ADVERTISEMENT

നടൻ ജയറാമിന്റെ ആനക്കമ്പവും ചെണ്ടമേളവും പേരു കേട്ടതാണ്. ജന്മനാടായ പെരുമ്പാവൂരിലെ തോട്ടുവയിലെത്തിയാൽ ജയറാമിന്റെ മറ്റൊരു ഇഷ്ടം കൂടി കാണാം– പശുക്കൾ. അറുപതോളം പശുക്കളാണു തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമിൽ’ ഉള്ളത്. ‘ഗംഗ, യമുന, കാവേരി...’ ഓരോരുത്തരെയും ജയറാം പേരെടുത്തു വിളിക്കും. പ്രതിദിനം ശരാശരി 300 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന ഡയറി ഫാം ജയറാമിനുണ്ടെന്നത് അധികം ആർക്കുമറിയാത്ത കാര്യം.

‘ചെണ്ട കയ്യിലെടുക്കുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷവും ഊർജവുമുണ്ട്. പശുക്കളുമായി ഇടപഴകുമ്പോഴും കിട്ടുന്നത് അത്തരം സന്തോഷവും ഊർജവുമാണ്. ചെറുപ്പം മുതൽ പശുക്കളുമായി മാനസികമായ അടുപ്പമുണ്ട്’ – മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരിട്ട ആനന്ദ് ഫാമിനെക്കുറിച്ചു ജയറാം പറയുന്നു. സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് മാതൃക ഫാമായി ജയറാമിന്റെ ഫാമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വർഷം മുൻപ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണു പശുക്കളെ വാങ്ങിയത്. ഡച്ച് മേഖലകളിൽനിന്നുള്ള ഹോസ്റ്റൈൻ ഫ്രീഷ്യൻ (എച്ച്എഫ്) എന്ന ഇനത്തിലുള്ള പശുക്കളാണു കൂടുതലും. വലിയ തൊഴുത്തുണ്ടെങ്കിലും എപ്പോഴും കെട്ടിയിടുന്നതിനു പകരം അഴിച്ചുവിട്ടാണു ജയറാം ഫാമിൽ പശുക്കളെ വളർത്തുന്നത്.

jayaram-1
ജയറാം തന്റെ ഫാമിൽ

ഫാമിലെ വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഫാമിലെ മാലിന്യം അതതു ദിവസം സംസ്കരിക്കുന്നു. അതുകൊണ്ടു തന്നെ പശുത്തൊഴുത്താണെന്ന് അടുത്തെത്തിയാൽ പോലും അറിയില്ല. പശുക്കൾക്കു വേണ്ട തീറ്റപ്പുല്ല് ഫാമിൽ കൃഷി ചെയ്യുന്നു. ഫാമിലെ ആവശ്യങ്ങൾക്കു വേണ്ട വൈദ്യുതി ബയോഗ്യാസ് പ്ലാന്റിലൂടെ ഉൽപാദിപ്പിക്കുന്നു. മൊത്തത്തിൽ സുസ്ഥിര ഫാം. 5 തൊഴിലാളികളെയാണു ഫാമിൽ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. 

മൂന്നു തലമുറകളിലായുള്ള പശുക്കൾ ഇപ്പോൾ ഫാമിലുണ്ടെന്നു പറയുമ്പോൾ ജയറാമിന്റെ മുഖത്തു തിളക്കമേറും. വളർത്തുന്ന പശുക്കളെ കറവ വറ്റിയാലും ഒരിക്കലും അറവുശാലയിലേക്ക് അയക്കില്ലെന്നും ജയറാം പറയുന്നു. 

ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ ആവശ്യക്കാർക്കു നേരിട്ടും, പാൽ സൊസൈറ്റിയിലുമാണു നൽകുന്നത്.

ഡയറി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരോടു ജയറാമിന് ഒരു കാര്യമേ പറയാനുള്ളൂ: ‘വ്യക്തിപരമായി വളരെയധികം കരുതൽ പശുവളർത്തലിന് ആവശ്യമാണ്. നമ്മൾ എത്രമാത്രം അവരെ സ്നേഹിക്കുന്നുവോ, അത്രമാത്രം അവർ തിരിച്ചു തരും’.

ജയറാം ഇനി കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. കേരള ഫീഡ്‌സ് മാതൃകാ ഫാമായി പ്രഖ്യാപിച്ച ഈ ഫാമിലെ കാഴ്ചകളിതാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com