കാവനൂര്‍ മോഡല്‍, ഇത് വനിതകളുടെ ക്ഷീരഗാഥ
Mail This Article
ഗുണമേന്മയില് വിട്ടുവീഴ്ചയില്ലാതെ പാലും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്ന മില്‍മ, കേരളം കണി കണ്ടുണരുന്ന നന്മയാണെങ്കില്', മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത ഗ്രാമമായ കാവനൂരിലെ ജനങ്ങള്‍ക്ക് നിത്യവും കണികണ്ടുണരാന്‍ മില്‍മ മാത്രമല്ല, ഒപ്പം ആ നാടിന്റെ തനതായ ഒരു ക്ഷീരസംരംഭവുമുണ്ട്, അതാണ് കാവനൂര്‍ ഫ്രഷ് മില്‍ക്ക്. അതിരാവിലെ ക്ഷീരകര്‍ഷകരില്‍നിന്നു പാല് സംഭരിച്ച് പ്രത്യേകം പാല്ക്കുടങ്ങളിലാക്കി ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭമായ കാവനൂര്‍ ഫ്രഷ് മില്‍ക്ക് ആരംഭിച്ചിട്ട് ഇപ്പോള്‍ നാല് വര്‍ഷം പിന്നിടുകയാണ്.
പങ്കുവയ്ക്കാനും പകര്‍ത്താനും സവിശേഷതകള്‍ ഏറെയുള്ള ക്ഷീരമാതൃകയാണ് കാവനൂര്‍ ഫ്രഷ് മില്‍ക്ക് പദ്ധതി. പാല് ഉല്‍പ്പാദന യൂണിറ്റും വിപണന യൂണിറ്റുമാണ് ഈ പദ്ധതിയുടെ മുഖ്യഘടകങ്ങള്‍. ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാല് ഉല്‍പ്പാദിപ്പിക്കുന്നതിനായുള്ള ശാസ്ത്രീയ ചിട്ടവട്ടങ്ങളെല്ലാം അണുവിടതെറ്റാതെ പാലിച്ച് ഉല്‍പ്പാദിപ്പിക്കുന്ന സ്വദേശി പാല് ഉല്‍പ്പാദക യൂണിറ്റുകളായ ക്ഷീരകര്‍ഷകരുടെ ഭവനങ്ങളില്‍നിന്ന് സംഭരിച്ച് തങ്ങളുടെ ഇരുചക്രവാഹനങ്ങളില്‍ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നത് വിപണന യൂണിറ്റിലെ അംഗങ്ങളായ വനിതകളാണ്. പദ്ധതിക്കായി നിത്യവും പാല് നല്കുന്ന ക്ഷീരകര്‍ഷകരില്‍ ഭൂരിഭാഗവും വനിതകള്‍ തന്നെ. ഈ വനിതാ സംരംഭക കൂട്ടായ്മയാണ് കാവനൂരിലെ ക്ഷീരമാതൃകയുടെ ജീവനാഡിയും ചാലകശക്തിയുമെല്ലാം.
കാവനൂര്‍ ഫ്രഷ് മില്‍ക്ക് - മികവിന്റെ ക്ഷീരമോഡല്
കാവനൂര്‍ ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഹോസ്പിറ്റലില്‍ 2012ല്‍ സീനിയര്‍ വെറ്ററിനറി സര്‍ജനായി എത്തിയ ഡോ. എ. അയൂബിന്റെ മനസിലുദിച്ച ആശയമായിരുന്നു കാവനൂര്‍ ഫ്രഷ് മില്‍ക്ക്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി പ്രത്യേക പ്രോജക്ട് എഴുതി സമര്‍പ്പിച്ചപ്പോള്‍ പഞ്ചായത്തിനും സമ്മതം. ഡോക്ടര്‍ സമര്‍പ്പിച്ച പദ്ധതി രൂപരേഖ ബോധ്യപ്പെട്ട മൃഗസംരക്ഷണവകുപ്പ് നാല് ലക്ഷം രൂപ പദ്ധതി നടത്തിപ്പിന് പ്രാരംഭ മൂലധനമായി അനുവദിച്ചതും പദ്ധതിക്ക് ഊര്‍ജമായി.
