ADVERTISEMENT

മഴക്കാലത്ത് കറവപ്പശുക്കളിൽ അകിടുവീക്കത്തിനുള്ള സാധ്യത ഏറെയാണെന്ന കാര്യം ക്ഷീര കർഷകർക്കെല്ലാവർക്കുമറിയാം. തണുപ്പുള്ളതും നനവാർന്നതുമായ അന്തരീക്ഷം അകിടുവീക്കത്തിന് കാരണമാവുന്ന രോഗാണുക്കൾക്ക് പെരുകാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കും. മുലക്കണ്ണിലൂടെയും അകിടിലുണ്ടാവുന്ന ചെറുപോറലുകളിലൂടെയുമെല്ലാം അകിടിനുള്ളിൽ കയറുന്ന രോഗാണുക്കൾ പാൽ ചുരത്തി നിറഞ്ഞുനിൽക്കുന്ന അകിടിൽ എളുപ്പത്തിൽ രോഗമുണ്ടാക്കും. പാലിന് പുളിപ്പ്, പാലിൽ കട്ടയോ തരിത്തരികളായോ കാണപ്പെടൽ, പാലിന് നിറം മാറ്റം, പശുവിന്  പനി, തീറ്റയെടുക്കാൻ  മടുപ്പ്, അകിടില്‍ ചൂട്, അകിടിൽ  നീര്, അകിടിൽ തൊടുമ്പോൾ വേദന, അകിടിന്  കല്ലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് അകിടുവീക്കത്തിന്റെ ആരംഭമാണെന്ന് മനസിലാക്കാം.  അകിടുവീക്കം മൂർച്ഛിച്ചാൽ  രോഗാണുക്കള്‍ പുറംന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരും. അതോടെ പശുക്കളുടെ ജീവന്‍ തന്നെ അപകടത്തിലാവും. 

നിശബ്ദ അകിടുവീക്കത്തെ (സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ്) കർഷകർ അറിയണം 

പാലിന്റെ മണവും രുചിയും നിറവും രൂപവും  വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഒന്നും പുറത്തു പ്രകടമാവാത്ത രീതിയിലും പശുക്കളിൽ അകിടുവീക്കം ഉണ്ടാവാൻ സാധ്യയുണ്ട്. മിക്കവാറും എല്ലാ ലക്ഷണങ്ങളും നിശബ്ദമായ ഈ അകിടുവീക്കം അറിയപ്പെടുന്നത് സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ് അഥവാ നിശബ്ദ അകിടുവീക്കം എന്നാണ്. പാലുൽപ്പാദനത്തിൽ ക്രമേണ ക്രമേണ ഉണ്ടാവുന്ന കുറവ് ,  അകെ ഉൽപാദനത്തിൽ ഉണ്ടാവുന്ന കുറവ്,  പാൽ കറന്നെടുത്ത് സൂക്ഷിച്ചാൽ വളരെ പെട്ടെന്ന് പിരിഞ്ഞ് പോവൽ, കാഴ്ചയിൽ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത  പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞ് പോവൽ  തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും സബ് ക്ലിനിക്കൽ മാസ്റ്റൈറ്റിസിന്റേത്  ആവാം. 

അത്യുൽപാദനശേഷിയുള്ള പശുക്കളിൽ കാണുന്ന അകിടുവീക്കത്തില്‍ 70 ശതമാനവും സബ്ക്ലിനിക്കല്‍ രോഗബാധയാണെന്ന്‌ കേരളത്തിൽ തന്നെ നടന്ന പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. മിക്കവാറും എല്ലാ ഫാമുകളിലും നിശബ്ദ അകിടുവീക്കമുള്ള പശുക്കൾ ഉണ്ടാവാം. എന്നാൽ, ലക്ഷണങ്ങൾ അത്രത്തോളം രൂക്ഷമായി പ്രകടിപ്പിക്കാത്തതിനാൽ രോഗം തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്. ഒരു പാലുൽപ്പാദനകാലത്തെ അകെ ഉൽപാദിപ്പിക്കുന്ന പാലിൽ ആറു മുതൽ മുപ്പത് ശതമാനം വരെ കുറവ് വരാൻ  തിരിച്ചറിയപ്പെടാതെ പോവുന്ന നിശബ്ദ അകിടുവീക്കംഇടയാക്കും. രോഗലക്ഷണങ്ങളോടു കൂടിയ ക്ലിനിക്കല്‍ അകിടുവീക്കം മൂലമുള്ള നഷ്ടത്തിന്റെ മൂന്നിരട്ടി നഷ്ടം ഇതുമൂലം വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സ്‌റ്റേഫൈലോകോക്കസ് ഗണത്തിൽപ്പെട്ട ബാക്റ്റീരിയൽ രോഗാണുക്കളാണ് നമ്മുടെ നാട്ടിൽ ഈ രീതിയിലുള്ള അകിടുവീക്കത്തിന് കാരണമാവുന്നത്.  രോഗാണുക്കൾ പെരുകുന്ന മഴക്കാലത്ത് നിശബ്ദ അകിടുവീക്കം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിശബ്ദ അകിടുവീക്കം  തിരിച്ചറിയാത്ത പശുക്കളിൽനിന്ന് കറവക്കാർ, കറവ യന്ത്രങ്ങൾ വഴി മറ്റു പശുക്കളിലേക്ക് രോഗാണു വ്യാപനത്തിനുള്ള സാധ്യതയും ഉണ്ട്.

