അരുമകളുടെ ലോകത്തെ അപൂർവ ജീവിതം
Mail This Article
അരുമ, ആഹാരം, ആരുടെയൊക്കെയോ പരീക്ഷണ വസ്തു; ഒാരോ ഗിനിപ്പന്നിയുടെയും ജീവിതം ഈ മൂന്നു സാധ്യതകളിൽ ഏതെങ്കിലുമൊന്നിൽ മുട്ടിത്തിരിയും. മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളിലും മലയാളിക്കത്ര പരിചിതമല്ല ഗിനിപ്പന്നി. രൂപത്തിലും രൂപഭംഗിയിലും മുയലിനോടു ചേർന്നു നിൽക്കുന്ന ഗിനിപ്പന്നി ലോകമെമ്പാടും അരുമയായി പരിപാലിക്കപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമാണ് ആരാധകരേറെയും. കേരളത്തിൽ കാര്യമായ പ്രചാരം നേടിയിട്ടില്ലെങ്കിലും തമിഴ്നാട്ടിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും ഗിനിപ്പന്നിയെ പരിപാലിക്കുന്ന ഒട്ടേറെപ്പേരുണ്ട്. തമിഴ്നാട്ടിൽ പക്ഷേ മുയലിറച്ചിക്കു സമാനമായി ഭക്ഷ്യാവശ്യത്തിനാണു കൂടുതലും പ്രയോജനപ്പെടുത്തുന്നത്. മുംൈബയിലും ഹൈദരാബാദിലുമുള്ള മരുന്നു പരീക്ഷണശാലകളിലേക്കായി വളർത്തുന്നവരും കുറവല്ല.
പാലക്കാട് ചിറ്റൂർ പട്ടഞ്ചേരി ചൈത്രരഥത്തിലെ ഡോ. പ്രലോബ് കുമാറിന്റെ അരുമശേഖരത്തിൽ പണ്ടേയുണ്ട് ഗിനിപ്പന്നികൾ. ആഫ്രിക്കൻ ലവ് ബേർഡ്സ്, ബഡ്ജീസ്, സൺ കൊന്യൂർ, ഗ്രേ പാരറ്റ് തുടങ്ങി വിവിധയിനം അലങ്കാരപ്പക്ഷികളെ ഒാമനിക്കുന്ന ഡോക്ടർക്കു പക്ഷേ ഗിനിപ്പന്നികളോട് ഒരു പടി കൂടുതൽ ഇഷ്ടം. അത്രയേറെ ഇണക്കവും സ്നേഹവും അവരിൽനിന്നു ലഭിക്കും എന്നതുതന്നെ കാരണം.
കയ്യിലെടുത്താൽ മുട്ടിയുരുമ്മിക്കൂടുന്ന പ്രകൃതവും മൃദുവായ ശരീരവും തിളങ്ങുന്ന കണ്ണുകളും ഉടമയെ കാണുമ്പോഴുള്ള ബീക്ക് ശബ്ദവുമെല്ലാം ചേർന്ന് ആരെയും ആകർഷിക്കും ഗിനിപ്പന്നി. സമൃദ്ധമായ രോമരാജിയുള്ളവയും പൂര്‍ണമായും വെള്ളനിറമുള്ളവയുമായി ഇനങ്ങൾ പലതുണ്ട്. ൈകനോട്ടക്കാർ തത്തയെക്കൊണ്ട് എന്നപോലെ ചീട്ടെടുപ്പിക്കാൻ ഗിനിപ്പന്നികളെയും ഉപയോഗിക്കുന്ന പതിവ് തമിഴ്നാട്ടിലുണ്ടെന്നു പ്രലോബ്. നല്ല ഇണക്കമാണ് ജ്യോൽസ്യരുടെ സഹായിയാകാൻ ഗിനിപ്പന്നിക്കുള്ള യോഗ്യത. ഗിനിപ്പന്നികളുടെ ഗർഭകാലം 60– 70 ദിവസമാണ്. ഒറ്റ പ്രസവത്തിൽ നാലു കുഞ്ഞുങ്ങൾ ഉറപ്പ്. വർഷത്തിൽ നാലു പ്രസവം. എല്ലാ കുഞ്ഞുങ്ങളും രക്ഷപ്പെട്ടുകിട്ടും എന്നതാണ് ഏറ്റവും വലിയ നേട്ടം. ജനിച്ച് ഒരാഴ്ചയ്ക്കു ള്ളിൽത്തന്നെ പാലുകുടി മാറി നല്ല ഊർജസ്വലരായി തീറ്റയെടുത്തു തുടങ്ങുകയും ചെയ്യും. കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാൻ മുയലിന്റെ കാര്യത്തില്‍ വേണ്ട അത്രയും ശ്രദ്ധ ആവശ്യമില്ലെന്ന്, മുയലിനെയും വളർത്തുന്ന പ്രലോബ് പറയുന്നു.