പദ്ധതിയുടെ രണ്ട് ഘടകങ്ങളായ ഉല്‍പ്പാദക യൂണിറ്റുകളിലേക്കും, വിപണന യൂണിറ്റിലേക്കും താല്പര്യമുള്ളവരെ തിരഞ്ഞെടുക്കുകയായിരുന്നു അടുത്തപടി. ക്ഷീരോൽപാദന രംഗത്ത് സ്ത്രീകളുടെ ശക്തീകരണം എന്നത് പദ്ധതിയുടെ മുഖ്യലക്ഷ്യമായിരുന്നതിനാല് വനിതകളെ മാത്രമാണ് അപേക്ഷകരായി പരിഗണിച്ചത്. ആദ്യഘട്ടം എന്ന നിലയിലും പദ്ധതിയുടെ പ്രവര്‍ത്തനത്തിന് ലഭ്യമായ വകുപ്പുതല ഫണ്ടിന്റെ അടിസ്ഥാനത്തിലും 8 വനിതാ ക്ഷീരകര്‍ഷകരെ ഉല്പാദന യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു, ഒപ്പം രണ്ടുപേരെ വിപണന യൂണിറ്റിലേക്കും.
രണ്ടോ മൂന്നോ പശുക്കളെ മാത്രം വളര്‍ത്തുന്ന, മാലിന്യ നിര്മാർജനത്തിനടക്കം പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ചെറിയ തൊഴുത്തുകള്‍ സ്വന്തമായുള്ള ചെറുകിട ക്ഷീരകര്‍ഷകരായിരുന്നു ഉല്‍പ്പാദക യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളില്‍ മുക്കാല്‍ പങ്കും. ഉല്പ്പാദകയൂണിറ്റുകളുടെ നവീകരണവും യൂണിറ്റിലെ വനിതകള്‍ക്കുള്ള ശാസ്ത്രീയ പരിശീലനമായിരുന്നു ആദ്യഘട്ടം . ഓരോ ഉല്‍പ്പാദക യൂണിറ്റുകള്‍ക്കും മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടില്‍നിന്ന് 40,000 രൂപ സബ്സിഡിയായി അനുവദിച്ചു. ബാക്കി തുക കണ്ടെത്തുന്നതിനുള്ള ബാങ്ക് വായ്പാ സഹായവും ലഭ്യമാക്കി. ഉല്‍പ്പാദക യൂണിറ്റുകളില്‍നിന്ന് പാല് ശേഖരിച്ച് ഇരുചക്രവാഹനങ്ങളില്‍ കര്‍ഷകഭവനങ്ങളില്‍ എത്തിക്കുന്ന വിപണന യൂണിറ്റുകളുടെ ശക്തീകരണമായിരുന്നു അടുത്തഘട്ടം. പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ തന്നെ ആവേശത്തോടെ മുന്നോട്ടു വന്ന കാവനൂരിലെ റുക്സാനയും ഷീജയുമായിരുന്നു വിപണന യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍. ഇരുവര്‍ക്കും ഇരുചക്രവാഹനം വാങ്ങുന്നതിന് സബ്സിഡിയായി നാല്‍പ്പതിനായിരം രൂപവീതം മൃഗസംരക്ഷണവകുപ്പ് ലഭ്യമാക്കി.
വിപണന യൂണിറ്റിലെ അംഗങ്ങള്‍ക്ക് പ്രത്യേക യൂണിഫോമുകളും ഇരുചക്രവാഹനങ്ങളില്‍ പാല് സൂക്ഷിക്കാന്‍ പ്രത്യേകം പാല്ക്കൂടകളും (മില്‍ക്ക് ക്രേറ്റ്) പദ്ധതിയുടെ ഭാഗമായി നല്കുകയുണ്ടായി. 2015 ജൂണ്‍ മൂന്നാം വാരം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. തങ്ങളുടെ നാട്ടില്തന്നെയുല്പ്പാദിപ്പിക്കുന്ന തനി നാടന്‍ പാല് വീട്ടുപടിക്കല്‍ എത്തിക്കുന്ന പുത്തന്‍ പദ്ധതിയെക്കുറിച്ചറിഞ്ഞ നിരവധിപേർ അപ്പോഴേക്കും കാവനൂര്‍ ഫ്രഷ് മില്‍ക്ക് വാങ്ങാന്‍ മുന്നോട്ടുവന്നിരുന്നു.
