ADVERTISEMENT

ഒട്ടേറെ സാധാരണക്കാരുടെയും അവർക്ക് താങ്ങും തണലുമാകുന്ന മിണ്ടാപ്രാണികളുടെയും മനസിൽ തട്ടിയ ഒരു കഥയെങ്കിലും ഓരോ വെറ്ററിനറി ഡോക്ടറുടെയും സർവീസ് കാലത്തുണ്ടാകും. അത്തരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ ഒരു അനുഭവം ഡോ. ദീപു ഫിലിപ്പ് മാത്യു കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. മരണത്തിന്റെ വക്കോളമെത്തിയ ഒരു സാധു മൃഗത്തിനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം.

പത്തു ദിവസം മുമ്പ് കുളനടയിൽനിന്ന് ഒരു ആടിനെ പ്രസവസംബന്ധമായ പ്രശ്നത്തിന് കൊണ്ടുവന്നിരുന്നു. ഗർഭകാലം സാധാരണ ആടുകൾക്ക് അഞ്ചുമാസം ആണെങ്കിലും ഈ ആടിന് അഞ്ചര മാസം ഗർഭമായ അവസ്ഥയിലായിരുന്നു. ആരോഗ്യനില വളരെ മോശമായിരുന്നു. ആടിന് ഒരു ഓപ്പറേഷൻ താങ്ങാനുള്ള ശക്തി ഇല്ലാതിരുന്നിട്ടു പോലും ഉടമസ്ഥർ എങ്ങനെയെങ്കിലും കുട്ടിയെ പുറത്തെടുക്കണം എന്ന് ആവശ്യപ്പെട്ടു. ആടിനെ ഓപ്പറേഷൻ ചെയ്യാൻ തീരുമാനിക്കുകയും സിസേറിയനു വിധേയമാക്കുകയും ചെയ്തു. യൂട്രസ് പിരിഞ്ഞ് ടോർഷൻ എന്ന പ്രതിഭാസം ഉള്ളിൽ നടന്നത് മൂലം ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം നിലച്ചു ഗർഭപാത്രം ചീഞ്ഞ അവസ്ഥയിലായിരുന്നു. ഗർഭപാത്രവും മറ്റ് ആന്തരിക അവയവങ്ങളും ഒട്ടിച്ചേരുകയും ചെയ്തിരുന്നു. വളരെ ആയാസകരമായ രീതിയിൽ സിസേറിയൻ ചെയ്ത് രണ്ട് ചീഞ്ഞ കുട്ടികളെ പുറത്തെടുത്തു.

ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഉടമസ്ഥനും ഭാര്യയും ആടിനെ കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവറും വളരെ പോസിറ്റീവ് മനസുള്ളവരായിരുന്നു. എങ്ങനെയും ഓപ്പറേഷൻ ചെയ്യണം. രക്ഷപ്പെടുന്നുവെങ്കിൽ തീർച്ചയായും ഉണ്ടാവട്ടെ, മറ്റൊരു മാർഗവും ഇല്ലല്ലോ. അതുകൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടു പോകാമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അവർ പെട്ടെന്നു തന്നെ ഒരു തീരുമാനമെടുത്തു അറിയിക്കുകയായിരുന്നു.

ഒരു സർജൻ എന്ന നിലയിൽ എനിക്ക് തോന്നിയത് യാതൊരു കാരണവശാലും ഈ രോഗി (ആട്) രക്ഷപ്പെടില്ല എന്നുള്ളതായിരുന്നു. അത്രയ്ക്കു മോശമായിരുന്നു അതിന്റെ ആന്തരിക അവയവങ്ങളുടെ സ്ഥിതി. എങ്കിലും, മറ്റൊന്നും ചെയ്യാൻ സാധ്യമല്ല എന്നുള്ളതുകൊണ്ട് സർജറി ചെയ്യുകയും നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു.

ഞങ്ങൾ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആട് ജീവിതത്തിലേക്കു തിരികെ നടന്നു കയറുന്ന ഒരു രംഗമാണ് കണ്ടത്. മനസിൽ ഒരുപാട് ആനന്ദവും, ദൈവം തമ്പുരാൻറെ ഒരുപാട് അനുഗ്രഹങ്ങളും നമുക്കുണ്ട് എന്ന് മനസിലാക്കിത്തന്ന ഒരു ദിവസമായിരുന്നു ഇന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com