ADVERTISEMENT

പരമാവധി ഒന്നേകാൽ അടിയോളം ഉയരമുള്ള ഇത്തിരിക്കുഞ്ഞന്മാരായ ബീഗിളുകളെ കോട്ടയം ജില്ലയിലെ വടവാതൂർ സ്വദേശിയായ ചമ്പപ്പള്ളിൽ അരുൺ വർഗീസ് ഏബ്രഹാം കൂടെക്കൂട്ടിയിട്ട് ആറു വർഷത്തോളമായി. രണ്ട് ബ്രീഡ് സ്റ്റാൻഡാർഡിലുള്ള (13 ഇഞ്ച് ഉയരവും 15 ഇഞ്ച് ഉയരവും) മൂന്ന് ആണും ഒരു പെണ്ണുമാണ് അരുണിനുള്ളത്. നാലു പേരും ചാമ്പ്യന്മാർ. വിദേശ വംശപാരമ്പര്യമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ബാങ്ക് ജീവനക്കാരനായതിനാൽ സമയക്കുറവുള്ളതുമൂലം പ്രജനനത്തിനു പകരം സ്റ്റഡ് സർവീസിനാണ് അരുൺ പ്രാധാന്യം നൽകുന്നത്.

ചെറു കൂടുകളിലാണ് നായ്ക്കളെ പാർപ്പിച്ചിരിക്കുന്നതെങ്കിലും ഓടിക്കളിക്കാൻ പ്രത്യേക സ്ഥലം ഒരുക്കിക്കൊടുത്തിട്ടുണ്ട് അരുൺ. മണ്ണിലൂടെ ഓടിച്ചാടി കളിച്ചു നടക്കുന്നത് നായ്ക്കളുടെ ആരോഗ്യം വർധിപ്പിക്കുമെന്നു മാത്രമല്ല അവയുടെ പാദങ്ങളിൽ അസുഖമുണ്ടാകാനുള്ള സാധ്യതയും ഇല്ലാതാകും. 

രണ്ടു നേരമാണ് ഭക്ഷണം. രാവിലെ ചിക്കൻ പാർട്സോ ബീഫോ ചേർത്ത ബിരിയാണിയാണ് മെനുവിലുള്ളത്. ഇതിനൊപ്പം മൾട്ടി വിറ്റാമിനുകളും നൽകും. ഇടയ്ക്ക് ക്യാരറ്റും ബീറ്റ്റൂട്ടുമൊക്കെയും ഈ വിഭവത്തിൽ ഇടം പിടിക്കും. വൈകുന്നേരത്തെ മെനുവിൽ ഡ്രൈഫുഡ് ആണ്. 100 ഗ്രാം ഡ്രൈഫുഡ് മൂന്നു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് നൽകും. കുടിവെള്ളം എപ്പോഴും കൂട്ടിലും കളിസ്ഥലങ്ങളിലും ഒരുക്കിയിരിക്കും.

beegle
അരുൺ തന്റെ നായ്ക്കൾക്കൊപ്പം

അടിസ്ഥാനപരമായി ബീഗിളുകൾ വേട്ടനായ്ക്കളാണെങ്കിലും ഓമനിച്ചു വളർത്തുന്നതിനായുള്ള ഷോബ്രീഡ് നായ്ക്കൾക്കാണ് കേരളത്തിൽ പ്രചാരമുള്ളതെന്ന് അരുൺ. അതുകൊണ്ടുതന്നെ കടിക്കുന്ന ബീഗിളുകൾ വളരെ വിരളമാണ്. എന്നാൽ, ഒരു വീട്ടുകാവൽക്കാരനാവാൻ ഇവർ മിടുക്കരുമാണെന്ന് അരുൺ. ചെറിയ ഇനമായതിനാൽ ഇവയ്ക്ക് അധികം ഭക്ഷണത്തിന്റെയോ പ്രത്യേക പരിചരണത്തിന്റെയോ ആവശ്യം വരുന്നില്ല. അതുകൊണ്ട് കൊച്ചുകുട്ടികൾക്കുപോലും ഇവയെ കൈകാര്യം ചെയ്യാനും കഴിയും.

