ADVERTISEMENT

ഏതാനും ദിവസങ്ങളായി കൊറോണയ്ക്കൊപ്പം പക്ഷിപ്പനിയും സംസ്ഥാനത്തെ പിടിച്ചുലയ്ക്കുകയാണ്. കോഴിക്കോട് ജില്ലയിൽ കൊടിയത്തൂരിലും വേങ്ങേരിയിലും റിപ്പോർട്ട് ചെയ്ത പക്ഷിപ്പനി ഒടുവിൽ മലപ്പുറം ജില്ലയിലെ പാലത്തിങ്ങലിലും റിപ്പോർട്ട് ചെയ്തു. രോഗം ശ്രദ്ധയിൽപ്പെട്ട ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാവിധ വളർത്തുപക്ഷികളെയും കൊന്നു ശാസ്ത്രീയമായ മറവ് ചെയ്യുക എന്നാണ് പക്ഷിപ്പനിക്കെതിരേയുള്ള രാജ്യാന്തര തലത്തിലുള്ള പ്രോട്ടോക്കോൾ. 

എന്നാൽ, കൃത്യമായ രീതിയിൽ  പരിചരിക്കുന്ന, പുറത്തുനിന്നുള്ള പക്ഷികളുമായി സമ്പർക്കമില്ലാത്ത, തികച്ചും സുരക്ഷിതമായ രീതിയിൽ വളർത്തുന്ന അരുമപ്പക്ഷികളെയും പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കൊന്നൊടുക്കേണ്ടിവരുന്നു. നിയന്ത്രിത സാഹചര്യത്തിൽ വളർത്തുന്ന അരുമപ്പക്ഷികളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഏവിയൻ ബ്രീഡേഴ്‌സ് ക്ലബ്, നാഷണൽ പീജിയൻ അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിട്ടുണ്ട്. മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിൽ പക്ഷികളെ കൊന്നൊടുക്കാൻ തുടങ്ങി.

എന്തുകൊണ്ട് എല്ലാ വളർത്തുപക്ഷികളെയും

കോഴികളിലും താറാവുകളിലുമാണ് പക്ഷിപ്പനി പ്രധാനമായും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും രോഗം സ്ഥിരീകരിച്ച ഫാമിനു ചുറ്റുമുള്ള എല്ലാത്തരം വളർത്തുപക്ഷികളെയും കൊല്ലുക എന്നതാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന സുരക്ഷാ മുൻകരുതൽ. പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ നിരന്തരമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കുകയും ചെയ്യും. നിലവിൽ പക്ഷിപ്പനി പക്ഷികളിൽ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും മനുഷ്യരിലേക്ക് പകരാനും വൈറസുകൾക്ക് ജനിതക മാറ്റം വന്ന് പ്രശ്നം രൂക്ഷമാകാനുമുള്ള സാധ്യതയേറെയാണ്. മനുഷ്യരിലേക്ക് പകരാതിരിക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം. കാരണം, കൊറോണയുടെ ഉദ്ഭവം മൃഗങ്ങളിലായിരുന്നുവെങ്കിലും അത് മനുഷ്യരിലേക്കെത്തിയപ്പോൾ കൂടുതൽ സങ്കീർണമായി. അത്തരത്തിലൊരു സാഹചര്യം പക്ഷിപ്പനിയുടെ കാര്യത്തിലും തള്ളിക്കളയാൻ പറ്റില്ല. അതിനാലാണ് നിർബന്ധമായും എല്ലാത്തരം വളർത്തുപക്ഷികളെയും കൊല്ലുന്നത്.

നഷ്ടപരിഹാരം നൽകും

സർക്കാരിൽനിന്ന് ഔദ്യോഗികമായി നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടു മാസം പ്രായമായ കോഴിയൊന്നിന് 200 രൂപയും അതിൽ താഴെ പ്രായമുള്ളതിന് 100 രൂപയും നൽകാൻ തീരുമാനമായതായാണ് അറിവ്. തിങ്കളാഴ്ച മന്ത്രി കോഴിക്കോട്ട് എത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായേക്കും. എന്നാൽ, മറ്റ് അലങ്കാരപ്പക്ഷികളുടെ കാര്യത്തിൽ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും, കൊല്ലേണ്ടിവന്ന എല്ലാ പക്ഷികളുടെയും ഉടമകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേധാവി കർഷകശ്രീയോടു പറഞ്ഞു. 

പക്ഷികൾക്ക് അവയുടെ മൂല്യമനുസരിച്ച് നഷ്ടപരിഹാരം നൽകണം

അലങ്കാരപ്പക്ഷി വിപണി കേരളത്തിൽ ശക്തിയാർജിച്ചിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെയാണ് 2016ൽ ആലപ്പുഴയിൽ വ്യാപകമായി താറാവുകളെയും മറ്റും കൊന്നൊടുക്കിയപ്പോൾ കാര്യമായ പ്രതിഷേധം ഉണ്ടാവാതിരുന്നത്. എന്നാൽ, ഇന്ന് സ്ഥിതി അതല്ല. നൂറു രൂപയുടെ ഫിഞ്ചുകൾ മുതൽ ലക്ഷങ്ങൾ വിലയുള്ള വിദേശയിനം തത്തകൾ വരെ ഇന്ന് അലങ്കാരപ്പക്ഷിപ്രേമികളുടെ ശേഖരത്തിലുണ്ട്. ആറ്റുനോറ്റ് വളർത്തുന്ന ഇവയിലൂടെ വരുമാനം നേടാനാണ് പലരും ശ്രമിക്കുക. അതുകൊണ്ടുതന്നെ വായ്‌പയെടുത്തും മറ്റും ഇത്തരം പക്ഷികളെ വളർത്തുന്നവർക്ക് വലിയ പ്രതിസന്ധിയാണ് പക്ഷപ്പനി നൽകിയിട്ടുള്ളത്. എങ്കിലും, കൊന്നുകളഞ്ഞ ഓരോ പക്ഷിക്കും തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കാൻ സർക്കാരിന് കഴിയണം. ജീവനേപ്പോലെ സ്നേഹിച്ച പക്ഷികളെ കൊല്ലുന്നതുകണ്ട് പലരും മനസ് തകർന്നിരിക്കുകയാണ്. അവർക്കൊരു താങ്ങാകാൻ സർക്കാരിനേ കഴിയൂ. 

വേണം ഇൻഷ്വറൻസ് പരിരക്ഷ

വലിയ തുകകളുടെ പക്ഷികൾ ഏറെ പ്രചാരത്തിലായിട്ടുണ്ടെങ്കിലും അവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നത് അത്ര പ്രചാരത്തിൽ വന്നിട്ടില്ല. വിദേശയിനം പക്ഷികൾക്കും അവയുടെ ക്രോസ് ബ്രീഡുകൾക്കുമായി പൗൾട്രി സുക്‌ഷ്മ ബീമ പോളിസി എന്ന പേരിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി പോളിസി നൽകുന്നുണ്ട്. വലിയ വിലയുള്ള പക്ഷികൾക്ക് ഇത്തരത്തിലുള്ള പരിരക്ഷ ഉറപ്പാക്കിയാൽ നഷ്ടം കുറയ്ക്കാൻ കഴിയും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com