ADVERTISEMENT

വിനോദവും വിജ്ഞാനവും വരുമാനവും നല്‍കുന്ന ഒരു പ്രധാന മേഖലയാണ് ഓമനപ്പക്ഷിവളര്‍ത്തല്‍. സണ്‍ കൊന്യൂര്‍ തത്തകള്‍, ആഫ്രിക്കന്‍ ചാര തത്തകള്‍, കൊക്കറ്റു തത്തകള്‍, മക്കാവുകള്‍, ആഫ്രിക്കന്‍ ലൗബേര്‍ഡ്സ്, ബഡ്ജറിഗാറുകള്‍, ഫിഞ്ചുകള്‍ തുടങ്ങി ഒട്ടനവധി വിദേശ പക്ഷികളെ ഇന്ന് കേരളത്തില്‍ വളര്‍ത്തുന്നു. ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും വരെ വിലയുള്ള പക്ഷികളുണ്ട്. നാം ഏറെ സ്നേഹത്തോടെ പരിചരിക്കുകയും പണം മുടക്കുകയും ചെയ്യുന്ന ഇവയുടെ  ആരോഗ്യവും ഏറെ പ്രധാനപ്പെട്ടതാണ്. അരുമപക്ഷികളുടെ  ആരോഗ്യത്തിന് ബാക്ടീരിയില്‍ രോഗങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വളര്‍ത്തുപക്ഷികളില്‍ കാണുന്ന ചില ബാക്ടീരിയല്‍ രോഗങ്ങളാണ് തത്തപ്പനി, പക്ഷികളുടെ ക്ഷയരോഗം, സാല്‍മോണല്ലോസിസ്.

തത്തപ്പനി (Parrot Fever)

തത്തപ്പനി പ്രധാനമായും ബാധിക്കുന്നത് കൊക്കറ്റു തത്തകളെയും, ബഡ്ജറിഗാറുകളെയുമാണ്. ക്ലമീഡിയ സിറ്റസി (Chlamydia psittaci) എന്ന ബാക്ടീരിയയാണ് രോഗകാരി. ശ്വാസകോശം, ദഹനേന്ദ്രിയം, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ട  രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. ചെങ്കണ്ണ്, വാലുകുലുക്കുക, വായില്‍ക്കൂടി ശ്വാസമെടുക്കുക, വയറിളക്കം, തലചുറ്റല്‍ തുടങ്ങിയവയാണ്. പ്രധാന രോഗലക്ഷണങ്ങള്‍. അണുബാധയേറ്റ കാഷ്ഠത്തിന്റെ പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് വഴി രോഗം മറ്റു പക്ഷികളിലേക്കോ, മനുഷ്യരിലേക്കോ പകരാം. മനുഷ്യരില്‍ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാണിവ ഉണ്ടാക്കുക. പനി, വിറയല്‍, തലവേദന, ക്ഷീണം, പേശീവേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രക്തം, കാഷ്ഠം എന്നിവയുടെ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. വൈറസുകളെപ്പോലെ പക്ഷികളുടെ കോശത്തിനുള്ളിലാണ് ഇവ ജീവിക്കുന്നത്. അതുകൊണ്ട് ചികിത്സ പ്രയാസമാണ്. ഏറ്റവും ഫലപ്രദമായ മരുന്ന് ഡോക്സിസൈക്ലിന്‍ ആണ്. 

പക്ഷികളിലെ ക്ഷയരോഗം

പ്രധാനമായും മൈക്കോബാക്ടീരിയം ഏവിയം എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണമാകുന്നത്. തത്ത വര്‍ഗത്തില്‍പ്പെട്ട പക്ഷികളെയാണ് രോഗം ബാധിക്കുന്നു. ക്രമേണ ശരീരം മെലിയുകയും ക്ഷീണം അനുഭവപ്പെടുന്നതുമാണ് പ്രധാന രോഗലക്ഷണം. വിഷാദം, വെള്ള നിറത്തിലുള്ള കാഷ്ഠം, ധാരാളം വെള്ളം കുടിക്കുക, ശ്വാസതടസം എന്നീ ലക്ഷണങ്ങളും കാണാം. കാഷ്ഠത്തിന്റെ ആസിഡ് ഫാസ്റ്റ്  പരിശോധനയിലൂടെയും കള്‍ച്ചര്‍ വഴിയും രോഗനിര്‍ണയം നടത്താം. രോഗബാധിതരായ പക്ഷികള്‍ കാഷ്ഠത്തിലൂടെ രോഗകാരിയായ ബാക്ടീരിയയെ പുറന്തള്ളുന്നു. 

പക്ഷികളില്‍നിന്നു പക്ഷികളിലേക്കും, മൃഗങ്ങളില്‍നിന്ന് പക്ഷികളിലേക്കും, പക്ഷികളില്‍നിന്നും മൃഗങ്ങളിലേക്കും രോഗം പകരുന്നു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആന്റിബയോട്ടിക് ചികിത്സ ആവശ്യമായി വരാം. 

സാല്‍മോണല്ലോസിസ്

സാല്‍മോണല്ല എന്ററിക്ക (Salmonella enterica serotype typhimurium) ഗണത്തില്‍പ്പെട്ട ബാക്ടീരിയകളാണ് സാല്‍മോണല്ലോസിസ് രോഗമുണ്ടാക്കുന്നത്. പ്രാവുകള്‍, ബഡ്ജീസ്, തത്തകള്‍ എന്നിവയെയാണ്  രോഗം പ്രധാനമായും ബാധിക്കുന്നത്. തളര്‍ച്ച, തൂവലുകള്‍ പൊങ്ങി നില്‍ക്കുക, തീറ്റയുടെ മുന്നില്‍ ഏറെ നേരം ചെലവഴിക്കുമെങ്കിലും തീറ്റ എടുക്കാതിരിക്കുക, വയറിളക്കം, ഭാരം കുറയുക, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും കാണാം. സൈറ്റോളജി, കള്‍ച്ചര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ വഴി രോഗം ചികിത്സിക്കാം. 

  • വൃത്തിയുള്ള പാത്രത്തില്‍ മാത്രം തീറ്റയും വെള്ളവും കൊടുക്കുക.
  • പക്ഷികളുടെ കൂടിനുള്ളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
  • പുതിയതായി വാങ്ങുന്ന പക്ഷികളെ 42 ദിവസമെങ്കിലും പ്രത്യേകം തയാറാക്കിയ കൂടുകളില്‍ മാറ്റി പാര്‍പ്പിക്കുക. 
  • സുരക്ഷിതമായ അണുനാശിനി ഉപയോഗിച്ച് കൂട് വൃത്തിയാക്കുക.
  • പുതുതായി വാങ്ങുന്ന പക്ഷികളെ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചതിനുശേഷം മാത്രം മറ്റുള്ളവയുമായി കൂടിക്കലര്‍ത്താവൂ. 

English summary: Expert tips to take care of your pets during monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com