മരുന്നുകളുടെ മാറ്റു നോക്കാൻ
അരുമകളാക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കേരളത്തിൽ കുറവായതുകൊണ്ടുതന്നെ ഹൈദരാബാദിലെ ലബോറട്ടറികൾക്കു വേണ്ടിയാണ് പ്രലോബ് മുഖ്യമായും ഗിനിപ്പന്നികളെ പരിപാലിക്കുന്നത്. മരുന്നുപരീക്ഷണങ്ങളോട് വളരെ വേഗം പ്രതികരിക്കും എന്നതാണ് ഗിനിപ്പന്നികൾ പണ്ടുമുതലേ പരീക്ഷണശാലകൾക്കു പ്രിയങ്കരമാവാൻ കാരണം. ചെറിയൊരു പൊട്ടുപോലുമില്ലാത്ത വെള്ള നിറത്തോടു കൂടിയ ശരീരവും ചുവന്ന കണ്ണുകളുമുള്ളവയെ മാത്രമാണ് പരീക്ഷണശാലകള്‍ക്കു വേണ്ടത്. പ്രായം 80 ദിവസത്തിൽ താഴെയാവുകയും വേണം. ലക്ഷണമൊത്ത ഒന്നിനു ശരാശരി 150 രൂപയാണ് ലബോറട്ടറി ഏജൻസികൾ നൽകുന്ന വില.
മാതൃശേഖരവും കൂട് ഉൾപ്പെടെയുള്ള സൗകര്യങ്ങളും നൽകി കൂടുതൽ കർഷകരെ ഒപ്പം ചേർത്താണ് ഡിമാൻഡിന് അനുസരിച്ചു ഗിനിപ്പന്നികളെ പ്രലോബ് ലഭ്യമാക്കുന്നത്. അച്ഛന്റെ നിര്യാണത്തോടെ അരുമപ്പക്ഷികളുടെയും ഗിനിപ്പന്നികളുടെയും എണ്ണം തൽക്കാലത്തേക്കു കുറച്ചിരുന്നു പ്രലോബ്. നേരിട്ടു വളർത്തുന്നവയുടെ എണ്ണം കുറഞ്ഞെങ്കിലും കർഷകക്കൂട്ടായ്മയുള്ളതുകൊണ്ട് രണ്ടു മാസത്തിലൊരിക്കൽ ലഭ്യമാക്കേണ്ട ലബോറട്ടറി ഒാർഡറുകൾ പാലിക്കാൻ കഴിയുന്നു. അരുമയായി വളർത്താൻ തേടിയെത്തുന്ന പെറ്റ്സ് പ്രേമികൾക്ക് ചിറ്റൂർ കമ്പിളിച്ചുങ്കത്തുള്ള സ്വന്തം പെറ്റ്ഷോപ്പില്‍ ഗിനിപ്പന്നികളെയും ഒപ്പം അലങ്കാരപ്പക്ഷികളെയും ലഭ്യമാക്കുന്നുമുണ്ട്.
ജൈവ പച്ചക്കറികളും പഴങ്ങളും നെല്ലും ചെറുധാന്യക്കൃഷിയും നാടൻ പശുക്കളുമെല്ലാം ചേർന്ന് ജൈവകൃഷിയിൽ സജീവമായ ഡോക്ടർ അരുമകളുടെ ശേഖരം വീണ്ടും വിപുലമാക്കാനുള്ള തിരക്കിലാണിപ്പോൾ. ഫോൺ: 9447370883