ബോയർ ആടുകളുടെ സ്വന്തം സ്വർഗരാജ്യം – ജേയ്ക്കബ് ഫാം
Mail This Article
കേരളത്തിലെ ആടുവളർത്തലുകാർക്കിടയിൽ അത്ര പരിചിതമല്ലാത്ത ദക്ഷിണാഫ്രിക്കൻ ആടിനമാണ് 'ബോയർ'. മനുഷ്യരുമായി നല്ല ഇണക്കം. മികച്ച ശരീര വളർച്ചയുള്ള ആട് എന്നതാണ് പ്രധാന പ്രത്യേകത. നാട്ടിലെ കാലാവസ്ഥയ്ക്ക് അനുരൂപമായ ബോയർ ആടുകളെ വളർത്തുകയാണ് എറണാകുളം ജില്ലയിലെ കുറുപ്പംപടി സ്വദേശി പീറ്റർ ജേക്കബ്. ആടുകളോട് ഇഷ്ടം കൂടി അഞ്ചു വർഷം മുമ്പ് ചെറിയ തോതിൽ ആരംഭിച്ച ജേയ്ക്കബ് ഫാമിൽ ഇപ്പോൾ നൂറോളം അടുകളുണ്ട്. ഒരു വർഷം പ്രായമായ ബോയർ മുട്ടനാടിന് എൺപതു കിലോയോളം തൂക്കമുണ്ടാകും. പ്രസവിച്ച പെണ്ണാടിന് അറുപതു കിലോയും തൂക്കം ശരീരഘടന അനുസരിച്ച് കാണാറുണ്ട്.
പുല്ല്, മുൾച്ചെടികൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. ഉച്ച സമയത്ത് പിണ്ണാക്കുകൾ കലർത്തിയ തീറ്റയും ശുദ്ധ ജലവും നൽകുന്നു. തറനിരപ്പിൽനിന്ന് ഉയരത്തിൽ തയാറാക്കിയിരിക്കുന്ന കൂട്ടിൽ തള്ളയാടുകളോടൊപ്പം ചെറിയ കുഞ്ഞുങ്ങളെ രണ്ടു മാസം വരെ ഒരുമിച്ച് പാർപ്പിക്കുകയാണ് പതിവ്. മുട്ടൻ ആടുകൾക്കുള്ള വാസസ്ഥലം പ്രത്യേകം തയാറാക്കിയിട്ടുണ്ട്. പെണ്ണാടുകളെ ഒരു വർഷത്തിനുള്ളിൽ ഇണ ചേർക്കുകയാണ് പീറ്ററിന്റെ പതിവ്. ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളേ കാണുകയുള്ളൂ. കുഞ്ഞുങ്ങൾ മുതിർന്ന ശേഷം തള്ളയാടുകളുടെ പാൽ കറന്നെടുക്കുന്നു. ആടിന്റെ കാഷ്ഠവും മൂത്രവും തീറ്റപ്പുൽക്കൃഷിക്ക് ഉപയോഗിക്കും. ബോയർ ആടിന്റെ കുഞ്ഞുങ്ങളെ ഇവിടെനിന്ന് വിപണനം ചെയ്യാറുണ്ട്. കൊടുക്കുന്ന തീറ്റയ്ക്കനുസരിച്ച് ശരീര തൂക്കം വർധിക്കുന്ന ബോയർ, ഫാമിലും വീടുകളിലും ലാഭകരമായി വളർത്താവുന്ന ഇനമാണെന്ന് പീറ്റർ പറയുന്നു. ബോയർ ആടുകൾ കൂടാതെ മറ്റിനം ആടുകളും ഇവിടെയുണ്ട്. ആടുകൾക്കു പുറമെ കന്നുകാലി, കോഴി, താറാവ് തുടങ്ങിയവയും ഇവിടെ വളർത്തുന്നു.
ഫോൺ: 9821019367
English summary: Boer Goat Farm