാൽ നാടൻ പശുവിന്റെ ചാണകം, കോഴിവളം എന്നിവയാണു കൃഷിയിടങ്ങളിൽ വളമായി ഉപയോഗിക്കുന്നത്.
കൃഷിയിടത്തിൽ ബിജുവിനു കൂട്ടായി ഭാര്യ കുഞ്ഞുമോൾ മക്കളായ അമൽ, ആബേൽ എന്നിവർ സജീവമായുണ്ട്. കുഞ്ഞുമോളും കുറച്ചുകാലം ഫൊട്ടോഗ്രഫറായി ജോലിചെയ്തിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സമ്മിശ്ര കൃഷിയുടെ നേട്ടം
∙ ഏലത്തിന് എപ്പോഴും വിലയില്ല, കുരുമുളകു കൃഷിയിൽ നഷ്ടമുണ്ടായാൽ പിന്നെ കുടുംബം പട്ടിണിയാകും. ഇതാണ് എന്നെ തിരിഞ്ഞു ചിന്തിപ്പിച്ചത്... ബിജു പറയുന്നു. സാഹചര്യത്തിനനുസരിച്ചു പടിച്ചു നിന്നാൽ നമ്മിശ്ര കൃഷിയിലൂടെ മുന്നേറാമെന്നു കാലം പഠിപ്പിച്ചുവെന്നും ബിജു ചൂണ്ടിക്കാട്ടുന്നു. ഏലം കൃഷി ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്. ജൈവകൃഷിമാത്രമേ ചെയ്യുവെന്നു പ്രതിജ്ഞയെടുത്തു. കീടനാശിനികൾ സ്പ്രേ ചെയ്ത് ഏലം ഉൽപാദിപ്പിക്കാൻ താൽപര്യമില്ലാത്തതിനാലാണ് ഏലം കൃഷിയോട് എന്നെന്നേക്കുമായി വിടപറഞ്ഞതെന്നും ബിജു കൂടിച്ചേർക്കുന്നു.