നാല് വര്‍ഷം പിന്നിടുമ്പോള്‍ കാവനൂര്‍ ഫ്രഷ് മില്‍ക്ക് പദ്ധതിക്ക് അഭിമാനിക്കാന്‍ ഏറെ. ആരംഭത്തില്‍ ഉല്‍പ്പാദക യൂണിറ്റില്‍ കേവലം എട്ട് അംഗങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് ഇരട്ടിയിലേറെയായി. വിപണന യൂണിറ്റില്‍ ഇന്നും റുക്സാനയും ഷീജയും തന്നെയാണെങ്കിലും ഇരുവരും പ്രതിദിനം സംഭരിച്ച് ഗാര്‍ഹിക ഉപഭോക്താക്കളില്‍ എത്തിക്കുന്ന പാലിന്റെ അളവ് 150 ലിറ്ററിനടുത്താണ്. കാവനൂര്‍ മില്‍ക്ക് പദ്ധതി വളര്‍ന്നതിനൊപ്പം ഫ്രഷ് മില്ക്കിനായുള്ള ആവശ്യക്കാരുടെ എണ്ണവും വളര്‍ന്നു. ഇന്ന് കാവനൂര്‍ ഗ്രാമത്തിന് ഏതാണ്ട് നാല്‍പ്പത് കിലോമീറ്ററോളം ദൂരപരിധിയില്‍ മുന്നൂറിൽപ്പരം വീടുകളില്‍ പാലിന് ആവശ്യക്കാരുണ്ട്.
പല സംരംഭങ്ങളും പല കാരണങ്ങളാല്‍ പാതിവഴിയില്‍ നിലച്ചു പോകുമ്പോള്‍ മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വനിതകളുടെ കൂട്ടായ്മയൊരുക്കി ആരംഭിച്ച ഒരു ചെറുകിട ഗ്രാമീണ ക്ഷീര ഉല്‍പ്പാദക-ശേഖരണ-വിതരണ സംരംഭം നാലാണ്ടുകള്‍ പിന്നിടുമ്പോഴും വിജയകരമായി മുന്നേറുകയാണെന്നുള്ളത് എടുത്ത് പറയേണ്ട ഒരു നേട്ടം തന്നെ.
സുരക്ഷിതമായ പാല്- മുഖമുദ്ര
പുലര്‍ച്ചെ 5 മണിയാകുമ്പോള്‍ തന്നെ പാല് സംഭരിക്കാനുള്ള ജോലികള്‍ തുടങ്ങും. വാഹനവുമായി റുക്സാനയും ഷീജയും എത്തുമ്പോഴേക്കും ഉത്പാദക യൂണിറ്റുകളിലെ കര്‍ഷകര്‍ പാല് കറന്ന് പ്രത്യേകം പാത്രങ്ങളില്‍ നിറച്ചുവയ്ക്കും. പിന്നീട് പാല്‍ഗുണനിലവാര പരിശോധനയ്ക്ക് ശേഷം പാല്‍പ്പാത്രങ്ങള്‍ ഇരുചക്രവാഹനത്തിന്റെ പിന്നിലും മുന്നിലും വശങ്ങളിലുമൊക്കെയുള്ള പാല് കൂടകളില്‍ അടുക്കിവയ്ക്കും. ഇരുചക്രവാഹനത്തില്‍ ഇത്രയും ഭാരവും വഹിച്ച് നാല്‍പ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ച് എല്ലാ വീടുകളിലും പാലെത്തിക്കാന്‍ ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും എടുക്കും. ഒപ്പം ഗുണഭോക്താക്കളില്‍നിന്ന് പാലിന്റെ പണം ശേഖരിക്കലും മറ്റുമുണ്ടെങ്കില്‍ സമയം പിന്നെയുമേറും.
