ADVERTISEMENT

വീടുകളിൽ ഒരു വളർത്തുനായയെങ്കിലും ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സഹാന എഴുതിയ കുറിപ്പിന് വളരെ മികച്ച പ്രതികരണമായിരുന്നു വായനക്കാരിൽനിന്നു ലഭിച്ചത്. സഹാന ചൂണ്ടിക്കാട്ടിയ കാര്യ അക്ഷരംപ്രതി ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി കോഴിക്കോട് സ്വദേശിനി നയന നമ്പ്യാർ കർഷശ്രീയുമായി പങ്കുവച്ച അനുഭവക്കുറിപ്പ് ചുവടെ..

അണുകുടുംബ വ്യവസ്ഥയിൽ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒരു വിഷയമാണ്. വീടുകളിൽ സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് ഈ മാറിയ സാമൂഹ്യവ്യവസ്ഥിതിയിൽ ആവശ്യമുള്ളൊരു കാര്യവുമാണ്. 

പണ്ടുകാലത്ത് നമ്മൾ കുറെ കൂടി വിശാലമായി ചിന്തിച്ചിരുന്ന സമൂഹം ആയിരുന്നു. മനുഷ്യരെപ്പോലെ തന്നെ ആടിനെയും കോഴിയെയും പശുവിനെയും പൂച്ചയെയും നായയെയും ഒക്കെ നമ്മൾ കുടുംബത്തിന്റെ ഒരു ഭാഗമായി തന്നെ കണ്ടിരുന്നു. ഇതിൽ നായകൾ ആണ് മനുഷ്യരുമായി ഏറെ ആത്മബന്ധം പുലർത്തിപ്പോന്നിരുന്നത്. ഇന്നത്തെ പോലെ മതിൽക്കെട്ടിനകത്തു കൂട്ടിലിട്ട് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട നായകൾ ആയിരുന്നില്ല അവ. വീടുകളിൽ വളർത്തുന്നതാണ് എന്ന് ആളുകളെ അറിയിക്കാൻ ഒരു ബെൽറ്റോ ചരടോ കഴുത്തിൽ കെട്ടും. പറമ്പിലും വീടിനു ചുറ്റും ഒക്കെ അവർ സ്വൈര്യവിഹാരം നടത്തിപ്പോന്നു. വീട്ടുകാർ വെളിയിലേക്കോ കുട്ടികൾ സ്‌കൂളിലേക്കോ പോകുമ്പോൾ അവരെ വണ്ടി കേറുന്നതു വരെ അനുഗമിച്ചു യാത്രയാക്കും. വല്ല തോടോ കനാലോ ഉണ്ടെങ്കിൽ ബഹുസന്തോഷം. സ്വയം കുളിയും പാസാക്കും. അങ്ങനെ സ്വാതന്ത്ര്യം തന്നെയമൃതം എന്ന് പറഞ്ഞു ജീവിച്ച ആ കാലത്തെ ഒരു നായ ഒരു ജീവൻ രക്ഷിച്ച അനുഭവമാണ് പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.

കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന ഗ്രാമത്തിലെ ഒരു വീട്ടിലാണ് സംഭവം. ആ വീട്ടിലെ വികൃതിപ്പയ്യൻ തോടിന്റെ കരയിൽ സ്വന്തം ലോകത്തിരുന്നു കളിക്കുകയായിരുന്നു. വീട്ടിലെ വളർത്തുനായയും ഇതെല്ലാം വീക്ഷിച്ച് അടുത്തുണ്ട്. കളിക്കിടയിൽ കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം തോട്ടിലേക്ക് വീണു. അതെടുക്കാൻ കുട്ടി ഒരു ചുവട് വെള്ളത്തിലേക്കു വച്ചതും തോട്ടിലെ ചേറിൽ തെന്നിവീണു. തെന്നിത്തെറിച്ച് ഒടുവിൽ തല കീഴായി തോട്ടിലെ ചേറിൽ പുതഞ്ഞ അവസ്ഥയിൽ കിടപ്പായി. ഇത് കണ്ട് അപകടം മണത്ത ആ നായ വീട്ടിലേക്ക് ഓടിപ്പോയി കുരച്ചു ബഹളം വച്ച് കുട്ടിയുടെ അമ്മയെ തോടിന്റെ കരയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അമ്മ നോക്കിയപ്പോൾ ചേറിൽ പുതഞ്ഞ ഒരു കാലു പോലെ എന്തോ കണ്ടു. താറാവിന്റെ കാൽ ആണെന്ന ധാരണയിലാണ് ആ അമ്മ വലിച്ചെടുത്തത്. പുറത്ത് വന്നതാകട്ടെ സ്വന്തം മകനും. പിന്നെ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനുമായി. കൈസർ എന്ന ആ നായ ഇല്ലായിരുന്നെങ്കിൽ... ഇല്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ എന്റെ ജീവിതപങ്കാളിയെ കണ്ടെത്തുമായിരുന്നു? ഈ കഥയിലെ കുട്ടി ഇപ്പോൾ എന്റെ ഭർത്താവാണ്. പേര് അരുൺ. 

അന്നും ഇന്നും ഭർത്താവിനു നാടൻ നായ്ക്കളോടാണ് പ്രിയം. എനിക്കും അങ്ങനെതന്നെ. കൈസർ മുതൽ അവരുടെ വീട്ടിലും നാടനെ മാത്രമേ വളർത്തിയിട്ടുള്ളൂ. ഞങ്ങളുടെ വെറ്ററിനറി ഡോക്ടർ പറയുന്നത് ഏറെ പ്രതിരോധശേഷിയും ബുദ്ധിയും ഉള്ള ഇനമാണ് നാടൻ നായ്ക്കൾ എന്നാണ്. നല്ല രീതിയിൽ നോക്കിയാൽ ദീർഘകാലം ജീവിക്കുന്നവരുമാണ്. നല്ല രീതിയിൽ നോക്കുക എന്നാൽ സിമ്പിൾ ആണ്. എരിവും പുളിയും ഉപ്പും ചോക്ലേറ്റും ഒന്നും  കൊടുക്കാതെ ചെലവ് കുറഞ്ഞ രീതിയിൽ തന്നെ ഉഷാറായി വളർത്തിയാൽ കുഞ്ഞുങ്ങൾക്ക് ഇതിലും മികച്ച കൂട്ടുകാർ സ്വപ്‌നങ്ങളിൽ മാത്രം.

നയന നമ്പ്യാർ, 
കോഴിക്കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com