ADVERTISEMENT

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ ജോലിയിൽ കർമനിരതരായി അക്ഷീണം പ്രവർത്തിക്കുകയാണ് ഡോക്ടർമാരും നഴ്സുമാരും പോലീസുമെല്ലാം. അത്തരം ആളുകളുടെ കൂട്ടത്തിൽ അത്ര ശ്രദ്ധിക്കാത്ത വിഭാഗമാണ് വെറ്ററിനറി ഡോക്ടർമാർ. കർഷകർക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അവരെയും നമുക്ക് മറക്കാൻ കഴിയില്ല. ആറ്റുനോറ്റു വളർത്തുന്ന പശുവിന് എന്തെങ്കിലും സംഭവിച്ചാൽ പട്ടിണിയാകുന്ന കർഷകകുടുംബങ്ങൾ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. 

ലോക്ക് ഡൗണിന്റെ ആദ്യ ദിനമായ ഇന്നലെയാണ് തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ ഒരു കർഷകന്റെ പശുവിന് പ്രസവസമയം അടുത്തതും കുഞ്ഞ് പുറത്തേക്കു വരാതെ പശുവിന്റെയും കിടാവിന്റെയും ജീവന് തന്നെ ഭീഷണിയായ സാഹചര്യമുണ്ടായതും. ആ കർഷകന്റെ വീട്ടിലെത്തി പശുവിനെയും കുട്ടിയെയും രക്ഷിച്ച അനുഭവം വെറ്ററിനറി സർജനായ ഡോ. ജി.എസ്. അരുൺ കുമാർ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത് ഇന്ന് രാവിലെയാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

ഇന്നലെ രാവിലെയാണ് എന്റെ പഞ്ചായത്തിലെ വിൽസൺ എന്ന പ്രിയപ്പെട്ട ക്ഷീരകർഷൻ തന്റെ പശു പ്രസവിക്കാൻ ബുദ്ധിമുട്ടായി നിൽക്കുന്നു എന്ന വിവരവും പറഞ്ഞ് എന്നെ വിളിക്കുന്നത്. "ഒരുപാട് നേരം കാത്തു നോക്കിയിട്ടും പശു പ്രസവിക്കുന്നില്ല. പ്രസവവേദനയാൽ ചരിഞ്ഞാണ് കിടക്കുന്നത്. ഉടൻ എത്തിയില്ലെങ്കിൽ എന്റെ ഏക വരുമാനമാർഗം നഷ്ടമാകും സഹായിക്കണം..." ഇത്രയും പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ ശബ്ദം പതറുന്നത് എനിക്ക് മനസിലായി.

ഞാൻ ആദ്യം ലോക്ക് ഡൗൺ ആണ് എത്താൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ സാറിനെപ്പോലെയുള്ളവർ സഹായിച്ചില്ലെങ്കിൽ പിന്നെ നാം എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകും എന്നായി ചോദ്യം. അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ അമ്മയും കുഞ്ഞും നഷ്ടപ്പെട്ടു പോകും സാർ എന്നുകൂടി അദ്ദേഹം എന്നെ ഓർമിപ്പിച്ചു. അത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. എത്താമെന്ന് ഉറപ്പ് നൽകി റെഡിയായി ടു വീലറിൽ യാത്ര തിരിച്ചു.

യാത്രയ്ക്കിടെ പോലീസ് കൈകാണിച്ചു തടഞ്ഞു നിർത്തി. കാര്യം ബോധിപ്പിച്ച് ഐഡന്റിറ്റി കാർഡ് കാണിച്ചു. ഒരക്ഷരവും തിരിച്ചു പറയാതെ പൊയ്ക്കൊള്ളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. അടിയന്തിര സർവീസ് എന്ന് അദ്ദേഹത്തിന് മനസിലായത് ശരീരഭാഷയിൽനിന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

അവിടെ നിന്ന് യാത്ര ചെയ്ത് വിൽസൺ ചേട്ടന്റെ വീട്ടിലെത്തി. കാര്യങ്ങൾ തിരക്കി. വളരെ പുലർച്ചെ പ്രസവവേദന തുടങ്ങി കന്നിക്കുടം (water bag) പൊട്ടിയിട്ടും പ്രസവവേദനയാൽ ഉഴലുകയാണ്. ജീവൻമരണ പോരാട്ടത്തിലാണ്, ചരിഞ്ഞാണ് കിടപ്പ്, ആകെ ക്ഷീണിതാവസ്ഥയിലാണ്, അതീവ ഗുരുതരാവസ്ഥയിലുമാണ്.