ഓണവും പെരുന്നാളുമൊക്കെ എത്തുമ്പോള്‍ വീട്ടില്‍ നിത്യമെത്തുന്ന പത്രങ്ങള്‍ക്കുപോലും ഒരു ദിവസം മുടക്കമാണെങ്കില്‍ കാവനൂര്‍ ഫ്രഷ് മില്‍ക്ക് വിതരണത്തിന് ഒരു മുടക്കവും ഒരു ദിവസവും ഉണ്ടാവാറില്ല. 2018ലെ പ്രളയകാലത്തും ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതിയുടെ സമയത്തുമെല്ലാം പ്രയാസങ്ങള്‍ സഹിച്ചാണെങ്കിലും പാല് ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു. ഒറ്റ ദിവസം പോലും പാല് വിതരണം മുടങ്ങരുതെന്ന കാര്യത്തില്‍ അത്രമാത്രം നിര്‍ബന്ധം കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ പദ്ധതി പ്രവര്‍ത്തകര്‍ക്കുണ്ട്.
സുരക്ഷിതമായ പാല് എന്നതാണ് കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ മുഖമുദ്ര. ഓരോ വീടുകളിലും നല്കുന്ന പാല് നിറച്ച പാത്രങ്ങള്‍ക്ക് പ്രത്യേക നമ്പരുകള്‍ ഉണ്ട്. ഉല്‍പ്പാദക യൂണിറ്റുകളില്‍ നിന്നുതന്നെ പാല്‍പ്പാത്രങ്ങള്‍ക്ക് പ്രത്യേകം സ്റ്റിക്കര്‍ ഒട്ടിച്ച് നമ്പര്‍ നല്‍കും. ഇത് നോക്കി ഉല്‍പ്പാദക യൂണിറ്റ് തിരിച്ചറിയാം. ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ വീടുകളിലേക്ക് പാലെത്തുന്ന തൊഴുത്തുകള്‍ സന്ദര്‍ശിക്കാം. കൊഴുപ്പടക്കം പാലിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം മാത്രമേ ഓരോരോ യൂണിറ്റുകളില്‍നിന്നും പാല് സംഭരിക്കുകയുള്ളൂ. ഏതെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍തന്നെ കര്‍ഷകര്‍ക്ക് പാല് തിരികെ നല്‍കും. അകിടുവീക്കം അടക്കം ഏതെങ്കിലും രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള പശുക്കളാണെങ്കില്‍ രോഗം മാറി ചുരുങ്ങിയത് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പാല് ശേഖരിക്കൂ. ആന്റിബയോട്ടിക്ക് അടക്കമുള്ള മരുന്നുകളുടെ അംശം പാലിലൂടെ ശരീരത്തിലെത്തുന്നത് തടയാനാണിത്. ഇങ്ങനെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാവനൂര്‍ ഫ്രഷ് മില്ക്കിനില്ല, ഇത് തന്നെയാണ് കാവനൂരിലെ നറും പാലിനുള്ള ഡിമാന്‍ഡിന്റെ രഹസ്യം.
നാട്ടുകാര്‍ക്ക് സന്തോഷം, കര്ഷകന് ആദായം
ഏറ്റവും ചുരുങ്ങിയത് അര ലിറ്റര്‍ പാലാണ് ഒരു വീട്ടില്‍ നല്‍കുക. ഒരു ലിറ്റര്‍ പാലിന് 60 രൂപയാണ് വില ഈടാക്കുന്നതെങ്കിലും വിശ്വസിച്ച് വാങ്ങാവുന്ന മേന്മയും ഗുണവുമുള്ള പാലിന് അൽപം ഉയര്‍ന്ന പണം മുടക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആര്‍ക്കും ഒരു മടിയുമില്ല. മുടക്കമില്ലാതെ, വെളുപ്പിന് മരുന്നും മായവും കലരാത്ത, സംസ്കരണസംവിധാനങ്ങളിലൂടെ കയറിയിറങ്ങാത്ത നാടന്‍ പാല് വീട്ടിലെത്തുന്നതിനാല്‍ അവര്‍ക്ക് ഏറെ സന്തോഷം. സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും കര്‍ഷകര്‍ക്ക് 49 രൂപ വീതം വിപണന യൂണിറ്റുകള്‍ നല്‍കും. ക്ഷീരസംഘങ്ങളിലും സ്വന്തമായി പുറത്തും നല്കുന്ന പാലിനേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും ഏറെ സന്തോഷം. പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ കാവനൂര്‍ ഫ്രഷ് മില്ക്കിനായ് സംഭരിച്ചതിന് ശേഷം അധികമുള്ള പാല് ക്ഷീരസംഘങ്ങളിലേക്ക് നല്‍കും. ഓരോ ലിറ്ററിനും പതിനൊന്ന് രൂപ വീതമാണ് വിപണന യൂണിറ്റുകള്‍ക്ക് വരുമാനം. യാത്രയ്ക്കുള്ള ചിലവടക്കം കഴിച്ചാലും ലഭിക്കുന്ന ആദായത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് പറയുമ്പോള്‍ ഷീജയുടെയും, റുക്സാനയുടെയും മുഖത്ത് തെളിച്ചമേറെ.
