ADVERTISEMENT

കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം നേടി സ്വാശ്രയ കോളജിൽ അധ്യാപികയായ ചേർത്തല പുല്ലയിൽ ഇല്ലത്ത് മായാദേവി, ജോലി ഉപേക്ഷിച്ചു ഡെയറിഫാമിലേക്കു തിരിയുന്നത്  നാലു വർഷം മുമ്പ്. തുച്ഛ ശമ്പളത്തിൽ, സേവന–വേതന വ്യവസ്ഥകളൊന്നുമില്ലാതെ, വൈറ്റ് കോളർ ജോലിയുടെ മാഹാത്മ്യം മാത്രം പ്രതീക്ഷിച്ച് സ്വാശ്രയ കോളജുകളിൽ തൊഴിലെടുക്കുന്നതിനെക്കാൾ നല്ലത്, സ്വയംതൊഴിൽ സംരംഭം തന്നെയെന്നു നിശ്ചയിച്ചു മായാദേവി. പത്തിലേറെ പശുക്കളെ പോറ്റിയിരുന്ന വീട്ടിൽ ജനിച്ചുവളർന്നതുകൊണ്ടു പശുപരിപാലനം പണ്ടേ ഇഷ്ടവുമായിരുന്നു. 

പലരും വിമർശനങ്ങളും വിയോജിപ്പുകളും പറഞ്ഞെങ്കിലും വിജയിക്കുമെന്ന വിശ്വാസത്തിൽ വനിതാവികസന കോർപറേഷനിൽനിന്നു വായ്പയെടുത്ത് ആദ്യത്തെ പശുവിനെ വാങ്ങി. മൂന്നു മാസത്തിനുള്ളിൽത്തന്നെ ക്ഷീരവികസനവകുപ്പിന്റെ മിൽക് ഷെഡ് പദ്ധതിയിലൂടെ അഞ്ചു പശുക്കൾകൂടി തൊഴുത്തിലെത്തി. ഒപ്പം 20 പശുക്കളെ പാർപ്പിക്കാവുന്ന തൊഴുത്തും. അടുത്ത രണ്ടു വർഷംകൊണ്ട്, ദിവസം 200 ലീറ്റർ പാലുൽപാദനം എന്ന നേട്ടത്തിലെത്തി മായാദേവിയുടെ ഗോശ്രീ ഡെയറി ഫാം. 

നിലവിൽ 50 പശുക്കളെവരെ വളർത്താൻ സൗകര്യമുള്ള തൊഴുത്തും, കറവപ്പശുക്കളും കിടാരികളും ചെനയിലുള്ളവയും ചേർന്ന് 25 പശുക്കളും മായാദേവിക്കു സ്വന്തം. പാലിനൊപ്പം തൈരും വെണ്ണയും നെയ്യും വിൽപനയ്ക്ക്. ഒപ്പം, ഫാമിലെ ജൈവവളം പ്രയോജനപ്പെടുത്തി ജൈവപച്ചക്കറിക്കൃഷി, ലാഭകരമായ വിപണനം. എല്ലാറ്റിലുമുള്ള കൂട്ടലും കിഴിക്കലും കഴിഞ്ഞ് മാസം ശരാശരി 70,000 രൂപയെത്തും പേഴ്സിൽ. സ്വാശ്രയ കോളജിനെക്കാൾ എന്തുകൊണ്ടും മെച്ചം കൃഷിയും മൃഗസംരക്ഷണവും നൽകുന്ന സ്വാശ്രയ ജീവിതമെന്നു മായാദേവി.

maya-1

വിപണി വീട്ടിൽത്തന്നെ

‘ശുദ്ധമായ പാലിന് ഇന്നു നാട്ടുമ്പുറത്തുപോലും ആവശ്യക്കാരേറെ. പശുവളർത്തൽ കുറയുകയും പാലിന്റെ ഉപഭോഗം വളരെയേറെ വർധിക്കുകയും ചെയ്തതുതന്നെ കാരണം. ഡിമാൻഡിന് അനുസരിച്ച് ഉൽപാദനമെത്തുന്നില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി’യെന്ന് മായാദേവി.

