മിണ്ടാപ്രാണികളായ പശുക്കൾക്കെന്ത് രാഷ്ട്രീയം
Mail This Article
വെള്ളിയാഴ്ച വൈകിട്ട് 4.15നാണ് എഴുകോൺ താമസിക്കുന്ന മൂത്ത നാത്തൂൻ വിളിക്കുന്നത്. ചേച്ചിയുടെ ഒരു കൂട്ടുകാരിയുടെ ബന്ധുവിനും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പോരുവഴിയിലാണ്. ആ വീട്ടിൽ 2 പശുക്കളുണ്ട്. പ്രസവിച്ച് ഒരു മാസമായ തള്ളപ്പശുവും നിറചെനയായ മറ്റൊരു പശുവും. ഉടമസ്ഥനും മറ്റുള്ളവരും പത്തനംതിട്ട ആശുപത്രിയിലേക്കു പോകണം. പക്ഷേ ഈ പശുക്കൾ! ഗൾഫിൽനിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി, പശുക്കളെയും ലോൺ എടുത്ത് വാങ്ങിയതാണെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു കൊണ്ടേയിരുന്നു. സഹായിക്കണം എന്ന തീരുമാനത്തോടെ വകുപ്പിലെ ഡോക്ടർമാരായ അജി ലാസ്റ്റ്, ഷൈൻ കുമാർ എന്നിവരുമായി ബന്ധപ്പെട്ടു. പക്ഷേ ചികിത്സ ആണെങ്കിൽ ചെയ്യാം എന്നു പറഞ്ഞു. ഈ മൃഗങ്ങളെ അവർ തിരിച്ചു വരുന്നത് വരെ ആരു പരിപാലിക്കും? വെറ്ററിനറി ഡോക്ടർ ജയകുമാർ, വാർഡ് മെംബർ, അയൽവാസികൾ (മിക്കവാറും എല്ലാവരും അവിടുന്ന് പാൽ വാങ്ങുന്നവർ) എല്ലാം ക്വാറന്റൈനിലും. പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പ് എല്ലാവരെയും രാത്രി വൈകിയും ബന്ധപ്പെട്ടു കൊണ്ടേയിരുന്നു. കൃത്യമായ ഒരുത്തരം ലഭിച്ചില്ല. പ്രസവിച്ച് ഒരു മാസം മാത്രമുള്ള പശുവും നിറചെനയുള്ള പശുവും. സമയത്ത് കറവ, തീറ്റ, പരിചരണം ഇവയെല്ലാം ഏറെ ആവശ്യമുള്ള സമയം താനും.
പലരും പേടിച്ച് വരാൻ പോലും മടിക്കുന്ന അവസ്ഥ. അപ്പോഴാണ് സേവാഭാരതി പ്രവർത്തകരുടെ സഹായം തേടിയാലോ എന്ന് തോന്നിയത്. ഗൂഗിളിൽനിന്നു തിരുവനന്തപുരം സേവാഭാരതി ആസ്ഥാനത്തിന്റെ നമ്പർ കിട്ടി. അപ്പോഴേക്കും രാത്രി വൈകിയിരുന്നു. നിമിഷങ്ങൾക്കകം പോരുവഴിയിലെ പ്രവർത്തകനായ രഞ്ജിത് റാമിന്റെ വിളി എത്തി. എല്ലാ ക്രമീകരണങ്ങളും ഉണ്ടാക്കി, രാത്രി തന്നെ പശുക്കൾക്ക് തീറ്റയും മറ്റും നൽകി.
ഇന്നലെ രാവിലെ അണുനശീകരണത്തിനു ശേഷം പ്രവർത്തകരായ പ്രജിത്ത് ഹരികുമാർ, ഹരികൃഷ്ണൻ, അരുൺ ഗോപി എന്നിവരുടെ നേതൃത്വത്തിൽ പശുക്കൾക്ക് ആവശ്യമായ തീറ്റ ഉൾപ്പെടെ അവകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് വേണ്ട നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തുണ്ടായിരുന്നു. ഉടമ രോഗം ഭേദമായി തിരിച്ചെത്തുന്നതു വരെ സംരക്ഷണം സേവാഭാരതി പ്രവർത്തക പ്രഭാകുമാരി സന്തോഷത്തോടെ ഏറ്റെടുത്തു.