ഈ ഗ്രാമീണ ക്ഷീരബ്രാന്ഡിന് സ്വപ്നങ്ങളേറെ
പ്രത്യേക വിപണന പരസ്യങ്ങളൊന്നും കാവനൂര്‍ ഫ്രഷ് മില്ക്കിനില്ല. നിത്യവും അതിരാവിലെ ഇരുചക്രവാഹനത്തിന്റെ മുന്നിലും പിന്നിലും വശങ്ങളിലും മില്‍ക്ക് ട്രേകള്‍ കെട്ടിവെച്ച് അതില്‍ പാല്ക്കുടങ്ങള് നിറച്ച് കാവനൂര്‍ ഫ്രഷ് മില്‍ക്ക് എന്ന ചുവന്ന ബോര്‍ഡ് വാഹനത്തിന്റെ പിറകില്‍ പതിച്ച് വീടുകളില്‍ നിന്നും വീടുകളിലേക്ക് യാത്ര ചെയ്യുന്ന ഈ വനിതകള്‍ തന്നെയാണ് കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ പ്രചാരകര്‍. നാട്ടുപാലിന്റെ രുചിയറിഞ്ഞ നാട്ടുകാരാണ് കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
ഇന്ന് കാവനൂര്‍ ഫ്രഷ് മില്‍ക്കിന് ആവശ്യക്കാര്‍ ഏറിയെങ്കിലും, അത്രയും ആളുകള്‍ക്ക് തങ്ങളുടെ പരിമിതമായ സാഹചര്യങ്ങളില്‍നിന്നു കൊണ്ട് പാല് എത്തിക്കാന്‍ സാധിക്കില്ലല്ലോ എന്നതാണ് ഷീജയുടെയും റുക്സാനയുടെയും പരിഭവം. കാരണം പാല് വിപണനത്തിനൊപ്പം തന്നെ വീട്ടുകാര്യങ്ങള്‍ നോക്കണം, പിന്നെ ഇരുചക്രവാഹനങ്ങളില്‍ അധികം പാല് സംഭരിച്ച് യാത്ര ചെയ്യുന്നതിന് പരിമിതികളുമുണ്ട്. വരും ഭാവിയില്‍ കൂടുതല്‍ ഉല്‍പ്പാദക യൂണിറ്റുകള്‍ തുടങ്ങി ഗുണമേന്മ ഉറപ്പുവരുത്തി പാല് സംഭരിക്കാനും, വിപണന യൂണിറ്റില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനുമാണ് കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വനിതാ സംരംഭകരുടെ തീരുമാനം. ഒപ്പം ഇരുചക്രവാഹനങ്ങള്‍ക്ക് പകരം വിപണനത്തിനുള്ള എളുപ്പത്തിനായി ഓട്ടോറിക്ഷയിലേക്ക് മാറണമെന്ന സ്വപ്നവുമുണ്ട്. തീര്‍ച്ച, പരിമിതികളെ ഊർജമാക്കിയ, ഒരു ഗ്രാമത്തിന്റെ ക്ഷീര ഭാവിയെ ശോഭനമാക്കിയ കാവനൂര്‍ ഫ്രഷ് മില്‍ക്കിന്റെ സ്വപ്നങ്ങള്‍ തീര്‍ച്ച, അകലെയല്ല.