ADVERTISEMENT

അടപ്പൻ (Anthrax)

പശുക്കളിൽ കാണുന്ന മാരകമായ ഒരു രോഗമാണ് അടപ്പൻ അഥവാ ആന്ത്രാക്സ്. ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണ് ഇതുണ്ടാക്കുന്നത്. രോഗം ബാധിച്ച പശുവിൽനിന്നു മനുഷ്യന് പകരുന്നതിനാൽ ഇത് ഒരു പ്രധാനപ്പെട്ട ജന്തുജന്യ രോഗമാണ്.

രോഗം ബാധിച്ച പശുക്കൾ തീറ്റയെടുക്കാൻ വിസമ്മതിക്കുകയും അവയ്ക്ക് വയർ പെരുപ്പം ഉണ്ടാവുകയും; കഴുത്ത്, കീഴ്താടി, വയറിനടിവശം, വയറിനിരുവശം എന്നീ ഭാഗങ്ങളിൽ നീർവീക്കം കാണപ്പെടും ചെയ്യും. ചികിത്സിക്കാനുള്ള അവസരം പോലും ലഭിക്കാതെ, കന്നുകാലികൾ പെട്ടെന്ന് ചത്തൊടുങ്ങുകയും, ശരീരത്തിൽനിന്നു ടാറിന്റെ നിറത്തിലുള്ള രക്തം ഒലിക്കുന്നതുമാണ് ഈ രോഗം നിർണയിക്കുന്ന പ്രധാന ലക്ഷണം.

അടപ്പനാണെന്ന് തിരിച്ചറിഞ്ഞ ഉടനെ ഏറ്റവുമടുത്തുള്ള മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പശുവിനെ ഒരു കാരണവശാലും പോസ്റ്റ്മോർട്ടം ചെയ്യരുത്. പശു കിടന്ന ഭാഗങ്ങളും സ്രവങ്ങളാൽ മലിനമാക്കപ്പെട്ട മണ്ണും കത്തിച്ച് അണുനശീകരണം നടത്തണം. രോഗമുള്ള പശുവുമായി സമ്പർക്കത്തിലുള്ള വസ്തുക്കൾ രണ്ടു മീറ്റർ ആഴത്തിൽ കുഴിച്ചു മൂടി അതിനു മുകളിൽ കുമ്മായം വിതറുകയും  ചെയ്യണം. കൂടാതെ, തൊഴുത്തും പരിസരവും ഫോർമാലിൻ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്. രോഗപ്രതിരോധത്തിനായി വർഷം തോറും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.

കുരലടപ്പൻ (Pasteurellosis/Haemorrhagic Septicemia)

പാസ്റ്റുറല്ല ഇനം അണുജീവികൾ ഉണ്ടാക്കുന്ന രോഗമാണ് കുരലടപ്പൻ  അഥവാ പാസ്റ്റുറല്ല രോഗം. പാസ്റ്റുറല്ല  മൾടോസിഡാ എന്ന ബാക്ടീരിയയാണ്‌  ഈ രോഗം ഉണ്ടാക്കുന്നത്. ഈ രോഗാണുക്കൾ മണ്ണിൽ ഏറെക്കാലം നിൽക്കാൻ കെൽപ്പുള്ളവയാണ്. കാലാവസ്ഥ വ്യതിയാനം ഈ രോഗം വരാനിടവരുത്തും. മഴക്കാലത്തിന്റെ ആരംഭത്തിൽ തഴച്ചുവളരുന്ന പച്ചപ്പുല്ല് പശു ആർത്തിയോടെ തിന്നുമ്പോൾ വായിലുണ്ടാകുന്ന ചെറിയ പോറലുകളിൽ കൂടി രോഗാണുക്കൾ ശരീരത്തിനകത്തു പ്രവേശിച്ചു രോഗബാധയുണ്ടാക്കും.

മഴക്കാലത്ത്, പശു അതിന്റെ ഏറ്റവും  മോശം ശാരീരീരികാവസ്ഥയിൽ ആയിരിക്കുമ്പോഴാണ് ഈ രോഗം വരാൻ ഏറ്റവും കൂടുതൽ സാധ്യത. മഴ  കഴിഞ്ഞുടനെയും കണ്ടുവരുന്നു. രോഗം ബാധിച്ച പശുവിന്റെ തല, കഴുത്ത്‌, കീഴ്ത്താടി, അടിവയർ എന്നീ ഭാഗങ്ങളിൽ ചൂട് അനുഭവപ്പെടുകയും, ശരീരോഷ്മാവ് ഉയർന്നിരിക്കുകയും, വേദനയുണ്ടായിരിക്കുകയും ചെയ്യും. പാൽ ഗണ്യമായി കുറയും. രോഗം വന്ന പശുവിന്  കടുത്ത വയറുവേദനയും, മിക്കപ്പോഴും വയറിളക്കവും ഉണ്ടായിരിക്കും. കഠിനാവസ്ഥയിൽ പശു 4-8 മണിക്കൂറിനുള്ളിൽ ചത്തുപോകാറുണ്ട്. രോഗനിയന്ത്രണത്തിനായി പ്രതിരോധ കുത്തിവയ്പുകൾ വർഷം തോറും ചെയ്യിപ്പിക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com