ADVERTISEMENT

കാട്ടുമുയലുകളെയും കുറുകന്മാരെയും മാനുകളെയുമൊക്കെ വേട്ടയാടാൻവേണ്ടിയാണ് ഗ്രേ ഹൗണ്ട് നായ്ക്കളെ ഉരുത്തിരിച്ചെടുത്തിട്ടുള്ളത്. മണിക്കൂറിൽ 40–45 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന ഇവർ ഇന്ന് ലോകശ്രദ്ധ നേടിയിട്ടുള്ള ഇനമാണ്. നായ്ക്കൾക്കായുള്ള ഓട്ടമത്സ്യങ്ങളിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ ഗ്രേ ഹൗണ്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിലെ മികച്ച മത്സരയോട്ടക്കാരും ഇവരാണ്. ശ്വാനപ്രദർശനങ്ങളിലും ഇവർക്ക് സ്ഥാനമുണ്ട്. ഇത്രയൊക്കെയാണെങ്കിലും വീടുകളിൽ അരുമയായി നിലകൊള്ളാനും ഇക്കൂട്ടർക്കാകും.

വായുവിനെ കീറിമുറിച്ചു കുതിക്കാൻ കഴിയുന്നവിധത്തിലാണ് ഗ്രേ ഹൗണ്ടുകളുടെ ശരീരഘടന. കൂർത്തു ചെറിയ തലയും നീളമേറിയ കാലുകളും ദൃഢപേശികളുള്ള പിൻഭാഗവും അതിവേഗം കുതിക്കാൻ ഈ ഇനത്തെ സഹായിക്കുന്നു. 

പ്രാചീന ഇനം നായ്ക്കളിലൊന്നാണ് ഗ്രേ ഹൗണ്ടുകൾ. ഈജിപ്‌താണ് ഇവയുടെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ക്ലിയോപാട്രയും ഇംഗ്ലണ്ടിലെ ക്വീൻ എലിസബത്ത് –1ഉം ഇവയെ തങ്ങളുടെ കൊട്ടാരങ്ങളിൽ സംരക്ഷിച്ചിരുന്നു. 

മനുഷ്യരോടും മറ്റു നായ്ക്കളോടുമുള്ള ഗ്രേ ഹൗണ്ട് നായ്ക്കളുടെ പെരുമാറ്റം പ്രശംസനീയമാണ്. കുടുംബത്തിലുള്ള എല്ലാവരെയും ഒരുപോലെ കാണാനും സ്നേഹിക്കാനും ഗ്രേ ഹൗണ്ടുകൾക്കു കഴിയും. പരിചയമില്ലാത്തവരോട് അടുപ്പക്കുറവ് കാണിക്കുമെങ്കിലും ആക്രമിക്കുന്ന സ്വഭാവം ഇവർക്കില്ല. 

grey-hound-1

അതിവേഗം കുതിക്കുന്ന സ്വഭാവമാണ് ഗ്രേഹൗണ്ടുകളെ ശ്രദ്ധേയമാക്കിയതെങ്കിലും ഇക്കൂട്ടരുടെ ഇഷ്ടകാര്യം ഓട്ടമല്ല, ഉറക്കമാണ്. ഓട്ടക്കാരെങ്കിലും ദീർഘദൂര ഓട്ടങ്ങൾക്ക് ഇവർക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ പ്രഭാത നടത്തത്തിനും ഓട്ടത്തിനും താൽപര്യമുള്ളവർക്ക് അനുയോജ്യമായ ബ്രീഡാണ്. 

അമേരിക്കൻ ശ്വാനപ്രദർശനങ്ങളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട നായ ഇനങ്ങളിലൊന്നാണ് ഗ്രേ ഹൗണ്ട്. 1885ൽ അമേരിക്കൻ കെന്നൽ ക്ലബ് ഈ ഇനത്തെ ഔദ്യോഗികമായി അംഗീകരിച്ചു. 1886ൽ ആദ്യമായി ഗ്രേ ഹൗണ്ട് നായകൾ ഔദ്യോഗിക ഓട്ടമത്സരത്തിൽ പങ്കെടുത്തു. ഇന്ന് അമേരിക്ക, യുഎഇ എന്നിവിടങ്ങളിൽ നായ്ക്കളുടെ ഓട്ടമത്സരം അരങ്ങേറുന്നുണ്ട്. എന്നാൽ, അതിനൊപ്പം വിവാദങ്ങളുമുണ്ട്. ഓട്ടമത്സരങ്ങളിൽനിന്ന് വിരമിക്കുന്ന നായ്ക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. മാത്രമല്ല അത്തരം നായ്ക്കളെ ലബോറട്ടറികളിൽ പരീക്ഷണത്തിനു വിൽക്കുന്നവരുമുണ്ട്. ഇക്കാര്യംകൊണ്ട് നായപ്രേമികൾ നായ്ക്കളെ ഉപയോഗിച്ചുള്ള മത്സരങ്ങളെ എതിർക്കുന്നു.

നീളംകുറഞ്ഞ രോമമാണ് ഇക്കൂട്ടർക്ക്. അതിനാൽത്തന്നെ പരിചരണം എളുപ്പമാണ്. കൂടാതെ കറുപ്പ്, ഗ്രേ, ചുവപ്പ്, വെളുപ്പ് തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com