ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം – ആലമ്പാടി
Mail This Article
ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 1
തദ്ദേശീയ കന്നുകാലിയിനങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ചെറുതും വലുമായ നിരവധി ഇനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തിൽനിന്ന് ഉരുത്തിരിച്ചെടുത്തിട്ടുള്ളതാണ് പല വിദേശയിനം പശുക്കളും. എന്നാൽ, അവയ്ക്ക് ഇന്ത്യയിൽ അത്ര പ്രചാരമില്ല. ഇന്ത്യയുടെ തനത് ഇനങ്ങൾ പ്രധാനമായും പാലിനുവേണ്ടി വളർത്താൻ കഴിയില്ലെന്നതുകൊണ്ടുതന്നെ അവയുടെ പ്രചാരവും എണ്ണവും കുറഞ്ഞുവരികയാണ്. ഇന്ത്യയിലെ ചിലയിനം കന്നുകാലികളെയും അവയുടെ പ്രത്യേകതകളും പരിചയപ്പെടുത്തുന്ന ചെറു കുറിപ്പുകളുടെ ശ്രേണിയിലെ ആദ്യത്തെ കണ്ണിയിൽ തമിഴ്‌നാട് ഇനമായ ആലമ്പാടി കന്നുകാലികളെക്കുറിച്ചറിയാം.
ആലമ്പാടി കന്നുകാലി
തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയാണ് സ്വദേശം. വരൾച്ചയെ അതിജീവിക്കാനുള്ള ശേഷിയുള്ള ഇനമാണ്. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയുമായും ആലമ്പാടി ഇനം കന്നുകാലികൾ ഇണങ്ങും. പാലുൽപാദനത്തിൽ ഏറെ പിന്നിലാണ്.
കറുപ്പ്, കവിട്ട് നിറങ്ങളിൽ കാണപ്പെടുന്ന ആലമ്പാടി ഇനം കന്നുകാലികളുടെ നെറ്റിയിലും കാലുകളിലും വാലിലും വെള്ള നിറങ്ങൾ കാണാം. വളഞ്ഞ കൊമ്പുകളോടുകൂടിയ ചെറിയ തലയാണ് ഇവയ്ക്കുള്ളത്.
വണ്ടി വലിക്കുന്നതിനും നിലം ഉഴുതുമറിക്കാനും കർഷകർ ഏറെ ഉപയോഗിച്ചിരുന്ന ഇനമാണെങ്കിലും ഇന്ന് ഈ ഇനത്തിൽപ്പെട്ട കന്നുകാലികൾ വളരെ കുറച്ചു മാത്രമേ തമിഴ്‌നാട്ടിലുള്ളൂ. അതായത് ഏറെക്കുറെ വംശനാശം വന്നിരിക്കുന്നു. കാളവണ്ടിയോട്ടം പോലുള്ള കാർഷിക–സാംസ്കാരിക കായിക പരിപാടികൾ നിരോധിച്ചതാണ് ആലമ്പാടി ഇനം കന്നുകാലികളുടെ നാശത്തിന് കാരണമായതെന്നാണ് കർഷകരുടെയും ബ്രീഡർമാരുടെയും ആരോപണം.