കഴുത്തിൽ നീളമേറിയ തൊങ്ങൽ, തലയിൽ വലിയ തൊപ്പി– ഈ പക്ഷിക്ക് പ്രത്യേകതകൾ ഏറെ
Mail This Article
തലയിൽ വലിയ തൊപ്പി, കഴുത്തിൽ വടിപോലെ നീണ്ടു താഴേക്കു തൂങ്ങിയ തൊങ്ങൽ, അതിൽ നിറയെ തൂവലുകൾ, തിളങ്ങുന്ന കറുത്ത ശരീരം തുടങ്ങിയവയാണ് ലോങ് വാറ്റിൽഡ് അംബ്രല്ലാ പക്ഷിയുടെ പ്രത്യേകതകൾ. കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇക്കൂട്ടരുടെ മുഖ്യ ആകർഷണം കഴുത്തിലെ നീളമേറിയ തൊങ്ങൽ തന്നെ. തലയിലെ വലുപ്പമുള്ള തൊപ്പിയാണ് അംബ്രല്ലാ പക്ഷി എന്ന പേര് നേടിക്കൊടുത്തത്.
പഴങ്ങളാണ് മുഖ്യ ഭക്ഷണമെങ്കിലും ചെറു ജീവികളെയും ഭക്ഷണമാക്കാൻ ഇക്കൂട്ടർക്ക് മടിയില്ല. പെൺപക്ഷികളെ അപേക്ഷിച്ച് ആൺപക്ഷികൾക്ക് വലുപ്പക്കൂടുതലുണ്ട്. മാത്രമല്ല കഴുത്തിലെ തൊങ്ങലിനും നീളക്കൂടുതലുണ്ട്.
വേട്ടയാടലും വനനശീകരണവുമെല്ലാം ഇവയുടെ നാശത്തിനു കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വംശനാശ സാധ്യതയുള്ള പക്ഷികളുടെ പട്ടികയിലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (ഐയുസിഎൻ) ലോങ് വാറ്റിൽഡ് അംബ്രല്ലാ പക്ഷിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.