കോവിഡ് മുക്തി നേടി മത്തായി എത്തി, സുരക്ഷിത കൈകളിൽനിന്ന് പശുക്കളും
Mail This Article
ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും കോവിഡ്–19 സ്ഥിരീകരിച്ചപ്പോൾ അവരുടെ പശുക്കളെ എന്തു ചെയ്യുമെന്നറിയാതെ അധികൃതർ കുഴങ്ങി. അപ്പോൾ ധൈര്യത്തോടെ മുന്നോട്ടുവന്നത് മൂന്നു ചെറുപ്പക്കാരാണ്. കൊല്ലം പോരുവഴിയിലെ സേവാഭാരതിപ്രവർത്തകരായ പ്രിജിത്, രഞ്ജിത് റാം, അരുൺ ഗോപി തുടങ്ങിയവരാണ് സഹായ ഹസ്തവുമായി കഴിഞ്ഞ മാസം 15ന് കോവിഡ് ബാധിതന്റെ വീട്ടിലെത്തിയത്. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ കഴിഞ്ഞ മാസം 15 മുതൽ 2 കറവപശുക്കളെ പൊന്നുപോലെ സംരക്ഷിച്ചത് പ്രഭാകുമാരി എന്ന സേവാഭാരതി പ്രവർത്തകയായിരുന്നു. ഇന്നലെ അവയെ ഉടമസ്ഥന് തിരികെ കൈമാറി.
സമയാസമയങ്ങളിൽ തീറ്റ, ആവശ്യമായ പരിചരണം, മരുന്നുകൾ എല്ലാം സൗജന്യമായി എത്തിച്ചു നൽകിയ സേവാഭാരതി ഒന്നിനും കുറവ് വരുത്തിയില്ല. പ്രതിബദ്ധത, ആത്മാർഥത, സഹജീവികളോടുള്ള കരുതൽ, സ്നേഹം എന്നിവ എങ്ങനെ മറക്കാൻ കഴിയും. സ്വന്തം ബന്ധുക്കൾ പോലും കൈയൊഴിഞ്ഞപ്പോൾ കിലോമീറ്റുകൾക്ക് അപ്പുറം നിന്നായിരുന്നു സഹായത്തിന്റെ കരങ്ങൾ നീണ്ടത്. കോവിഡ് രോഗമുക്തി നേടിയെത്തിയ മത്തായിക്ക് ജീവിതത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത നന്മമരങ്ങളിൽനിന്ന് തനിക്കു ലഭിച്ച സഹായം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. പശുക്കൾ കൊണ്ടുപോയതിനേക്കാൾ ആരോഗ്യത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മത്തായിയും കുടുംബവും.