എന്തായാലും സഹായത്തിന് ആളെ വിളിക്കാൻ നിർദേശിച്ചു. തറയിൽ കിടന്ന് പ്രസവം എടുക്കേണ്ട അവസ്ഥയിലാണ്. അമ്മ പശുവിനെ എണീപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

ഞാൻ ഫീൽഡ് സാഹചര്യത്തിന് അനുസരിച്ച് ഇടപെടാൻ തയാറായി. തറയിൽ ചാക്ക് വിരിച്ച് കിടന്ന് പരിശോധിച്ചു നോക്കിയപ്പോഴാണ് മനസിലാകുന്നത് കിടാവിന്റെ തലയും കൈയും തിരിഞ്ഞാണ് കിടക്കുന്നത്. ആരും പരസ്‌പരം സംസാരിക്കുന്നില്ല. ചൂട് താങ്ങാനാവുന്നതിലും അപ്പുറമായതിനാൽ തൽകാലം മാസ്ക് മാറ്റിവയ്ക്കേണ്ടി വന്നു.

cow-delivery-1
കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നു

ഗൈനക്കോളജിയിൽ പഠിച്ച എല്ലാ പാഠങ്ങളും പയറ്റി മണിക്കൂറുകൾ ശ്രമിച്ച് ഈ ചൂടിൽ വളരെ കഷ്ടപ്പെട്ട് വിയർത്ത് കുളിച്ച് കിടാവിന്റെ പൊസിഷൻ കറക്ട് ചെയ്ത് ഹുക്കും കയറുമൊക്കെ ഉപയോഗിച്ച് മൂന്നു പേരുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുത്തു. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകി.

വേനൽച്ചൂടായിരുന്നെങ്കിലും മനസ് കുളിർത്തു...

ഇൻജക്ഷനും മരുന്നും ഡ്രിപ്പുമൊക്കെ നൽകി പശുവിനെയും എണീപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

വിൽസൺ ചേട്ടന്റെ മുഖത്ത് ചിരി പടർന്നു എനിക്കുണ്ടായ Professional satisfaction പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ദേഹമാസകലം വേദനിക്കുന്നുണ്ടെങ്കിലും ഒരു വലിയ പ്രതിസന്ധിഘട്ടം തരണം ചെയ്ത മാനസിക സന്തോഷം അവരോടൊപ്പം പങ്കുവച്ചു. കൊറോണ കാലത്ത് അടിയന്തിര സർവീസ് നൽകേണ്ട ലിസ്റ്റിൽ കേന്ദ്ര നിർദേശത്തോടൊപ്പം കേരളത്തിലും വെറ്ററിനറി സർവീസ് വിട്ടു പോയത് കൂട്ടിച്ചേർക്കും എന്ന പ്രത്യാശയോടെ ജഗദീശരനോട് നന്ദി പറഞ്ഞുകൊണ്ട് അവിടുന്ന് തിരിച്ചു. മനുഷ്യനായാലും ജന്തുജാലങ്ങളായാലും ജീവന് വില കൽപിച്ചേ മതിയാവൂ.

cow-delivery-2
പ്രസവശേഷം അമ്മയും കുഞ്ഞും

കർഷകരും കഷ്ടപ്പെടുന്നത് സമൂഹ നന്മയ്ക്കാണ് പാലും പാലുൽപന്നങ്ങളും നാം വളരെ സ്വാദോടെ ഉപയോഗിക്കുമ്പോൾ കർഷകന്റെ കണ്ണീരിന്റെ വേദന, കഷ്ടപ്പാട്, രാപകലില്ലാത്ത അധ്വാനം, സേവനം എന്നിവ മറന്നു പോകരുത്.

സമയോചിതമായ ഇടപെടൽ കൊണ്ട് ഒരു പശുവിനെയും കുട്ടിയെയും ഒരു കുടുംബത്തെയും താങ്ങി നിർത്താൻ സാധിച്ചുവല്ലോ എന്ന വിശ്വാസത്തിൽ ഇറങ്ങിയപ്പോ എന്റെ മനസ് മന്ത്രിച്ചു.

ഈ കൊറോണ പ്രതിസന്ധിഘട്ടവും നാം അതിജീവിക്കുക തന്നെ ചെയ്യും. തീർച്ച...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com