ദിവസം 200 ലീറ്റർ പാൽ കണക്കാക്കി ഏറക്കുറെ 15 പശുക്കളെ വർഷം മുഴുവൻ കറവയിൽ നിർത്തുന്ന രീതിയാണ് ഗോശ്രീ ഫാമിലേത്. 4–5 പശുക്കൾ എപ്പോഴും ചെനയിലുണ്ടാവും. വിദേശത്തുനിന്നു മടങ്ങിയെത്തി കാലിത്തീറ്റ ഏജൻസി തുടങ്ങിയ ഭർത്താവ് വാസുദേവനാണ് ആരോഗ്യവും കറവയുമുള്ള പശുക്കളെ കണ്ടെത്തുന്നത്. തമിഴ്‌നാട്ടിലെ കരൂരിലെ കർഷകരുടെ വീടുകളിൽ നേരിട്ടെത്തി കറവ കണ്ടു പശുക്കളെ വാങ്ങും. ചെന പിടിക്കാത്തവ, ഉൽപാദനം കുറയുന്നവ എന്നിവയെ ഒഴിവാക്കും. വർഷം 3–4 പശുക്കളെയെങ്കിലും ഇങ്ങനെ മാറ്റി വാങ്ങും.

ഉയർന്ന ഉൽപാദനത്തെക്കാൾ ഉരുക്കളുടെ ആരോഗ്യത്തിനാണു മുൻഗണന. ദിവസം 12 മുതൽ 20 ലീറ്റർ പാൽ വരെ നൽകുന്ന എച്ച്എഫ്, ജഴ്‌സി പശുക്കളാണു മായാദേവിക്കുള്ളത്. എച്ച്എഫിന്റെ പാലിനൽപം കൊഴുപ്പു കുറയും. അതു പരിഹരിക്കും, കൊഴുപ്പു കൂടിയ പാൽ ചുരത്തുന്ന ജഴ്‌സി. 15 ലീറ്റർ പാൽ ചുരത്തുന്ന പശുവിന് നിലവിൽ 80,000 രൂപയ്ക്കു മുകളിലെത്തും വില. അതുകൊണ്ടുതന്നെ ഫാമിലുണ്ടാവുന്ന നല്ല പശുക്കിടാങ്ങളെ വളർത്തിയെടുക്കുന്നതാണു ലാഭകരമെന്നും മായാദേവി.

ദിവസവും ഉൽപാദിപ്പിക്കുന്ന 200 ലീറ്റർ പാലിൽ 65 ലീറ്ററോളം ചുറ്റുവട്ടത്തുതന്നെ ചില്ലറ വിൽപന. നൂറോളം പേരുണ്ട് ഗോശ്രീഫാമിന്റെ സ്ഥിരം ഉപഭോക്താക്കളായി. ലീറ്ററിന് 56 രൂപയ്ക്ക് പാൽവിൽപന. 70 ലീറ്ററോളം പാൽ തൈരിനായി മാറ്റിവയ്ക്കും. കേറ്ററിങ് യൂണിറ്റുകളാണ് തൈരിന്റെ ആവശ്യക്കാർ. ദിവസം ശരാശരി 65 ലീറ്റർ തൈര് പതിവായി ചെലവാകുമെന്ന് മായാദാവി. വില ലീറ്ററിന് 75 രൂപ. പശുവളർത്തൽ ലാഭകരമാക്കുന്ന മുഖ്യഘടകം തൈരിനുള്ള വിപണിതന്നെയെന്നും മായാദേവി. ഉറയൊഴിക്കാനായി കാച്ചിയെടുക്കുന്ന പാലിന്റെ പാട നീക്കിയെടുത്തു ലഭിക്കുന്ന വെണ്ണ കിലോ 700 രൂപയ്ക്കും നെയ്യ് കിലോ 900 രൂപയ്ക്കും വില്‍പന. 

പാലു വാങ്ങുന്നവർക്കു പച്ചക്കറികൂടി വിൽക്കാം എന്ന ആശയം ഭർത്താവിന്റേതായിരുന്നെന്ന് മായാദേവി. ചാണകവും മൂത്രവും മുഖ്യ വളമാക്കി പുരയിടത്തിൽ കൃഷിചെയ്യുന്ന നാടൻ ചീരയും പീച്ചിലും പടവലവും വെണ്ടയും പയറും പച്ചമുളകുമെല്ലാം പാലുവാങ്ങാനെത്തുന്നവർ കയ്യോടെ വാങ്ങും.