പ്രധാനമായും മൂന്നു വിഭാഗക്കാരാണ് ബീഗിൾ കുട്ടികളെ വാങ്ങാനെത്തുക എന്ന് അരുൺ പറയുന്നു. പ്രദർശനങ്ങളിലും മറ്റും നായ്ക്കളെ ഇറക്കുന്നവരാണ് ആദ്യ കൂട്ടർ. ഇവർ പ്രധാനയും തിരഞ്ഞെടുക്കുക ചാമ്പ്യന്മാരുടെ (അമ്മയും അച്ഛനും ചാമ്പ്യർ) മക്കളെയായിരിക്കും. രണ്ടാമത്തെ കൂട്ടർ പ്രജനനം ലക്ഷ്യമിട്ട് വാങ്ങുന്നവരായിരിക്കും. അതേസമയം, വീട്ടിൽ കുട്ടികൾക്കു കൂട്ടാകാനും വീടുകാവലിനുമൊക്കെയായി വാങ്ങുന്നവരാണ് മൂന്നാമത്തെ കൂട്ടർ. 

നായ്ക്കുട്ടികളെ വാങ്ങുമ്പോൾ അവയുടെ പല്ലുകളുടെ സെറ്റിങ്, ചെവികളുടെ വിന്യാസം, തല, ഉയർന്ന വാൽ എന്നിവ ശ്രദ്ധിക്കണമെന്നും അരുൺ പറയുന്നു.

അറിഞ്ഞു വളർത്താം ഈ കുഞ്ഞന്മാരെ

ആരെയും മയക്കുന്ന രൂപവും സൗന്ദര്യവുമൊക്കെയാണെങ്കിലും ബീഗിള്‍ വേട്ടനായ്ക്കളിൽപ്പെടുന്നവരാണ്. വേട്ടയ്ക്കുവേണ്ടിയാണ് ഇവരെ ഉരുത്തിരിച്ചെടുത്തതെങ്കിലും നമുക്കിവര്‍ അരുമകളാണ്. വേട്ടയെക്കാളുപരി കൂട്ടുകൂടാനും പ്രദർശനത്തിനൊക്കെയുമായി ഇവയുടെ സ്വഭാവം ഷോ ലൈൻ എന്ന വിഭാഗത്തിലേക്ക് മാറ്റി. അതുകൊണ്ടുതന്നെ സൗമ്യമായ പ്രകൃതവും ചുറുചുറുക്കുള്ള സ്വഭാവവും വശ്യതയുള്ള മുഖവും ഒന്നില്‍ക്കൂടുതല്‍ നിറങ്ങള്‍ ചേര്‍ന്ന മേനിയുമുള്ള ഇവരെ കൂടെ കൂട്ടാന്‍ കൊതിക്കുന്ന ഒട്ടേറെ ആളുകള്‍ ഇന്ന് കേരളത്തിലുണ്ട്. ജനപ്രീതിക്കൊപ്പം വിലയിലും താരങ്ങളാണ് ഈ കുഞ്ഞന്മാർ.

നൂറ്റാണ്ടുകളുടെ ചരിത്രം

ബീഗിള്‍ എന്ന പേരിന്‌റെ ഉല്‍പ്പത്തി ഇന്നും വെളിപ്പെടാത്ത രഹസ്യമാണെങ്കിലും ഗെയിലിക് ഭാഷയിലെ ചെറുത് എന്നര്‍ഥം വരുന്ന ബീഗ് എന്ന പദത്തില്‍നിന്നാണ് ബീഗിള്‍ എന്ന പേരുണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, ബൂഗ്യൂള്‍ എന്ന ഫ്രഞ്ച് പദത്തില്‍നിന്നാണ് ബീഗിള്‍ എന്ന പേരുണ്ടായതെന്നു പറയുന്നവരുമുണ്ട്. തുറന്ന കണ്ഠം എന്നാണ് ബൂഗ്യൂളിന്‌റെ അര്‍ഥം. വേട്ടയ്ക്കിടെ ഇരയെ കണ്ടെത്തിയാല്‍ കുരച്ചു ബഹളമുണ്ടാക്കുന്നതിനാലാകാം ഈ പേര് വന്നത്. ചരിത്രത്തിലേക്ക് പോയാല്‍ 1,400കളില്‍ ബീഗിളുകളെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

