ADVERTISEMENT

"പാൽ വേണ്ടവർക്ക് പാത്രവുമായി വന്ന് എടുത്തുകൊണ്ടു പോകാം. കൈ കഴുകാൻ വെള്ളവും സോപ്പും വെച്ചിട്ടുണ്ട്. പാൽ കൂടുതൽ ആവിശ്യമുള്ളവർക്കും വരാം." വയനാട്ടിലെ കേണിച്ചിറ സ്വദേശി അഭിലാഷ് ഇന്നു രാവിലെ പാൽപാത്രത്തിന്റെ ചിത്രത്തിനൊപ്പം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച വാചകമാണിത്. മുപ്പത് പശുക്കളുള്ള അഭിലാഷിന് ഇങ്ങനൊരു ബോർഡ് വീടിനു മുന്നിൽ തൂക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഇന്ന് മലബാർ മിൽമ പാൽ സംഭരിക്കുന്നില്ല എന്ന് തീരുമാനിച്ചതാണ് അഭിലാഷിനെ ഇങ്ങനെയൊരു ഉദ്യമത്തിനു പ്രേരിപ്പിച്ചത്. 

രാവിലെ 130 ലീറ്ററാണ് അഭിലാഷിന്റെ ഫാമിലെ പാലുൽപാദനം. ഇത്രയും പാൽ വെറുതെ കളയണമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഇങ്ങനെയൊരാശയം മനസിൽ തോന്നിയത്. അതും ഇന്ന് രാവിലെ. വെറുതെ കളയുന്നതിലും നല്ലത് ആവശ്യക്കാർക്ക് ഉപകരിക്കുമല്ലോ എന്ന് അഭിലാഷ് ചിന്തിച്ചു. വീടിനു മുന്നിലെ വഴിയിൽ വലിയ പാത്രത്തിൽ പാൽ വച്ചതിനൊപ്പം സമീപത്ത് കൈ കഴുകാൻ സോപ്പും വെള്ളവുംകൂടി വച്ചിരുന്നു. ഒന്നര മണിക്കൂറിനുള്ളിൽ 130 ലീറ്റൽ പാലും തീർന്നെന്ന് അഭിലാഷ് പറഞ്ഞു. 

സമീപവാസികൾ പാത്രവുമായി എത്തിയാണ് പാൽ എടുത്തത്. കൂടുതൽ പാൽ ആവശ്യമുള്ളവർക്ക് കൂടുതൽ പ്രത്യേകം നൽകുകയും ചെയ്തു. പനീർ പോലുള്ള ഉൽപന്നങ്ങൾ തയാറാക്കാൻ പാൽ എടുത്തവരും ഇതിൽ ഉൾപ്പെടും. 

രാവിലെ പാൽ വിതരണം ചെയ്തപോലെ വൈകുന്നേരവും വിതരണം ചെയ്യാനാണ് അഭിലാഷിന്റെ തീരുമാനം. ഉച്ചകഴിഞ്ഞ് 80 ലീറ്റർ പാലുണ്ടാകും. 30 പശുക്കളാണ് അഭിലാഷിനുള്ളത്. അതിൽ 22 എണ്ണമാണ് കറവയുള്ളത്.

നിലവിൽ ഇന്നുമാത്രമാണ് മലബാർ മിൽമ പാൽ സംഭരിക്കുന്നില്ല എന്ന് അറിയിച്ചിരിക്കുന്നത്. നാളെ മുതൽ പാൽ വിൽപന സാധാരണഗതിയിലാകുമെന്നാണ് അഭിലാഷിന്റെ പ്രതീക്ഷ. കഴിഞ്ഞ പ്രളയം കനത്ത നാശം വിതച്ച വയനാട്ടിലെ കർഷകർ പിടിച്ചുനിൽക്കുന്നത് പാൽ വിൽപനയിലൂടെയാണ്. എന്നാൽ, നിയന്ത്രണണം തുടർന്നാൽ അത് വലിയ തിരിച്ചടിയാകും.

സംസ്ഥാനത്തെ നിയന്ത്രണം മുന്നിൽക്കണ്ട് പശുക്കൾക്ക് ഒന്നര മാസത്തേക്കുള്ള തീറ്റ മുൻകൂട്ടി സംഭരിച്ചിരിക്കുകയാണ് അഭിലാഷ്. മാത്രമല്ല അഭിലാഷ് സെക്രട്ടറിയായ മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ (എംഡിഎഫ്എ) മുൻകൈയെടുത്ത് അംഗങ്ങളായ കർഷകർക്ക് ആവശ്യമായ കാലിത്തീറ്റ എത്തിച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ, പത്തു ദിവസംകൂടി കഴിഞ്ഞാൽ സാധാരണക്കാർ പ്രതിസന്ധിയിലായേക്കുമെന്ന് അഭിലാഷ് പറയുന്നു. ഇത് മുൻനിർത്തി കർഷകർക്ക് ആവശ്യമായ വൈക്കോലും തീറ്റയും എത്തിച്ചുനൽകാൻ മിൽമ മുൻകൈ എടുക്കണമെന്ന് എംഡിഎഫ്എക്കുവേണ്ടി അഭിലാഷ് ആവശ്യപ്പെട്ടു. കർഷകരുടെ പക്കൽ പണമില്ലാത്ത അവസ്ഥയായതിനാൽ തീറ്റയ്ക്കുള്ള തുക മിൽമ മുടക്കിയശേഷം പാലളക്കുന്നതിൽനിന്ന് തവണ വ്യവസ്ഥയിൽ പിടിച്ചാൽ കർഷകർക്ക് ആശ്വാസമാകുമെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.

ഹോട്ടലുകൾ അടച്ചതിനാൽ പന്നിക്കർഷകരും പ്രതിസന്ധിയിലാണ്. എംഡിഎഫ്എയുടെ നേതൃത്തത്തിൽ ഗുണ്ടൽപെട്ടിൽനിന്ന് ചോളപ്പൊടി എത്തിച്ച് കർഷകർക്ക് നൽകിയതായും അഭിലാഷ് പറഞ്ഞു. ചോളപ്പൊടി കുതിർത്താണ് പന്നികൾക്കു നൽകുക. 

മലബാർ മിൽമ ഇന്ന് പാൽ സംഭരിക്കാത്തതിനാൽ മലബാർ പ്രദേശത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്. വരും ദിവസങ്ങളിൽ മൃഗസംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കർഷകരുടെ സ്ഥിതി കൂടുതൽ സങ്കീർണമായേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com