മുന്നറിയിപ്പായി മുന്നറിവ്

മുന്നറിവുകളില്ലാതെ ഡെയറിഫാം തുടങ്ങുന്ന പലർക്കും പറ്റുന്ന അബദ്ധം കനത്ത മുതൽമുടക്കാണ്. സാധാരണക്കാരായ സംരംഭകർ ഫാം സംരംഭം തുടങ്ങുമ്പോൾ ഹൈടെക് എന്ന പ്രലോഭനത്തിൽ വീഴരുതെന്നാണു മായാദേവിയുടെ പക്ഷം. അതേസമയം വൃത്തിയും വെടിപ്പുമുള്ള തൊഴുത്തും പരിസര മലിനീകരണം ഒഴിവാക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം. എല്ലാറ്റിനും ഹൈടെക് സൗകര്യങ്ങൾ എന്നതിനു പകരം സ്വയം അധ്വാനിക്കാൻ മനസ്സു കാണിക്കുക എന്നതാണ് തുടക്കത്തിൽ മുതൽമുടക്കു കുറയ്ക്കാനുള്ള വഴി. പശുക്കൾക്കു മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന, കുടിക്കുന്നതിനനുസരിച്ചു  കുടിവെള്ളം നിറയുന്ന ഓട്ടമാറ്റിക് ഡ്രിങ്കർ സംവിധാനം, ഒരു കറവയന്ത്രം, വേനലിൽ മഞ്ഞുനനയ്ക്കുള്ള സംവിധാനം, ചൂടു കുറയ്ക്കാൻ ഏതാനും ഫാനുകൾ; 25 പശുക്കൾക്ക് ഇത്രതന്നെ മതിയാവുമെന്നു മായാദേവി.

പശുക്കളെ കുളിപ്പിക്കലും കറവയുമുൾപ്പെടെ എല്ലാ അധ്വാനങ്ങൾക്കും മായാദേവി തയാർ. പശുക്കളുടെ എണ്ണം കൂടിയതോടെ കറവയ്ക്കും പുറംജോലികൾക്കുമായി മൂന്നു സഹായികളെക്കൂടി കൂട്ടി. അഞ്ചു പശുക്കളിലേക്ക് എത്തിയപ്പോൾതന്നെ തുടക്കമിട്ട പുൽകൃഷി ഇപ്പോൾ സ്വന്തം സ്ഥലത്തും പാട്ടഭൂമിയിലുമായി ആറേക്കറിൽ. പച്ചച്ചാണകം ചാക്കിൽ നിറച്ച് കെട്ടി ഒരുമിച്ചു സൂക്ഷിച്ച് രണ്ടു മാസം കൊണ്ട് ഈർപ്പം നീങ്ങി ഉണങ്ങുന്നതോടെ ആവശ്യക്കാർക്കു വിൽക്കും. ചാണകക്കുഴിയിൽനിന്നുള്ള ദുർഗന്ധം നീങ്ങാനും പരിസരം വൃത്തിയായിരിക്കാനും ഈ രീതി ഗുണകരം.

ചെയ്തറിവ്

പ്രസവശേഷം പശുക്കളുടെ അകിടിൽ കല്ലിപ്പുണ്ടാവുക അപൂർവമല്ല. ചിലപ്പോഴത് അകിടുവീക്കത്തിലെത്താം. വെള്ളം സ്പ്രേ ചെയ്ത് കല്ലിപ്പു കുറയ്ക്കുന്നതു പതിവുരീതിയാണ്. നുറുക്കിയെടുത്ത കറ്റാർവാഴപ്പോള, ചെറുകഷണം പച്ച മഞ്ഞൾ എന്നിവയ്ക്കൊപ്പം അൽപം വീതം ചുണ്ണാമ്പ്, നാരങ്ങാനീര്, ശർക്കര എന്നിവയും ചേർത്തു മിക്സിയിലരച്ച് ഇടയ്ക്കിടെ പുരട്ടുന്നതു കല്ലിപ്പിനും തുടക്കത്തിലുള്ള അകിടുവീക്കത്തിനും ഫലപ്രദമെന്നു മായാദേവി. 

വിലാസം: എ.എൻ. മായാദേവി, പുല്ലയിൽ ഇല്ലം, ചേർത്തല, ആലപ്പുഴ

ഫോൺ: 9946296644

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com