ഒരുടലും രണ്ടു തലയുമായി പശുക്കുട്ടി, അപൂർവ പ്രസവം കോഴിക്കോട്ട്
Mail This Article
ഒരു ശരീരവും രണ്ടു തലയുമായി പശുക്കുട്ടി ജനിച്ചു. കോഴിക്കോട് കാക്കൂർ മാണിക്യംകണ്ടിയിൽ എം.കെ. വിജയന്റെ പശുവിനുണ്ടായ കുട്ടിയാണ് വീട്ടുകാരെ അമ്പരപ്പിച്ച് ഇരുതലയുമായി ജനിച്ചത്. ഇന്നലെ വൈകുന്നേരം പ്രസവ വേദന തുടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും പ്രസവിക്കാത്തതിനാൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുകയായിരുന്നു. ഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടാവിന് രണ്ടു തലയാണെന്നും അതിനാലാണ് പുറത്തേക്കു വരാൻ കഴിയാത്തതെന്നും മനസിലായത്. രാത്രി ഒമ്പതോടെ പുറത്തെടുത്തെങ്കിലും ജീവനറ്റ നിലയിലായിരുന്നു കുട്ടി.
ഒരുടലിൽ രണ്ടു തലകൾ കൂടിച്ചേർന്ന നിലയിലായിരുന്നു. 30 കിലോഗ്രാമോളം ഭാരമുണ്ടായിരുന്ന കുട്ടിക്ക് രണ്ടു വായും നടുവിൽ ഒരു കണ്ണും (അതിൽ രണ്ട് കൃഷ്ണമണി) തലകളുടെ ഇരു വശത്തുമായി ഓരോ കണ്ണുകളും ഉണ്ടായിരുന്നു. രണ്ടു തലകൾക്കിടയിലായി ഒരു സുഷിരവും കാണപ്പെട്ടു. ജനിതക വൈകല്യം മൂലമാണ് ഇത്തരം കുട്ടികൾ ജനിക്കുന്നതെന്നും പുക്കിൾക്കൊടി വേർപെട്ടാൽ ഇവ ചത്തുപോകുമെന്നും ഡോക്ടർ പറഞ്ഞതായി ഉടമയുടെ മകൻ അജീഷ് കർഷകശ്രീയോടു പറഞ്ഞു.
ഒട്ടേറെ വർഷങ്ങളായി പശുക്കളെ വളർത്തുന്ന വിജയന് രണ്ടു പശുക്കളാണുള്ളത്. ജേഴ്സി ഇനത്തിൽപ്പെട്ട പശുവിന്റെ ഏഴാമത്തെ പ്രവസമായിരുന്നു ഇത്. കഴിഞ്ഞ പ്രസവത്തിൽ 17 ലീറ്റർ പാൽ ലഭിച്ച പശുവാണിതെന്ന് ഉടമ പറഞ്ഞു. പശുക്കുട്ടിക്ക് ജീവനില്ലാത്തതിനാൽ രാത്രിതന്നെ മറവു ചെയ്തു.