ഇഗ്ലീഷ് വേട്ടനായ ഇനമായ ഹാരിയറിന്‌റെയും മറ്റിനം ഇംഗ്ലീഷ് വേട്ടനായ്ക്കളുടെയും സങ്കരമായ ബീഗിള്‍ 1800കളില്‍ ഇംഗ്ലണ്ടില്‍നിന്ന് അമേരിക്കയിലെത്തിയതോടെയാണ് ഏറെ ജനപ്രീതിയാര്‍ജിച്ചത്. 1884ല്‍ അമേരിക്കന്‍ കെന്നല്‍ ക്ലബ്ബ് ബീഗിളിനെ ഒരു ബ്രീഡ് ആയി അംഗീകരിക്കുകയും ചെയ്തു. 

beegle-1

രണ്ടു സ്റ്റാൻഡാർഡ്

രണ്ടു വലുപ്പത്തില്‍ ബീഗിളുകള്‍ കാണപ്പെടുന്നു. 13 ഇഞ്ച് ഉയരവും എട്ടു കിലോഗ്രാമോളം ഭാരവുമാണ് ഒരു വിഭാഗത്തിനുള്ളതെങ്കില്‍ 15 ഇഞ്ചോളം ഉയരവും 9-10 കിലോഗ്രാമോളം ഭാരവുമാണ് രണ്ടാമത്തെ കൂട്ടര്‍ക്കുള്ളത്. ഉറച്ച പേശികളുള്ള കാലുകള്‍, വലിയ മൂക്ക്, നീണ്ട് താഴേക്കു തൂങ്ങിയ ചെവികള്‍, നീളമുള്ള വാലുകള്‍, ഇടതൂര്‍ന്ന രോമം എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 

സ്വഭാവം

വേട്ടനായയെന്ന് പേരുണ്ടെങ്കിലും കുട്ടികള്‍ക്ക് അനുയോജ്യമായ നായയായി കരുതപ്പെടുന്നു. യജമാനസ്‌നേഹവും കരുതലുമെല്ലാം ഇവര്‍ക്ക് കൂടും. എപ്പോഴും ചങ്ങാത്തം ആഗ്രഹിക്കുന്ന ബീഗിളുകള്‍ പക്ഷേ, ഒറ്റയ്ക്കായിരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. ശബ്ദത്തില്‍ കുരയ്ക്കുന്നവരായതിനാല്‍ വീട്ടുകാവലിനും ഇവര്‍ മുന്നില്‍ നില്‍ക്കും.

വേട്ടനായ്ക്കളില്‍പ്പെടുന്ന ഇവര്‍ പ്രധാനമായും മണം പിടിച്ച് ഇരയെ കണ്ടെത്തുന്നവരാണ്. അതുകൊണ്ടുതന്നെ മുയലുകള്‍ പോലുള്ള ചെറു ജീവികളെ വേട്ടയാടാനാണ് ഇവരെ കൂടുതലായും അമേരിക്കയിലെ വേട്ടക്കാർ ഉപയോഗിക്കുന്നത്. 

പരിചരണം

നീളമേറിയ രോമങ്ങളില്ലാത്തതിനാല്‍ ഇവയെ പരിചരിക്കാനും എളുപ്പമാണ്. ദിവസേനയുള്ള ഗ്രൂമിങ്ങോ കുളിയോ ആവശ്യമില്ല. ചെറുപ്പത്തില്‍ നല്ല രീതിയില്‍ ഭക്ഷണം നല്‍കാമെങ്കിലും കുട്ടിക്കാലം മാറിയാല്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ വേണം. കാരണം, പൊണ്ണത്തടി വയ്ക്കാനുള്ള സാധ്യത ബീഗിളുകള്‍ക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ കാലറി കുറഞ്ഞ ഭക്ഷണം നല്‍കുന്നതാണ് ഉത്തമം. മാത്രമല്ല, ആവശ്യത്തിന് വ്യായാമവും വേണം. ശരാശരി 12 വയസുവരെയാണ് ആയുസ്.

ഫോൺ: 8547461198 

English summary: Beagle Dog Breed Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com