ADVERTISEMENT

കേരളം പൂർണമായും വൈറസ് ഭീതിയിലായിക്കഴിഞ്ഞു. തെക്കൻകേരളത്തിൽ കൊറോണ വൈറസ് ഡിസീസ് (കോവിഡ് 19) വ്യാപകമായിക്കൊണ്ടിരിക്കുമ്പോൾ വടക്കൻ മേഖലയിൽ പക്ഷിപ്പനിയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. വയനാട്ടിലാവട്ടെ കുരങ്ങുപനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഏതാനും മാസങ്ങൾ മുമ്പ് പശുക്കളിൽ കാണപ്പെട്ട ചർമ മുഴ രോഗത്തിന്റെ കാരണഹേതുവും വൈറസുകൾ തന്നെ.

സംസ്ഥാനത്ത് തുടർച്ചയായി വൈറസ് രോഗങ്ങൾ റിപ്പോർട്ട്  ചെയ്യപ്പെടുമ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് മൃഗ–പക്ഷി സംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. പക്ഷിപ്പനിയെത്തുടർന്ന് കോഴിക്കോട്ട് അയ്യായിരത്തിലേറെ പക്ഷികളെയാണ് കൊന്ന് മറവ് ചെയ്തത്. വലിയ വിലയുള്ള വളർത്തുപക്ഷികളും ഇറച്ചിക്കോഴികളും മുട്ടക്കോഴികളുമൊക്കെ ഇതിൽ ഉൾപ്പെടും. സർക്കാർ തലത്തിൽനിന്ന് മുൻകരുതലെന്നോണം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്ന് സംസ്കരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരേ പ്രതിഷേധവുമുണ്ടായി. രോഗം ബാധിച്ചവയെ മാത്രം കൊന്നാൽപോരെ തങ്ങൾ വൃത്തിയുള്ള സാഹചര്യത്തിൽ വളർത്തുന്ന മൃഗങ്ങളെ കൊല്ലേണ്ടതുണ്ടോ? പ്രകൃതിയിൽ നടക്കുന്ന പക്ഷികളെ കൊല്ലുന്നില്ലല്ലോ... എന്നുതുടങ്ങി പക്ഷിപ്രേമികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഏറെയാണ്.

രോഗം വ്യാപകമായാൽ പക്ഷി–മൃഗ മേഖല സ്തംഭിക്കും

കോഴിക്കോട്ട് പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്ത ഫാമിന്റെ ഉടമയായ സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ട് കഴിഞ്ഞ ദിവസം വാർത്തയിൽ ഇടംപിടിച്ചിരുന്നു. അവരുടെ വളർത്തുകോഴികൾ ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ അവർക്കായി. കോഴിവളർത്തലും കന്നുകാലിവളർത്തലുമൊക്കെയാണ് ആ സ്ത്രീയുടെ വരുമാനമാർഗം. പക്ഷിപന്നി സ്ഥിരീകരിച്ചതോടെ അവിടെനിന്നുള്ള പാൽ വേണ്ട എന്ന് ഉപഭോക്താക്കൾ അറിയിച്ചിരിക്കുകയാണ്. പക്ഷിപ്പനിയും മൃഗങ്ങളും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും പാലുപയോഗം വേണ്ടെന്നുവയ്ക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ഭീതി മാത്രമാണ്. അപ്പോൾ കൂടുതൽ ഭാഗത്തേക്ക് പക്ഷിപ്പനി വ്യാപിച്ചാൽ വിപണി അപ്പാടെ തകരുമെന്നതിൽ സംശയമില്ല.

ഇറച്ചിക്കോഴിക്കർഷകർ പ്രതിസന്ധിയിൽ

തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചതും ഏറെ ബാധിച്ചത് ഇറച്ചിക്കോഴിവിപണിയെയാണ്. തൃശൂരിൽ ഇന്നലെ വില 19–22 രൂപ ആണെങ്കിൽ കേരളത്തിന്റെ പല ഭാഗത്തും വില കുത്തനെ താഴ്‌ന്നിട്ടുണ്ട്. വില ഇടിഞ്ഞത് വിൽപന വർധിപ്പിച്ചിട്ടുണ്ടെങ്കിലും 35–45 ദിവസം വളർത്തിയെടുത്തതിന്റെ മുടക്കു മുതൽ പോലും കർഷകനു ലഭിക്കാത്ത സ്ഥിതി ആയി. അതേസമയം ഇറച്ചിക്കോഴിവില 60 രൂപയിലും താഴെയായതിനാൽ ഉപഭോഗം വർധിച്ചിട്ടുണ്ട്.

ചർമമുഴയും ക്ഷീരകർഷകനും

കേരളത്തിന്റെ വിവിധ ജില്ലകളിലെ പശുക്കൾക്ക് വ്യാപകമായി ബാധിച്ച പകർച്ചവ്യാധി. ശരീരത്തിൽ മുഴകൾ രൂപപ്പെടുകയും പിന്നീട് അത് പൊട്ടി വൃണമാകുകയും ചെയ്യുന്നതായിരുന്നു രോഗാവസ്ഥ. പാലുൽപാദനമുള്ള പശുക്കളുടെ പാൽ നേർ പകുതിയായി കുറയുകയും കറവ വറ്റുകയും ഗർഭമുള്ള പശുക്കളിൽ ഗർഭമലസലുമെല്ലാം ഇതിന്റെ അനന്തരഫലമായി സംഭവിച്ചു. പശുക്കളെ വളർത്തി ഉപജീവനം നടത്തിയിരുന്ന സാധാരണക്കാരായ കർഷകരുടെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി. ചർമമുഴ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഭീതിയെത്തുടർന്ന് പാൽ വങ്ങാൻ പലരും മടിച്ചു.

കോവിഡും വെറുതെയല്ല

റാന്നിയിൽനിന്നാരംഭിച്ച കോവിഡ് 19 വ്യാപനം തെക്കൻ കേരളത്തെ മുഴുവനും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനം വീടുകളിൽനിന്ന് പുറത്തേക്കിറങ്ങാൻ ഭയക്കുന്നു. മൃഗസംരക്ഷണ മേഖലയെ കോവിഡും പ്രതിസന്ധിയിലാക്കി എന്നു പറയാതിരിക്കാൻ കഴിയില്ല. പെറ്റ് ഷോപ്പുകൾ, അക്വേറിയം ഷോപ്പുകൾ, നഴ്‌സറികൾ എന്നിവിടങ്ങളിലെ വിൽപന നാമമാത്രമായി. എന്തിന് മുയൽ ഫാമുകളിലെ ഓർഡറുകൾ പോലും കാൻസൽ ആയിട്ടുണ്ട്. 

ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ വൈറസ് രോഗ ബാധ വ്യാപിക്കുന്നതിനാൽ കർഷകർ ജാഗ്രത പാലിക്കണം. പക്ഷിമൃഗാദികളുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും ഉറപ്പാക്കണം. പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നവർ ഇപ്പോഴത്തെ സംഭവവികാസങ്ങൾ കെട്ടടങ്ങുന്നതു വരെ വിൽപനയ്ക്കു ശ്രമിക്കാത്തതാണ് അഭികാമ്യം. ഭീതിയല്ല ജാഗ്രത മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com