അറിയാം കലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ്/സിഎംടി

ക്ഷീരകർഷകർ പൊന്നുപോലെ പരിപാലിക്കുന്ന പശുവിന്റെ പാലുൽപാദനമികവും പാലിന്റെ ഗുണമേന്മയും അവരറിയാതെ ചോർത്തി കളയുന്ന നിശബ്ദ അകിടുവീക്കം മുൻകൂട്ടി തിരിച്ചറിയാനും തടയാനും രോഗതീവ്രത മനസിലാക്കാനും സഹായിക്കുന്ന ഒരു മാർഗമാണ് സിഎംടി / കലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ്. പേരുകേൾക്കുമ്പോൾ അൽപം സങ്കീർണത തോന്നുമെങ്കിലും തൊഴുത്തിൽ വച്ച് തന്നെ ക്ഷീരകർഷകർക്ക് ചെയ്യാവുന്ന ഒരു ലളിതമായ രോഗ നിർണയ ഉപാധിയാണ് സിഎംടി. ഈ പരിശോധനക്കാവശ്യമായ  രാസലായനിയും (റിയേജന്റ്) അനുബന്ധ ഘടകങ്ങളും അടങ്ങിയ കിറ്റുകൾ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പാലോട് പ്രവർത്തിക്കുന്ന അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചിട്ടുണ്ട്. മൃഗാശുപത്രികളില്‍നിന്നും തുച്ഛമായ നിരക്കിൽ ഈ അകിടുവീക്കനിര്‍ണയ കിറ്റ് ( കാലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് കിറ്റ് ) ക്ഷീരകർഷകർക്ക് ലഭ്യമാവും. പരിശോധനയ്ക്കാവശ്യമായ ലായനി , നാലറകളുള്ള പ്ലാസ്റ്റിക് പാഡിൽ, അകിടുകൾ വൃത്തിയായി കഴുകാനുള്ള  പൊട്ടാസ്യം പെര്‍മാംഗനേറ്റ് , കറവയ്ക്ക് ശേഷം മുലക്കാമ്പുകൾ മുക്കി ടീറ്റ് ഡിപ്പിംഗ് നൽകാനുള്ള പോവിഡോൺ അയഡിൻ ലായനി , ടീറ്റ് ഡിപ്പിംഗ് കപ്പ് , അകിടിലെ പോറലുകളിൽ പുരട്ടാവുന്ന ബോറിക് ആസിഡ് പൊടി , തൊഴുത്തിന്റെ തറ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ബ്ലീച്ചിങ് പൗഡർ എന്നിവ ഉൾപ്പെട്ടതാണ് ഒരു കിറ്റുകളും. ക്ഷീരമേഖലയിൽ പ്രവൃത്തിക്കുന്ന  ഡിലാവെൽ അടക്കമുള്ള കമ്പനികൾ ഉൽപാദിക്കുന്ന ( DeLaval CMT Kit) പരിശോധന കിറ്റുകളും വിപണിയിലുണ്ട്.

കലിഫോർണിയ മാസ്‌റ്റൈറ്റിസ് പരിശോധന എങ്ങനെ ?

കലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് അകിടിലെ ഓരോ കാമ്പിൽ നിന്നുമുള്ള പാൽ പ്രത്യേകം പ്രത്യേകം പരിശോധിക്കാം. പരിശോധനക്ക് ഉപയോഗിക്കുന്ന  നാലറകളുള്ള പ്ലാസ്റ്റിക് പാത്രത്തിന്റെ  (പാഡിൽ ) ഓരോ അറകളിലേക്കും  മുലകാമ്പുകളിൽ നിന്നുമുള്ള 2 മില്ലിലീറ്റർ വീതം പാൽ നേരിട്ട്  കറന്നൊഴിക്കണം. ഓരോ കാമ്പുകളിൽ നിന്നുമുള്ള പാൽ ഓരോ അറകളിലേക്ക് വെവ്വേറെ വേണം ഒഴിക്കാൻ. മുലക്കാമ്പുകളിൽ നിന്നും ആദ്യ ഒന്നോ രണ്ടോ വലിയിൽ നിന്നും വരുന്ന പാൽ പരിശോധനക്ക് ഉപയോഗിക്കരുത്. ഓരോ  മുലക്കാമ്പിൽ നിന്നുമുള്ള പാൽ ഏത് അറയിലാണ് ഒഴിച്ചതെന്ന കാര്യം ഓർത്തുവെയ്ക്കണം. തുടർന്ന്  ഓരോ അറകളിലേക്കും പാലിന്റെ തുല്യ അളവിൽ പരിശോധന ലായനി ചേർക്കണം. ശേഷം പാഡിൽ അതിന്റെ കൈപ്പിടിയിൽ പിടിച്ച്  അഞ്ചോ പത്തോ സെക്കന്റുകൾ  ചെറുതായി ഇളക്കണം . ഇങ്ങനെ ചെയ്യുമ്പോൾ പാലും പരിശോധന ലായനിയും ചേർന്ന മിശ്രിതത്തിന് പശപശപ്പോടു കൂടിയ ഒരു ജെൽ പോലെ രൂപമാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ കൂടിയ തോതിലുള്ള  അകിടുവീക്കമാണെന്ന് ഉറപ്പിക്കാം. മിശ്രിതത്തിൽ ചെറിയ തരികൾ ആണ് കാണുന്നതെങ്കിൽ നേരിയ അകിടുവീക്കം സംശയിക്കാം. മിശ്രിതം കടും പർപ്പിൾ നിറത്തിൽ വ്യത്യാസപ്പെടുന്നുണ്ടെങ്കിൽ പാലിന് ക്ഷാരനില കൂടുതലാണെന്ന് മനസിലാക്കാം. പ്രസവ ശേഷം ആദ്യ ഒരാഴ്ചയിലും കറവ വറ്റാറായ പശുക്കളിലും ഈ പരിശോധന ഒഴിവാക്കുന്നതാണ് അഭികാമ്യം . 

അകിടുവീക്കനിര്‍ണയ കിറ്റ് ( കലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് കിറ്റ് ) ഉപയോഗിച്ച് ആഴ്ചയിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും അകിട് വീക്ക നിര്‍ണയ പരിശോധന നടത്തുന്നത് ഉചിതമാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. ഫാമിലേക്ക് പുതുതായി  വാങ്ങി കൊണ്ടുവരുന്ന കറവപ്പശുക്കൾക്ക് നിർബന്ധമായും ഈ പരിശോധന നടത്തണം. ട്രൈസോഡിയം സിട്രേറ്റ് പൊടി പശുവിന്റെ 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവിൽ തുടർച്ചയായ രണ്ടാഴ്ച കറവപ്പശുക്കൾക്ക് നൽകുന്നത്  നിശബ്ദ അകിടുവീക്കം  തടയാൻ ഫലപ്രദമാണ്. രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പാലിന്റെ അമിത ക്ഷാരനില നിർവീര്യമാക്കാനും പാലിന്റെ സാധാരണ അമ്ല - ക്ഷാര നില കൈവരിക്കാനും ട്രൈസോഡിയം സിട്രേറ്റ് പൗഡർ നേരിട്ടോ ഈ ഘടകം അടങ്ങിയ വിപണിയിൽ ലഭ്യമായ മമ്മീഡിയം, പ്രീ മാസ്റ്റ്, മാസ്റ്റിഗാർഡ് പോലുള്ള  റെഡിമെയ്‌ഡ്‌ പൗഡറുകളോ നൽകുന്നത് സഹായിക്കും. ട്രൈസോഡിയം പൗഡർ മിൽമ ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. രോഗതീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് അടക്കമുള്ള  അകിടുവീക്ക ചികിത്സകൾ നൽകേണ്ടതും പ്രധാനമാണ്. സിഎംടി പരിശോധനയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന പാൽ ബാക്റ്റീരിയൽ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനകൾക്ക് വിധേയമാക്കി കൃത്യമായ ആന്റിബയോട്ടിക് മരുന്നുകൾ നിർണയിക്കാനുള്ള സേവനവും മൃഗ സംരക്ഷണവകുപ്പ് ഇപ്പോൾ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com